SignIn
Kerala Kaumudi Online
Friday, 26 April 2024 6.02 PM IST

കംഗാരുക്കൾ വീണ്ടും സഞ്ചിയിലായി

cricket

ഓസ്ട്രേലിയയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് വിജയം, ബോർഡർ -ഗാവസ്കർ ട്രോഫി ഇന്ത്യ നിലനിറുത്തി

രണ്ടാം ഇന്നിംഗ്സിൽ ഏഴുവിക്കറ്റ്, രവീന്ദ്ര ജഡേജ മാൻ ഒഫ് ദ മാച്ച്

ന്യൂഡൽഹി : നാഗ്പുരിലെ ആദ്യ ടെസ്റ്റിന് പിന്നാലെ ഡൽഹിയിലെ രണ്ടാം ടെസ്റ്റിലും കംഗാരുക്കളെ സ്പിൻ വലകൊണ്ട് നെയ്ത സഞ്ചിയിലാക്കി ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ബർത്തിന് ഒരു പടവുകൂടി അടുത്തെത്തി. ഇന്നലെ രണ്ടാം ടെസ്റ്റിൽ ആറുവിക്കറ്റിന് ഓസ്ട്രേലിയയെ തോൽപ്പിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം നാലുമത്സരപരമ്പരയിൽ 2-0ത്തിന് മുന്നിലായതോടെ ഇനിയുള്ള രണ്ട് മത്സരങ്ങൾ കൈവിട്ടാലും നിലവിലെ ജേതാക്കൾ എന്ന നിലയിൽ ഇന്ത്യയ്ക്ക് ട്രോഫി കൈവശം വയ്ക്കാം. അതേസമയം ഒരു കളികൂടി ജയിച്ചാൽ ലോക ചാമ്പ്യൻഷിപ്പ് ഫൈനൽ ബർത്ത് ഉറപ്പിക്കുകയുമാകാം.

മൂന്ന് ദിവസം കൊണ്ട് അവസാനിച്ചെങ്കിലും ആവേശത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല ഡൽഹിയിൽ. ടോസ് നേടി ബാറ്റുചെയ്ത ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സിൽ നേടിയത് 263 റൺസ്. മൂന്ന് സ്പിന്നർമാരെ കൂട്ടിയിറങ്ങിയ ഓസീസിനെതിരെ ഒരു തകർച്ച മുന്നിൽകണ്ടെങ്കിലും 262 റൺസ് നേടി ഇന്ത്യ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ചു.ഒറ്റ റൺസ് ലീഡുമായി രണ്ടാം ദിവസം വൈകിട്ട് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഓസീസ് കളിനിറുത്തുമ്പോൾ ഒരു വിക്കറ്റ് നഷ്‌ടത്തിൽ 61 റൺസെടുത്തപ്പോൾ മികച്ച സ്കോർ പ്രതീക്ഷിച്ചു. എന്നാൽ മൂന്നാം ദിവസം രാവിലെ വെറും 113 റൺസിൽ സന്ദർശകരെ ആൾഒൗട്ടാക്കി ഇന്ത്യൻ സ്പിന്നർമാർ ഗതി തിരിച്ചു. തുടർന്ന് 114 റൺസ് ചേസ് ചെയ്യാനിറങ്ങിയ ഇന്ത്യ 26.4 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ വെറും 42 റൺസ് വഴങ്ങി ഏഴുവിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയായിരുന്നു വിജയശിൽപ്പി. ആദ്യ ഇന്നിംഗ്സിലെ മൂന്ന് ഉൾപ്പടെ വീഴ്ത്തിയ 10 വിക്കറ്റുകളും അടിച്ചെടുത്ത 26 റൺസും ജഡേജയെ മാൻ ഒഫ് ദ മാച്ച് പുരസ്കാരത്തിനും അർഹനാക്കി.

ഇന്നലെ രാവിലെ വെറും 52 റൺസെടുക്കുന്നതിനിടെയാണ് ഓസീസിന് ഒൻപത് വിക്കറ്റുകൾ നഷ്ടമായത്. രാവിലത്തെ ആദ്യ ഓവറിൽത്തന്നെ ട്രാവിസ് ഹെഡിനെ(43) അശ്വിൻ കീപ്പർ ഭരതിന്റെ കയ്യിലെത്തിച്ചാണ് തുടങ്ങിയത്.വൈകാതെ അശ്വിൻ സ്ഥിരം ഇര സ്റ്റീവൻ സ്മിത്തിനെ(9) എൽ.ബിയിൽ കുരുക്കി.തലേന്ന് ഉസ്മാൻ ഖ്വാജയെ പുറത്താക്കിയിരുന്ന ജഡേജയുടെ ഇന്നലത്തെ ആദ്യ ഇര മാർനസ് ലാബുഷേയ്ൻ ആയിരുന്നു. 35 റൺസെടുത്ത ലാബുഷേയ്നെ ജഡേജ ക്ളീൻ ബൗൾഡാക്കിയപ്പോൾ മാറ്റ് റെൻഷാ(2) അശ്വിന്റെ പന്തിൽ എൽ.ബിയിൽ കുരുങ്ങി. ഇതോടെ ഓസീസ് 95/5 എന്ന നിലയിലായി.

തുടർന്ന് ജഡേജയുടെ ജാലവിദ്യയ്ക്കാണ് ഡൽഹി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 24-ാമത്തെ ഓവറിൽ പീറ്റർ ഹാൻഡ്സ്കോംബിനെ(0) വിരാടിന്റെ കയ്യിലെത്തിക്കുകയും പാറ്റ് കമ്മിൻസിനെ(0) ക്ളീൻ ബൗൾഡാക്കുകയും ചെയ്ത ജഡേജ 28-ാം ഓവറിൽ അലക്സ് കാരേയുടേയും (7)കുറ്റിതെറുപ്പിച്ചു. 30-ാം ഓവറിൽ നഥാൻ ലിയോണും(8) 32-ാം ഓവറിൽ ക്യുനേമാനും (0) കൂടി ക്ളീൻ ബൗൾഡായതോ‌ടെ കംഗാരുക്കളുടെ ബാറ്റിംഗിന് കർട്ടൻ വീണു.

തുടർന്ന് മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് ഒരിക്കൽക്കൂടി ഓപ്പണർ കെ.എൽ രാഹുലിന്റെ(1) വിക്കറ്റ് നിസാരമായി നഷ്‌പ്പെട്ടു. എന്നാൽ രോഹിതും (31) പുജാരയും (31*) ക്രീസിലൊരുമിച്ചത് കരുത്തായി. വമ്പൻ ഷോട്ടുകളിലൂടെ സമ്മർദ്ദം മറികടക്കാൻ ശ്രമിച്ച രോഹിത് പുറത്തായശേഷമെത്തിയ വി‌രാടും(20) ഓസീസ് സ്പിന്നർമാരെ സമർത്ഥമായി നേരിട്ടു തുടങ്ങി. എന്നാൽ തന്റെ കരിയറിലാദ്യമായി സ്റ്റംപിംഗിൽ പുറത്തായ വിരാടിന് ശേഷമെത്തിയ ശ്രേയസ് അയ്യർക്ക് (12) അധികം മുന്നോട്ടുപോകാനായില്ല.ശ്രേയസിന് പകരമെത്തിയ ശ്രീകാർ ഭരത് 22 പന്തുകളിൽ മൂന്ന് ഫോറും ഒരു സിക്സുമടക്കം 23 റൺസുമായി ഇന്ത്യയെ വേഗം വിജയത്തിലെത്തിച്ചു.

സ്കോർ ബോർഡ്

ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് 263

ഉസ്മാൻ ഖ്വാജ 81,ഹാൻഡ്സ്കോംബ് 72*

ഷമി 4/60,അശ്വിൻ3/57 ,ജഡേജ 3/68

ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 262

അക്ഷർ പട്ടേൽ 74,കൊഹ്‌ലി 44,അശ്വിൻ37,രോഹിത് 32,ജഡേജ 26

നഥാൻ ലയൺ 5/67, ടോഡ് മർഫി 2/53,ക്യുനേമൻ2/72

ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ് 113

ട്രെവിസ് ഹെഡ് 43,ലാബുഷേയ്ൻ 35

ജഡേജ 7/42, അശ്വിൻ 3/59

ഇന്ത്യ രണ്ടാം ഇന്നിംഗ്സ് 118/4
രോഹിത് 31,പുജാര 31, ഭരത് 23*, കൊഹ്‌ലി 20

ലയൺ 2/49

മാൻ ഒഫ് ദ മാച്ച് : രവീന്ദ്ര ജഡേജ.

മൂന്നാം ടെസ്റ്റ് മാർച്ച് ഒന്നിന് ഇൻഡോറിൽ ആരംഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.