ന്യൂഡൽഹി: ഐ.എസ്.ആർ.ഒയുടെ വാണിജ്യ വിഭാഗമായിരുന്ന ആൻട്രിക്സും ദേവാസ് മൾട്ടിമീഡിയയും തമ്മിലുള്ള കരാർ യു.പി.എ ഭരണകാലത്ത് കോൺഗ്രസ് നടത്തിയ അധികാര ദുർവിനിയോഗത്തിന്റെ തെളിവാണെന്ന് കേന്ദ്ര ധന-വാണിജ്യ മന്ത്രി നിർമ്മലാ സീതാരാമൻ ആരോപിച്ചു. ദേവാസ് മൾട്ടിമീഡിയയുടെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള സുപ്രീംകോടതി വിധിയെ മന്ത്രി സ്വാഗതം ചെയ്‌തു. രാജ്യത്തിനും ജനങ്ങൾക്കുമെതിരായ വൻ തട്ടിപ്പായിരുന്നു കരാറെന്ന് നിർമ്മലാ സീതാരാമൻ പറഞ്ഞു.
കോൺഗ്രസിനു വേണ്ടി കോൺഗ്രസ് നടത്തിയ തട്ടിപ്പാണത്. കോൺഗ്രസ് അധികാര ദുർവിനിയോഗം നടത്തിയെന്ന് സുപ്രീംകോടതി വിധി വ്യക്തമാക്കുന്നു. യു.പി.എ സർക്കാരിന്റെ അത്യാഗ്രഹമാണ് തെളിയുന്നത്.
ദേവാസ് കമ്പനിയുടെ ആർബിട്രേഷൻ നടപടികൾ ചെറുക്കാൻ ആർബിട്രേറ്ററെ നിയമിക്കണമെന്ന ആൻട്രിക്സിന്റെ അപേക്ഷ അന്നത്തെ സർക്കാർ ചെവിക്കൊണ്ടില്ല.
ആൻട്രിക്സ്-ദേവാസ് കരാർ പോലെ നികുതി ദായകരുടെ പണം ദുർവിനിയോഗം ചെയ്യാനുള്ള ഒരു നടപടിയും മോദി സർക്കാർ അനുവദിക്കില്ല. ഇത്തരം തട്ടിപ്പുകാർ രക്ഷപ്പെടില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ എല്ലാ കോടതികളിലും നിയമ പോരാട്ടം നടത്തുകയാണ്.
വൻ തട്ടിപ്പുകൾ കണ്ടില്ലെന്ന് നടിക്കാനാകില്ല: സുപ്രീംകോടതി
ആൻട്രിക്സ്-ദേവാസ് കരാറിന്റെ പിന്നിലുള്ള തട്ടിപ്പിന്റെ വലുപ്പം അവഗണിക്കാൻ കഴിയുന്നതല്ലെന്ന് തിങ്കളാഴ്ചത്തെ വിധിയിൽ സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കരാർ റദ്ദാക്കിയ ആൻട്രിക്സ് നടപടിക്കെതിരെ ദേവാസ് നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് സുപ്രീംകോടതി വിധി.
ബാംഗ്ളൂർ ആസ്ഥാനമായ ദേവാസ് മൾട്ടിമീഡിയയ്‌ക്ക് രണ്ട് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനും നിയന്ത്രിക്കാനും ആയിരം കോടിരൂപ വിലയുള്ള എസ് ബാൻഡ് സ്‌പെക്ട്രം കൈമാറാനുമുള്ള കരാറാണ് ആൻട്രിക്സ് 2005ലുണ്ടാക്കിയത്. സുരക്ഷാ ഏജൻസികളും സർക്കാർ ടെലികോം കമ്പനികളുംകൈകാര്യം ചെയ്യുന്ന എസ് ബാൻഡ് സ്‌പെക്‌ട്രം കൈമാറുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന് കണ്ടെത്തി 2011ൽ യു.പി.എ സർക്കാർ കരാർ റദ്ദാക്കിയിരുന്നു. ഇതിനെതിരെ ദേവാസ് കമ്പനിയിൽ നിക്ഷേപമുള്ള വിദേശ കമ്പനി നൽകിയ കേസിൽ 120 കോടി ഡോളർ നഷ്‌ടപരിഹാരം നൽകാൻ 2020ൽ യു.എസ് കോടതി വിധിച്ചെങ്കിലും സുപ്രീംകോടതി സ്റ്റേ ചെയ്‌തു. കമ്പനീസ് ആക്‌ട് പ്രകാരം ദേവാസ് മൾട്ടിമീഡിയ കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ ആൻട്രിക്സിന് 2021ൽ കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. ഇതിനെതിരെ ദേവാസ് മൾട്ടിമീഡിയ നൽകിയ അപ്പീലിലാണ് ഇന്നലത്തെ സുപ്രീംകോടതി വിധിയുണ്ടായത്. തട്ടിപ്പിന്റെ വിത്തുകളിൽ നിന്നുള്ള ഒാരോ മുളയിലും അതിന്റെ വിഷമുണ്ടാകുമെന്നും അതിനാൽ കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |