ഇന്ത്യ - അഫ്ഗാനിസ്ഥാൻ മൂന്നാം ട്വന്റി-20 ഇന്ന്
സഞ്ജു സാംസണിന് ഇന്ന് അവസരം നൽകിയേക്കും
ടി.വി ലൈവ് : 7.30 പി.എം മുതൽ സ്പോർട്സ് 18ലും ജിയോ സിനിമയിലും
ബംഗളുരു : ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയിലെ അവസാന മത്സരം ഇന്ന് ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും. ആദ്യ രണ്ട് മത്സരങ്ങളിലും ചേസ് ചെയ്ത് ആറുവിക്കറ്റിന്റെ വിജയങ്ങൾ നേടിയ ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. സ്വന്തം മണ്ണിൽ ഇന്ത്യയുടെ തുടർച്ചയായ 15-ാമത്തെ ട്വന്റി-20 പരമ്പര വിജയമാണിത്. 2019ലാണ് ഇന്ത്യ സ്വന്തം മണ്ണിൽ അവസാനമായി ഒരു ട്വന്റി-20 പരമ്പര തോൽക്കുന്നത്.
ജൂണിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിന് മുമ്പ് ഇന്ത്യൻ ടീമിന്റെ ഈ ഫോർമാറ്റിലെ അവസാന മത്സരമാണിത്. അതിനാൽതന്നെ ബെഞ്ച് സ്ട്രെംഗ്ത് പരീക്ഷിക്കാനുള്ള അവസരമായാകും രാഹുൽ ദ്രാവിഡ് ഇന്നത്തെ മത്സരത്തെ കാണുക. ആഗസ്റ്റിന് ശേഷം ട്വന്റി-20 ടീമിലേക്ക് തിരിച്ചെത്തിയ മലയാളി താരം സഞ്ജു സാംസണിനെ ഇന്ന് കളിപ്പിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. ആദ്യരണ്ട് മത്സരങ്ങളിൽ ജിതേഷ് ശർമ്മയാണ് വിക്കറ്റ് കീപ്പറായിരുന്നത്. രണ്ടാം മത്സരത്തിൽ ബാറ്റിംഗിൽ ജിതേഷ് നിരാശപ്പെടുത്തിയിരുന്നു.
14 മാസത്തിന് ശേഷം ട്വന്റി-20 ഫോർമാറ്റിലേക്ക് തിരിച്ചെത്തിയ രോഹിത് ശർമ്മയ്ക്ക് ആദ്യ രണ്ട് കളികളിലും നിരാശയായിരുന്നു ഫലം. മൊഹാലിയിൽ നടന്ന ആദ്യ മത്സരത്തിൽ ആദ്യഓവറിൽ റൺഒൗട്ടാവുകയും ഇൻഡോറിൽ ബൗൾഡാവുകയുമായിരുന്നു. രണ്ടാം മത്സരത്തിൽ വിരാട് മടങ്ങിയെത്തിയപ്പോൾ ഗില്ലിന് വിശ്രമം നൽകിയിരുന്നു. ഇന്നും ഗിൽ കളിച്ചേക്കില്ല. ആദ്യ രണ്ട്മത്സരങ്ങളിലെയും ഇന്ത്യൻ വിജയത്തിന് പിന്നിൽ പേസ്ബൗളിംഗ് ആൾറൗണ്ടർ ശിവം ദുബെയുടെ പ്രകടനത്തിന് വലിയ പങ്കുണ്ടായിരുന്നു. മൊഹാലിയിൽ നടന്ന ആദ്യ മത്സരത്തിൽ പുറത്താകാതെ 60 റൺസും ഒൻപത് റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റുമാണ് ദുബെ സ്വന്തമാക്കിയത്. ഇൻഡോറിൽ നടന്ന രണ്ടാം മത്സരത്തിൽ പുറത്താകാതെ 63 റൺസും 36 റൺസ് വഴങ്ങി ഒരുവിക്കറ്റും വീഴ്ത്തി.
ടീമുകൾ ഇവരിൽ നിന്ന്
ഇന്ത്യ : രോഹിത് ശർമ്മ (ക്യാപ്ടൻ),ശുഭ്മാൻ ഗിൽ,യശ്വസി ജയ്സ്വാൾ,വിരാട് കൊഹ്ലി,സഞ്ജു സാംസൺ,തിലക് വർമ്മ,ജിതേഷ് ശർമ്മ,റിങ്കു സിംഗ്,ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, അക്ഷർ പട്ടേൽ, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്,ആവേശ് ഖാൻ,മുകേഷ് കുമാർ.
അഫ്ഗാൻ : ഇബ്രാഹിം സദ്രാൻ (ക്യാപ്ടൻ), റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പർ), ഇക്രം അലിഖിൽ (വിക്കറ്റ് കീപ്പർ), ഹസ്റത്തുള്ള സസായ്, റഹ്മത്ത് ഷാ, നജീബുള്ള സദ്രാൻ, മുഹമ്മദ് നബി, കരീം ജന്നത്, അസ്മത്തുള്ള ഒമർസായ്, ഷറഫുദ്ദീൻ അഷ്റഫ്, മുജീബുർ റഹ്മാൻ, ഫസൽഹഖ് ഫാറൂഖി, ഫരീദ് അഹമദ്, നവീൻ ഉൽ ഹഖ്, നൂർ അഹമ്മദ്, മുഹമ്മദ് സലീം, ഖൈസ് അഹമദ്, ഗുൽബാദിൻ നയിബ്.
41
രോഹിത് ശർമ്മ ഇന്ത്യൻ ക്യാപ്ടനെന്ന നിലയിൽട്വന്റി -20യിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ധോണിയുടെ റെക്കാഡിനൊപ്പമെത്തിയിട്ടുണ്ട്. ഇന്ന് ജയിച്ചാൽ രോഹിതിന് ധോണിയെ മറികടക്കാം. 72 മത്സരങ്ങളിൽ ധോണി 41 ജയം നേടിയപ്പോൾ രോഹിത് 53 മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടത്തിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |