കിംഗ്‌സ്റ്റൺ: ട്വന്റി-20 ലോകകപ്പിലെ ആദ്യ ജയമെന്ന സ്വപ്നം ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു റൺസ് മാത്രമകലെ കൈവിട്ട് നേപ്പാൾ. ഗ്രൂപ്പ് ഡിയിലെ മത്സരത്തിൽ തബ്‌രിസ് ഷംസിയുടെ ഗംഭീര ബൗളിംഗിന്റെ പിൻബലത്തിൽ അട്ടിമറിയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 115 റൺസാണ്. മറുപടിക്കിറങ്ങിയ നേപ്പാൾ ഒരുഘട്ടത്തിൽ ജയമുറപ്പിച്ചെങ്കിലും അവസാന നിമിഷം കളി കൈവിട്ട അവരുടെ വെല്ലുവിളി 20 ഓവറിൽ 114/7ൽ അവസാനിച്ചു.
17 ഓവർ അവസാനിക്കുമ്പോൾ നേപ്പാളിന് 18പന്തിൽ 18 റൺസ് മതിയായിരുന്നു ജയിക്കാൻ. 7 വിക്കറ്റും കൈയിൽ ഉണ്ടായിരുന്നു. എന്നാൽ 18-ാം ഓവർ എറിഞ്ഞ തബ്‌രിസ് ഷംസി 2 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് നേടി കളിയിലേക്ക് ദക്ഷിണാഫ്രിക്കയെ തിരിച്ചു കൊണ്ടു വരികയായിരുന്നു. അവസാന ഓവറിൽ 4 വിക്കറ്റ് കൈയിലിരിക്കേ നേപ്പാളിന് വേണ്ടത് 8 റൺസായിരുന്നു. ഒറ്റെനിയൽ ബാർട്ടമാൻ ഏറിഞ്ഞ ആഓവറിലെ ആദ്യ 5 പന്തിൽ നിന്ന് വന്നത് 6 റൺസാണ്. അവസാന പന്തിൽ ജയിക്കാൻ 2 റൺസ് മതിയായിരുന്നെങ്കിലും ആ പന്ത് ബീറ്റണാവുകുയും ഗുൽസൻ ഝായെ ഡി കോക്കും ക്ലാസ്സനും ചേർന്ന് റണ്ണൗട്ടാക്കുകയുമായിരുന്നു. ഷംസി ദക്ഷിണാഫ്രിക്കയ്ക്കായി 4 വിക്കറ്റ് വീഴ്ത്തി. 42 റൺസ് നേടിയ ആസിഫ് ഷെയ്ഖാണ് നേപ്പാളിന്റെ ടോപ് സ്കോറർ. നേരത്തെ റീസ ഹെൻഡ്രിക്കസ് (43).ട്രിസ്റ്റൻ സ്റ്റബ്സ് (പുറത്താകാതെ 27) എന്നിവരുടെ ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്. നേപ്പാളിനായി കുഷാൽ ഭുർടെൽ നാലും ദീപേന്ദ്ര സിംഗ് എയ്‌രെ മൂന്നും വിക്കറ്റുകൾ വീഴ്ത്തി.
ഗ്രൂപ്പിലെ നാല് മത്സരങ്ങളും ജയിച്ച് അപരാജിതരായാണ് 8 പോയിന്റുമായി ദക്ഷിണാഫ്രിക്ക സൂപ്പർ എട്ടിൽ ഇനി ഇറങ്ങുന്നത്. നേപ്പാൾ പുറത്തായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |