ഹൈദരാബാദ് : ഐ.പി.എൽ പതിനാറാം സീസണിൽ തങ്ങളുടെ ആദ്യ മത്സരത്തിനായി മലയാളി താരം സഞ്ജുവും സംഘവും ഇന്നിറങ്ങുന്നു. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ സഞ്ജുവിന്റെ രാജസ്ഥാൻ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ഹൈദരാബാദിന്റെ തട്ടകത്തിൽ വൈകിട്ട് 3.30 മുതലാണ് മത്സരം. കഴിഞ്ഞ തവണ സഞ്ജുവിന്റെ നേതൃത്വത്തിൽ ഫൈനൽവരെ കുതിച്ചെത്തിയ രാജസ്ഥാൻ കൈയകലെ കൈവിട്ട കിരീടം ഇത്തവണ വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ്. ജയ്സ്വാളും ബട്ട്‌ലറും ഹെറ്റ്മേയറും ചഹലും അശ്വിനും സാംപയുമെല്ലാം അടങ്ങുന്ന രാജസ്ഥാൻ സംഘത്തിൽ ആരാധകർക്കും വലിയ പ്രതീക്ഷയാണ്.
മറുവശത്ത് നായകൻ എയ്ഡൻ മർക്രം ദേശീയ ടീമിനൊപ്പമായതിനാൽ ഭുവനേശ്വർ കുമാറിന്റെ നേതൃത്വത്തിലാണ് ഹൈദരാബാദ് ഇറങ്ങുന്നത്. കഴിഞ്ഞ തവണ എട്ടാം സ്ഥാനത്തായിരുന്ന ഹൈദരാബാദ് അടിമുടി മാറി വലിയ തിരിച്ചുവരവ് ലക്ഷ്യം വച്ചാണ് പുതിയ സീസണിൽ ഇറങ്ങുന്നത്. ഇംഗ്ലണ്ട് യുവസെൻ സേഷൻ ഹാരി ബ്രൂക്ക്, സുന്ദർ,ഉമ്രാൻ,ത്രിപാഠി തുടങ്ങിയ മാച്ച് വിന്നർമാർ ടീമിന് കരുത്താണ്.
ഗ്ലാമർ പോരാട്ടം
ബാംഗ്ലൂർ: ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ സൂപ്പർ ടീമുകളായ മുംബയ് ഇന്ത്യൻസും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും തമ്മിൽ ഏറ്റുമുട്ടും. ബാംഗ്ലൂരിന്റെ മൈതാനമായ ചിന്നസ്വാമിയിൽ രാത്രി 7.30 മുതലാണ് പോരാട്ടം. കഴിഞ്ഞ സീസണിൽ പിന്നാക്കം പോയതിന്റെ കണക്ക് തീർത്ത് കിരീടവഴിയിൽ തിരിച്ചെത്താനുറച്ചാണ് ഏറ്രവും കൂടുതൽ തവണ ചാമ്പ്യൻമാരായ മുംബയ് ഇന്ത്യൻസ് ഇത്തവണ കളത്തിലിറങ്ങുന്നത്. ബുംറയുടെ അഭാവം അലട്ടുന്നുണ്ടെങ്കിലും ആർച്ചറുടെ വരവ് രോഹിതിനും
സംഘത്തിനും ധൈര്യം നൽകുന്നു.
മറുവശത്ത് ഇതുവരെ കൈപ്പിടിയിലൊതുങ്ങാത്ത കിരീടം സ്വന്തമാക്കാനാണ് ഫാഫ് ഡുപ്ലെസിസിന്റെ നേതൃത്വത്തിൽ കൊഹ്ലി ഉൾപ്പെടെയുള്ള വൻ തോക്കുകൾ അടങ്ങിയ ബാംഗ്ലൂർ ഇറങ്ങുന്നത്. കഴിഞ്ഞ തവണ പ്ലേ ഓഫ് കളിച്ച ടീം ഇത്തവണ അതും കടന്ന് മുന്നേറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |