റോം : പ്രതിരോധത്തിന്റെ അപ്പോസ്തലൻമാരായ ഇറ്റലിക്കാർ ആക്രമണത്തിന്റെ മുന്നണിപ്പോരാളികളായിമാറിയ മനോഹരകാഴ്ച... യൂറോ കപ്പിന്റെ പതിനാറാം എഡിഷന്റെ ഉദ്ഘാടന മത്സരം നൽകിയ ഏറ്റവും വലിയ സർപ്രൈസായിരുന്നു അസൂറിപ്പടയുടെ ആക്രമണ ഫുട്ബാൾ. ഇത്തവണത്തെ കറുത്ത കുതിരകളെന്ന വിശേഷണവുമായെത്തിയ തുർക്കിയെ ചവിട്ടിമെതിച്ച് നേടിയ 3-0ത്തിന്റെ തകർപ്പൻ ജയം റോബർട്ടോ മാൻസീനി എന്ന ഇറ്റാലിയൻ കോച്ചിന്റെ തന്ത്രങ്ങളുടെ കൂടി ജയമാണ്. ഇൻസൈഗ്നെയും സിറൊ ഇമ്മൊബിലെയും ഇറ്റലിക്കായി ലക്ഷ്യം കണ്ടപ്പോൾ ഡെമിറലിന്റെ വകയായി സെൽഫ് ഗോളും ഇറ്റലിയുടെ അക്കൗണ്ടിൽ എത്തി.
സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ എണ്ണയിട്ട യന്ത്രം പോലെ ഓരോ നിമിൽവും തുർക്കി ഗോൾ മുഖത്തേക്ക് ആക്രമിച്ച് കയറിയ ഇറ്റലി തുർക്കിയെ അക്ഷരാർത്ഥത്തിൽ ചിത്രത്തിലേ ഇല്ലാതാക്കി കളഞ്ഞു. ടാർജറ്റിലേക്ക് ഒരുഷോട്ടുപോലും തൊടുക്കാൻ തുർക്കിക്ക് ആയില്ല. മറുവശത്ത് എട്ട് ഷോട്ടുകളാണ് ഇറ്റലി ടാർജറ്റിലേക്ക് തൊടുത്തത്. ബാൾ പൊസഷനിലും പാസിംഗിലും ഷോട്ടുകളിലുമെല്ലാം ഇറ്റലി തുർക്കിയെക്കാൾ ബഹുദൂരം മുന്നിലായിരുന്നു.
ഐക്യമത്യം മഹാബലം
ഗ്രൂപ്പ് എയിലെ പോരാട്ടത്തിൽ 4-3-3 ശൈലിയിലാണ് ഇറ്റലി കളത്തിലിറങ്ങിയത്. ഇൻസൈഗ്നെയും ഇമ്മൊബിലെയും ബെറാഡിയും അടങ്ങുന്ന മുന്നേറ്റനിര നിരന്തരംതുർക്കി ഗോൾമുഖത്ത് അപകടഭീഷണി ഉയർത്തിക്കൊണ്ടിരുന്നു.മദ്ധ്യനിരയിൽ ചെൽസി താരം ജോർഗീഞ്ഞോ അതിമനോഹരമായി കളിനിയന്ത്രിച്ചു. ചെല്ലീനിയും എസ്പിനസോളയുമെല്ലാം പിന്നിൽ നിന്ന് ആക്രമിച്ച് കയറുമ്പോൾ തുർക്കിയുടെ പ്രത്യാക്രമണങ്ങളുടെ സാധ്യതകൾ തകർത്ത് ജോർഗീഞ്ഞോ മതിലുകെട്ടി ഇറ്റലിയെ കാത്തു. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഗോളുകൾ വീണത്.
ഗോളുകൾ
53-ാം മിനിറ്റ്: ഡൊമെനിക്കോ ബെറാർഡിയുടെ മുന്നേറ്റമാണ് ഗോളിൽകലാശിച്ചത്. ബെറാർഡിയുടെ ക്രോസ് തുർക്കി താരം മെറി ഡെമിറാലിന്റെ ദേഹത്ത് തട്ടി വലയിലെത്തുകയായിരുന്നു. യൂറോയുടെ ചരിത്രത്തിൽ ആദ്യമായാണ് ടൂർണമെന്റിലെ ആദ്യഗോൾ സെൽഫ്ഗോൾ ആകുന്നത്.
66-ാം മിനിറ്റ് : മുന്നേറ്റത്തിനൊടുവിൽ സ്പിനാസോളയുടെ ഷോട്ട് റീബൗണ്ട് വന്നത് പോസ്റ്റിന് മുന്നിലുണ്ടായിരുന്ന ഇമ്മൊബിലെയ്ക്ക് മുന്നിൽ. ഒട്ടും സമയം പാഴാക്കാതെ താരം പന്ത് വലയിലെത്തിച്ചു. 2-0.
79-ാം മിനിറ്റ്: തുർക്കി ഗോൾകീപ്പർ കാകിറിന്റെ ദുർബലമായ ഷോട്ട് പിടിച്ചെടുത്ത് ഇറ്റലി താരങ്ങളുടെ മുന്നേറ്റമാണ് മൂന്നാം ഗോളിൽ കലാശിച്ചത്. ഇമ്മൊബിലെയുടെ പാസ് സ്വീകരിച്ച ഇൻസൈഗ്നെ പന്ത് പോസ്റ്റിന്റെ വലത് മൂലയിലെത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |