ന്യൂഡൽഹി: ആൻഡമാൻ -നിക്കോബാർ പോലുള്ള സമുദ്ര ദ്വീപ് പ്രദേശങ്ങളിൽ കേന്ദ്ര സർക്കാർ വികസനത്തിന്റെ പുതിയ തിരിതെളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരാക്രം ദിനത്തിൽ ആൻഡമാൻ-നിക്കോബാർ ദ്വീപുകളിലെ 21ദ്വീപുകൾക്ക് പരമവീര ചക്ര പുരസ്കാരജേതാക്കളുടെ പേരിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപിൽ നിർമ്മിക്കുന്ന ദേശീയ സ്മാരകത്തിന്റെ മാതൃകയും വീഡിയോ കോൺഫറൻസ് വഴി പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.
സബ്‌മറൈൻ ഒപ്റ്റിക്കൽ ഫൈബർ വഴി ആൻഡമാനിൽ വിനോദസഞ്ചാരികൾക്കും ഡിജിറ്റൽ പണമിടപാടുകൾക്കും മറ്റു സേവനങ്ങൾക്കുമായി അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭിക്കും.നേതാജി സ്മാരകവും വീരസൈനികരുടെ പേരു ലഭിച്ച 21ദ്വീപുകളും യുവതലമുറയ്ക്ക് പ്രചോദനമേകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 21 ദ്വീപുകൾക്ക് വീരസൈനികരുടെ പേരിട്ടത് രാജ്യത്തിനായി അവർ ചെയ്ത ത്യാഗങ്ങളുടെയും ഇന്ത്യൻ സൈന്യത്തിന്റെ ധീരതയുടെയും സന്ദേശം നൽകുന്നു. ആൻഡമാനിലെ ഒരു കുന്നിന് കാർഗിൽ യുദ്ധത്തിലെ ക്യാപ്ടൻ വിക്രം ബത്രയുടെ പേരു നൽകിയതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആൻഡമാൻ-നിക്കോബാർ ലെഫ്റ്റനന്റ് ഗവർണർ അഡ്മിറൽ ഡി.കെ.ജോഷി, സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |