ന്യൂയോർക്ക്: ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നിലനിന്നിരുന്ന വിലക്ക് നീക്കി ഇലോൺ മസ്ക്. കഴിഞ്ഞ ദിവസം നടത്തിയ അഭിപ്രായ സർവേയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. മസ്കിന്റെ പ്രഖ്യാപനമുണ്ടായതിന് പിന്നാലെ തന്നെ സസ്പെൻഡ് ചെയ്യപ്പെട്ടിരുന്ന ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് വീണ്ടും പ്രത്യക്ഷപ്പെട്ടു. ട്വിറ്ററിൽ ട്രംപ് കുറിച്ച 59,000 ട്വീറ്റുകളും ലഭ്യമായിരുന്നു. ശനിയാഴ്ച രാവിലെ 6.17നാണ് അഭിപ്രായ സർവേയ്ക്കായുള്ള പോൾ പോസ്റ്റ് മസ്‌ക് ട്വീറ്റ് ചെയ്തത്. 24 മണിക്കൂർ കൊണ്ട് 15,085,458 പേർ വോട്ട് രേഖപ്പെടുത്തിയതിൽ 51.8 ശതമാനം പേർ ട്രംപിന്റെ വരവിനെ അനുകൂലിക്കുകയും 48.2 ശതമാനം പേർ എതിർക്കുകയും ചെയ്തു. കാപിറ്റൽ ആക്രമണ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ജനുവരിയിലാണ് ട്വിറ്ററടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ട്രംപിന് വിലക്കേർപ്പെടുത്തിയത്. വിലക്ക് നീങ്ങിയതിന് പിന്നാലെ ട്രംപിന്റെ ഫോളോവേഴ്സിന്റെ എണ്ണം 72 ദശലക്ഷം കടന്നു. അക്കൗണ്ട് പുനഃസ്ഥാപിച്ചെങ്കിലും തിരിച്ചുവരവിന് താത്പര്യമില്ലെന്നാണ് ട്രംപിന്റെ നിലപാട്. തനിക്ക് വേണ്ടി സർവേ നടത്തിയ മസ്കിനെ ട്രംപ് അഭിനന്ദിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |