ന്യൂഡൽഹി:പുതുവത്സരാഘോഷവും ഉത്സവ കാലവും കണക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ കൊവിഡ് മാർഗരേഖ. ടെസ്റ്റ് - ട്രാക്ക് - ട്രീറ്റ് - വാക്സിനേഷൻ എന്ന കൊവിഡ് പ്രതിരോധ തന്ത്രം ശക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്കയച്ച മാർഗരേഖയിൽ പറയുന്നു.
മാസ്‌ക് ധരിക്കുക, കൈകൾ സാനിറ്റൈസ് ചെയ്ത് ശുദ്ധമാക്കുക, സാമൂഹ്യ അകലം പാലിക്കുക എന്നീ കാര്യങ്ങളിൽ വിട്ടുവീഴ്ച അരുത്. പനി, ഗുരുതര ശ്വാസരോഗം തുടങ്ങിയ കേസുകൾ പതിവായി നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്യണം. എല്ലാ ജില്ലകളിലും കൃത്യമായ പരിശോധന ഉറപ്പാക്കണം. ആർ.ടി.പി.സി.ആർ, ആന്റിജൻ ടെസ്റ്റുകൾ നടത്തണം. വൈറസിന്റെ പുതിയ വകദേദങ്ങൾ കണ്ടെത്താൻ കൂടുതൽ കൊവിഡ് പൊസിറ്റീവ് സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയയ്‌ക്കണം. കിടക്കകളുടെ ലഭ്യത, ആരോഗ്യ പ്രവർത്തകരുടെ പുനഃക്രമീകരണം തുടങ്ങിയ സ്ഥിതി വിലയിരുത്താൻ ഡ്രൈ റൺ നടത്തി ആശുപത്രികളുടെ ശേഷി വിലയിരുത്തണം. കരുതൽ ഡോസ് നൽകുന്നത് വർദ്ധിപ്പിക്കണം. ഉത്സവ കാലത്ത് ജനക്കൂട്ടം ഉണ്ടാകുന്ന സ്ഥലങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ ഇവന്റ് മാനേജ്മെന്റ്, കച്ചവടക്കാർ, മാർക്കറ്റ് അസോസിയേഷനുകൾ തുടങ്ങിയവരുമായി ചർച്ച നടത്തി നിർദേശങ്ങൾ നൽകണം.
കേന്ദ്രവും സംസ്ഥാനങ്ങളും യോജിക്കണം
കൊവിഡ് പ്രതിരോധത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും യോജിച്ച് പ്രവർത്തിക്കണമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായുള്ള ഓൺലൈൻ യോഗത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യ പറഞ്ഞു. കൊവിഡ് വ്യാപനം തടയാനുള്ള നടപടികളും തയ്യാറെടുപ്പുകളും യോഗം അവലോകനം ചെയ്തു. ചൈന, യു.എസ്, ജപ്പാൻ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലെ കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ വാക്സിനേഷൻ അവലോകനവും നടന്നു. സംസ്ഥാനങ്ങൾ കൊവിഡ് പ്രതിരോധത്തിൽ ജാഗ്രത പാലിക്കാനും കേന്ദ്രമന്ത്രി നിർദേശിച്ചു. നിരീക്ഷണ ശക്തിപ്പെടുത്താനും പരിശോധന വേഗത്തിലാക്കാനും ആശുപത്രി അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത ഉറപ്പാക്കാനും യോഗത്തിൽ ധാരണയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |