ന്യൂഡൽഹി: ചെങ്കോട്ടയിലെ ബാരക്ക് ആക്രമിച്ച് രണ്ട് സൈനികരുൾപ്പെടെ മൂന്ന് പേരെ വധിച്ച ലഷ്‌കറെ ത്വയ്ബ ഭീകരൻ മുഹമ്മദ് ആരിഫ് എന്ന അഷ്ഫാഖിന്റെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു. കേസിലെ ഇലക്ട്രോണിക് രേഖകൾ പരിഗണിക്കണമെന്നാവശ്യപ്പെട്ട് നൽകിയ പുനഃപരിശോധന ഹർജി തള്ളിയ ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് ഇലക്ട്രോണിക് രേഖകൾ പരിശോധിച്ചപ്പോഴും അഷ്ഫാഖിന്റെ കുറ്റം തെളിഞ്ഞതായി ചൂണ്ടിക്കാട്ടി. ഭാരത മാതാവിന് നേരെയുള്ള ആക്രമണമായിരുന്നു ഇത്. യുദ്ധം ചെയ്യുകയെന്ന ഗൂഡാലോചനയോടെയാണ് പാകിസ്ഥാൻ പൗരനായ മുഹമ്മദ് ആരിഫ് അനുമതിയില്ലാതെ ഇന്ത്യയിലെത്തിയത്. കീഴ്ക്കോടതി പുറപ്പെടുവിച്ച വിധി ശരിവെക്കുകയാണംന്നും പുനഃപരിശോധന ഹർജി തള്ളുകയുമാണെന്ന് ബെഞ്ച് അറിയിച്ചു.
2000 ഡിസംബർ 22നാണ് ചെങ്കോട്ടയിലേക്ക് നുഴഞ്ഞുകയറിയ ആറ് ലഷ്‌കർ ത്വയ്ബ ഭീകരർ രജപുത്താന റൈഫിൾസിലെ സൈനികരായ ഉമ ശങ്കർ, അശോക് കുമാർ, സിവിലിയൻ ഗാർഡായ അബ്ദുല്ല താക്കൂറിനെയുമാണ് വെടിവെച്ചു കൊന്നത്.സംഭവം നടന്ന് നാല് ദിവസത്തിന് ശേഷം തെക്കു കിഴക്കൻ ഡൽഹിയിലെ ജാമിയ നഗറിൽ നടന്ന ഏറ്റുമുട്ടലിൽ മുഹമ്മദ് ആരിഫ്, ഭാര്യ റഹ്മാന യൂസഫ് ഫാറൂഖി എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.
ശിക്ഷയുടെ നാൾവഴി
• 2005 ഒക്ടോബർ 24ന് മുഹമ്മദ് ആരിഫുൾപ്പെടെ ഏഴ് പ്രതികളെ കുറ്റക്കാരനാണെന്ന് കണ്ടെത്തി
• ഒക്ടോബർ 31 ന് വധശിക്ഷയ്‌ക്ക് വിധിച്ചു, നാല് പേരെ വെറുതെ വിട്ടു
• 2007 സെപ്തംബർ 13ന് ഡൽഹി ഹൈക്കോടതി മുഹമ്മദ് ആരിഫിന്റെ വധശിക്ഷ ശരിവെച്ചു ആറുപേരെ വെറുതെ വിട്ടു.
• 2011 ആഗസ്റ്റ് 10ന് മുഹമ്മദ് ആരിഫിന്റെ അപ്പീലും 2011 ആഗസ്റ്റ് 28ന് പുനഃപരിശോധന ഹർജിയും സുപ്രീംകോടതി തള്ളി.
• പുനഃപരിശോധന ഹർജികൾ തുറന്ന കോടതിയിൽ കേൾക്കണമെന്ന 2016ലെ വിധിയുടെ അടിസ്ഥാനത്തിൽ മുഹമ്മദ് ആരിഫിന്റെ പുനഃപരിശോധന ഹർജി വീണ്ടും കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |