മിലാൻ : ഒരു പതിറ്റാണ്ടിലേറെക്കാലത്തിന് ശേഷം ഇന്റർ മിലാൻ ഇറ്റാലിയൻ സെരി എ കിരീടത്തിൽ മുത്തമിട്ടു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അറ്റലാന്റ സസൗളോയോട് സമനിലവഴങ്ങിയതോടെയാണ് നാലു മത്സരങ്ങൾ ബാക്കി നിൽക്കേ കിരീടം ഉറപ്പിച്ചത്. സീസണിലെ 25-ാം വിജയത്തോടെ ഇന്ററിന് 34 മത്സരങ്ങളിൽ നിന്ന് 82 പോയിന്റായി.രണ്ടാം സ്ഥാനത്തുള്ള അറ്റലാന്റയ്ക്ക് 69 പോയിന്റാണുള്ളത്. ഇന്ററിനെ മറികടക്കാൻ അറ്റലാന്റയ്ക്ക് കഴിയില്ല.
2009/10 സീസണിലാണ് ഇന്റർ മിലാൻ അവസാനമായി സെരി എ കിരീടം നേടിയത്. അടുത്ത സീസണിൽ എ.സി മിലാൻ ജേതാക്കളായി. പിന്നീട് ഇതുവരെ ജേതാക്കളായത് യുവന്റസാണ്.
അതേസമയം നിലവിലെ ചാമ്പ്യന്മാരായ യുവന്റസ് കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ യുഡിനെസിനെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് കീഴടക്കി. ഒരു ഗോളിന് പിന്നിട്ടു നിന്നശേഷം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഡബിളിലൂടെയാണ് യുവന്റസ് വിജയത്തിലെത്തിയത്. ആദ്യ പത്തുനിനിട്ടിനുള്ളിൽ യുഡിനെസ് മുന്നിലെത്തിയപ്പോൾ അവസാന പത്തുമിനിട്ടിലാണ് യുവന്റസിന്റെ രണ്ടുഗോളുകളും നേടിയത്. 10-ാം മിനിട്ടിൽ മൊളീനയിലൂടെയാണ് യുവന്റസ് മുന്നിലെത്തിയത്. 83,89 മിനിട്ടുകളിലായി ക്രിസ്റ്റ്യാനോ വിജയമാെരുക്കി.
ഈ വിജയത്തോടെ 34 മത്സരങ്ങളിൽ നിന്ന് 69 പോയിന്റായ യുവന്റസ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |