ന്യൂഡൽഹി : സ്വവർഗ ദമ്പതികൾക്ക് ദത്തെടുക്കാൻ വിലക്കില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ നിരീക്ഷണം. സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന ഹർജികളിൽ വാദം കേൾക്കുകയായിരുന്നു കോടതി.
അതേസമയം, സ്വവർഗ്ഗ വിവാഹത്തെ ശക്തമായി എതിർക്കുന്നതായി രാജസ്ഥാൻ, അസാം, ആന്ധ്ര സംസ്ഥാനങ്ങൾ സുപ്രീംകോടതിയെ അറിയിച്ചു.
വിവാഹിതരാണോ അല്ലയോ എന്നത് ദത്തെടുക്കലിന് മാനദണ്ഡമല്ലെന്നും ഏകനായി ജീവിക്കുന്ന വ്യക്തിക്കും സന്താനോൽപാദന ശേഷിയുളളവർക്കും ദത്തെടുക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
സ്വവർഗ ദമ്പതികൾക്ക് ദത്തിന് അനുമതി നൽകരുതെന്നും, കുട്ടികളുടെ ക്ഷേമത്തിന് എതിരാണെന്നും ദേശീയ ബാലാവകാശ കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചു. ദത്തെടുക്കൽ മൗലികാവകാശമല്ലെന്നും സ്‌ത്രീക്കും പുരുഷനും സ്വാഭാവികമായി ജനിക്കുന്ന കുട്ടികളുടെ ക്ഷേമം ഉറപ്പാക്കിയാണ് ദത്ത് നിയമങ്ങളെന്നും അഡി. സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു.
എതിർത്ത് സംസ്ഥാനങ്ങൾ
സ്വവർഗ വിവാഹം ഇന്ത്യൻ ആചാരങ്ങൾക്ക് എതിരാണെന്ന് കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. രാജ്യത്ത് എവിടെയും സ്വവർഗ വിവാഹ സമ്പ്രദായം നിലനിൽക്കുന്നില്ല. നിയമസാധുത നൽകിയാൽ സാമൂഹ്യ അസന്തുലിതാവസ്ഥയുണ്ടാകും. കുടുംബം എന്ന സംവിധാനത്തിൽ ദൂരവ്യാപക പ്രത്യാഘാതമുണ്ടാകും. ജനാഭിപ്രായം സ്വവർഗ വിവാഹത്തിന് എതിരാണ്. സ്വവർഗരതി കുറ്റമല്ലാതാക്കിയ സുപ്രീംകോടതി വിധി സ്വവർഗ വിവാഹത്തിന് സാധൂകരണമല്ലെന്നും സംസ്ഥാനം അറിയിച്ചു. അസാമും ആന്ധ്രപ്രദേശും സമാന നിലപാട് അറിയിച്ചു.
എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും കേന്ദ്രസർക്കാർ നിലപാട് ആരാഞ്ഞിരുന്നു. മഹാരാഷ്ട്ര, ഉത്തർപ്രദേശ്,മണിപ്പൂർ, സിക്കിം സംസ്ഥാനങ്ങൾ കൂടുതൽ സമയം ആവശ്യപ്പെട്ടു
എതിർത്ത് ആർ.എസ്.എസ് സംഘടന
സ്വവർഗ വിവാഹം അംഗീകരിച്ചാൽ ഹിന്ദു വിവാഹ നിയമത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ അട്ടിമറിക്കപ്പെടുമെന്ന് ആർ.എസ്.എസ് അനുകൂല സംഘടനയായ സംവർദ്ധിനി ന്യാസ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് കത്തയച്ചു. പാശ്ചാത്യ ചിന്തകൾ ഇന്ത്യൻ സമൂഹത്തിൽ കടന്നുകയറുമെന്നും രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ വേരുകൾ ഉലയ്‌ക്കുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |