സിലിഗുരി: പശ്ചിമ ബംഗാളിലെ സിലിഗുരി നഗരത്തിലെ ചേരിയിൽ ഉണ്ടായ തീപിടിത്തത്തിൽ 12 പേർക്ക് പരിക്കേൽക്കുകയും 50 ഓളം വീടുകൾ കത്തിനശിക്കുകയും ചെയ്തു. ഒരു കുട്ടിയുൾപ്പെടെ മൂന്ന് പേർ ചികിത്സയിലാണെന്നും മറ്റുള്ളവരെ പ്രഥമശുശ്രൂഷ നൽകിയ ശേഷം ഡിസ്ചാർജ് ചെയ്തതെന്നും അധികൃതർ അറിയിച്ചു.
പരിക്കേറ്റവരിൽ ഒരു അഗ്നിശമനസേനാഗവുമുണ്ട്.
വാർഡ് നമ്പർ 18 ലെ റാണ ബസ്റ്റിയിൽ ശനിയാഴ്ച രാത്രി 8 മണിയോടെയാണ് തീപിടിത്തമുണ്ടായത്. തീ അണയ്ക്കാൻ എട്ട് അഗ്നിശമനസേനാ യൂണിറ്റുകളെ രംഗത്തിറക്കിയെന്നും താമസക്കാരെ താത്കാലിക ഷെൽട്ടറുകളിലേക്ക് മാറ്റുകയും അവർക്ക് ഭക്ഷണവും വസ്ത്രവും നൽകുകയും ചെയ്തെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
നഗരത്തിലുണ്ടായിരുന്ന കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാർ ശനിയാഴ്ച വൈകുന്നേരം സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നിരവധി പ്രാദേശിക രാഷ്ട്രീയ നേതാക്കളും തീപിടിത്തമുണ്ടായ സ്ഥലത്ത് എത്തി.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് കമ്മീഷണർ അഖിലേഷ് ചതുർവേദി പറഞ്ഞു. വീടുകളിലെ സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് ഏകദേശം 2,000 ആളുകൾ താമസിക്കുന്ന ജനസാന്ദ്രത കൂടിയ ചേരിയിൽ തീ അതിവേഗം പടരാൻ കാരണമായതായി ഉദ്യോഗസ്ഥർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |