ന്യൂഡൽഹി: സംസ്ഥാനങ്ങളിലെ മയക്കുമരുന്ന് ശൃംഖലയെക്കുറിച്ച് വിവരം ലഭിച്ചെന്നും എത്ര വലിയ കുറ്റവാളിയാണെങ്കിലും രണ്ട് വർഷത്തിനുള്ളിൽ അവരെ ജയിലിലടയ്‌ക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ലോക്‌സഭയിൽ 'രാജ്യത്തെ മയക്കുമരുന്ന് ദുരുപയോഗത്തിന്റെ പ്രശ്നവും സർക്കാർ സ്വീകരിച്ച നടപടികളും" എന്ന വിഷയത്തിലെ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മയക്കു മരുന്ന് മാഫിയകൾക്ക് കിട്ടുന്ന ലാഭം ഭീകര പ്രവർത്തനത്തിനാണ് ഉപയോഗിക്കുന്നത്. ഈ അവിശുദ്ധ പണത്തിന്റെ സാന്നിദ്ധ്യം നമ്മുടെ സമ്പദ്‌വ്യവസ്ഥയെയും പ്രതിസന്ധിയിലാക്കുന്നുണ്ട്.
മയക്കുമരുന്ന് തലമുറകളെ നശിപ്പിക്കുന്ന ഗുരുതരമായ പ്രശ്‌നമാണ്. ഇത്തരം ശൃംഖലകളെ തളയ്‌ക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം സഹായം നൽകും. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് (എൻ.സി.ബി) രാജ്യത്തുടനീളം അന്വേഷണം നടത്താൻ കഴിയും. രാജ്യത്തിന് പുറത്ത് അന്വേഷണം ആവശ്യമെങ്കിൽ ദേശീയ അന്വേഷണ ഏജൻസിയുണ്ട്. ഈ സൗകര്യങ്ങൾ ഉപയോഗിക്കാതിരുന്നാൽ മയക്കുമരുന്ന് കടത്തുകാർക്കാണ് ഗുണം.
മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെ സർക്കാരിന്റെ നയം വ്യക്തമാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നവർ ഇരകളാണ്. അവരുടെ പുനരധിവാസത്തിന് അനുകൂലമായ അന്തരീക്ഷം നൽകണം. എന്നാൽ മയക്കുമരുന്ന് കടത്തുകാരെ വെറുതേ വിടരുത്. മയക്കുമരുന്ന് ഭീഷണിക്കെതിരെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സഹകരിച്ച് പ്രവർത്തിക്കണം.
അതിർത്തികൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവ വഴിയുള്ള മയക്കുമരുന്ന് കടത്ത് തടയണം. റവന്യു വകുപ്പും എൻ.സി.ബിയും മയക്കുമരുന്ന് വിരുദ്ധ ഏജൻസികളും ഒന്നിച്ച് പ്രവർത്തിക്കണം.
വരവ് ഗൾഫിൽ നിന്ന്
ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് മയക്കുമരുന്ന് വരുന്നത്. 12 സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തി മയക്കുമരുന്ന് ഉത്പാദിപ്പിക്കുന്ന ഫാക്ടറികൾ പൂട്ടി. പ്രതികളെ അറസ്റ്റ് ചെയ്‌തു. പിടിച്ചെടുത്ത 1,60,000 കിലോയിലധികം മയക്കുമരുന്ന് രണ്ടുമാസത്തിനുള്ളിൽ കത്തിച്ചു. ഇതുസംബന്ധിച്ച വിവരങ്ങൾ 15 ദിവസം കൂടുമ്പോൾ വിശകലനം ചെയ്യാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ഷാ പറഞ്ഞു.
മയക്കുമരുന്നിന്റെ ദുരുപയോഗം തടയാൻ നിലവിലുളള നിയമങ്ങൾ അപര്യാപ്തമാണെന്ന് ചർച്ചയിൽ സംസാരിച്ച എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. ചെറിയ അളവിൽ മയക്കുമരുന്ന് വിപണനം നടത്തുന്നതിനുള്ള ശിക്ഷ ലഘൂകരിച്ചത് പുനഃപരിശോധിക്കണം.
മയക്കുമരുന്ന് വിപണനവും വ്യാപനവും തടയാൻ ദേശീയതലത്തിൽ കർമ്മ പദ്ധതി വേണം. പരമാവധി കൗൺസലിംഗ് കേന്ദ്രങ്ങളും പുനരധിവാസ കേന്ദ്രങ്ങളും സ്ഥാപിക്കണം. തീവ്രമായ ബോധവത്കരണ പ്രവർത്തനവും അനിവാര്യമാണ്. മയക്കുമരുന്ന് ഉപയോഗം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ സ്‌കൂൾ സിലബസിൽ ഉൾപ്പെടുത്തണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |