ഹൈദരാബാദ് : ഈ ഐ.പി.എൽ സീസണിലെ മൂന്നാം വിജയം നേടി മുംബയ് ഇന്ത്യൻസ്. ഇന്നലെ സൺറൈസേഴ്സ് ഹൈദരാബാദിനെ 14 റൺസിനാണ് മുംബയ് കീഴടക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബയ് ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്‌ടത്തിൽ 192 റൺസെടുത്തപ്പോൾ ഹൈദരാബാദ് 19.5 ഓവറിൽ 175ന് ആൾഒൗട്ടാവുകയായിരുന്നു.
ഫസ്റ്റ് ഡൗണായി ഇറങ്ങിയ കാമറൂൺ ഗ്രീനിന്റെ അർദ്ധസെഞ്ച്വറിയാണ് (64 നോട്ടൗട്ട്) മുംബയ്ക്ക് മാന്യമായ സ്കോർ നൽകിയത്. ഓപ്പണർമാരായ രോഹിത് ശർമ്മയും (28) ഇഷാൻ കിഷനും (38) മികച്ച തുടക്കമാണ് മുംബയ്ക്ക് നൽകിയത്. 4.4 ഒാവറിൽ 41 റൺസ് കൂട്ടിച്ചേർത്തശേഷമാണ് രോഹിത് പുറത്തായത്. തുടർന്ന് ഇഷാൻ ഗ്രീനിനൊപ്പം 87 റൺസിലെത്തിച്ചു. സൂര്യകുമാർ യാദവ് (7) നിരാശപ്പെടുത്തിയെങ്കിലും തിലക് വർമ്മ 37 റൺസുമായി ഗ്രീനിന് പിന്തുണ നൽകി. 17-ാം ഓവറിൽ തിലക് പുറത്തായശേഷമെത്തിയ ടിം ഡേവിഡ് 16 റൺസെടുത്ത് അവസാന പന്തിൽ പുറത്തായി.
ഹൈദരാബാദിനായി മാർക്കോ ജാൻസെൻ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ നടരാജനും ഭുവനേശ്വറും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
മറുപടിക്കിറങ്ങിയ ഹൈദരാബാദിന്റെ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീഴ്ത്തിയ മുംബയ് മത്സരത്തിൽ പിടിമുറുക്കി. കഴിഞ്ഞ കളിയിൽ സെഞ്ച്വറി നേടിയ ഹാരി ബ്രൂക്കാണ് (8) ആദ്യം പുറത്തായത്.ബ്രെൻഡോർഫിനായിരുന്നു വിക്കറ്റ്. രാഹുൽ ത്രിപാതിയെയും (7) ബ്രെൻഡോർഫ് തന്നെ പുറത്താക്കി. തുടർന്ന് മായാങ്ക് അഗർവാൾ (48),മാർക്രം (22),ക്ളാസൻ (36) എന്നിവർ പൊരുതിയെങ്കിലും ഫലമുണ്ടായില്ല.
അർജുന് ആദ്യ വിക്കറ്റ്
മുംബയ് ഇന്ത്യൻസിനായി രണ്ടാം മത്സരത്തിനിറങ്ങിയ സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കർ ആദ്യ വിക്കറ്റ് വീഴ്ത്തി. ഹൈദരാബാദിന്റെ അവസാന വിക്കറ്റാണ് അവസാന ഓവറിൽ അർജുൻ വീഴ്ത്തിയത്. 2.5 ഓവറിൽ 18 റൺസ് മാത്രമാണ് അർജുൻ വഴങ്ങിയത്.
രോഹിത് 6000 ക്ളബിൽ
ഐ.പി.എല്ലിൽ 6000 റൺസ് തികച്ച നാലാമത്തെ ബാറ്ററായി മുംബയ് ഇന്ത്യൻസ് ക്യാപ്ടൻ രോഹിത് ശർമ്മ. ഇന്നലെ 14 റൺസിലെത്തിയപ്പോഴാണ് രോഹിത് നാഴികക്കല്ല് താണ്ടിയത്. വിരാട് കൊഹ്‌ലി,ഡേവിഡ് വാർണർ,ശിഖർ ധവാൻ എന്നിവരാണ് ഇതിന് മുമ്പ് 6000ത്തിലെത്തിയിരുന്നത്.
ഇന്നത്തെ മത്സരം : രാജസ്ഥാൻ Vs ലക്നൗ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |