ശ്രീനഗർ: പാകിസ്ഥാനിൽ നിന്ന് ജമ്മു കാശ്മീരിലേക്ക് മയക്കുമരുന്ന് കടത്തിയ കേസിൽ അഞ്ച് പൊലീസുകാർ ഉൾപ്പെടെ 17 പേർ അറസ്റ്റിൽ. കാശ്മീരിലെ കുപ്‌വാര ജില്ലയിൽ നിന്നാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായവരിൽ കടയുടമകൾ, രാഷ്ട്രീയ പ്രവർത്തകൻ, കരാറുകാരൻ എന്നിവരു ൾപ്പെടുമെന്ന് കുപ്‌വാര എസ്.എസ്.പി യുഗൽകുമാർ മാൻഹാസ് പറഞ്ഞു. പ്രതികളിൽ നിന്ന് രണ്ട് കിലോ ഹെറോയിനും പൊലീസ് പിടിച്ചെടുത്തു.
നിയന്ത്രണ രേഖയ്‌ക്ക് സമീപമുള്ള കേരൻ സെക്ടറിലൂടെയാണ് മയക്കുമരുന്ന് കടത്തിയിരുന്നത്. പാക് അധിനിവേശ കാശ്മീരിലെ കേരൻ നിവാസിയായ ഷാക്കിർ അലി ഖാൻ, മകൻ തംഹീദ് അഹമ്മദ് എന്നിവരാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. തുടർന്ന് ഇടനിലക്കാരിലൂടെ കാശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതായിരുന്നു പതിവ്. അതേസമയം നിയന്ത്രണ രേഖയ്ക്ക് സമീപം ജോലി ചെയ്യുന്ന സുരക്ഷാസേനാ ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ടെന്ന് ആരോപണമുണ്ട്.
മയക്കുമരുന്ന് കേസിൽ ഈ വർഷം കാശ്മീരിലെ അതിർത്തി ജില്ലകളിലുള്ള 161 പേർക്കെതിരെ കേസെടുത്തെന്ന് പൊലീസ് അറിയിച്ചു.
മയക്കുമരുന്ന് കള്ളക്കടത്ത് കേസിൽ കുപ്‌വാരയിലെ ഹന്ദ്വാരയിൽ നിന്ന് സുരക്ഷാസേനാ ഉദ്യോഗസ്ഥനെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ ബി.എസ്.എഫ് സബ് ഇൻസ്‌പെക്ടർ റൊമേഷ് കുമാറിൽ നിന്ന് 91 ലക്ഷം രൂപയും എൻ.ഐ.എ കണ്ടെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |