പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ബ്രസീൽ കോപ്പ അമേരിക്ക ഫൈനലിൽ
റിയോ ഡി ജനീറോ : കോപ്പയിലെ കലാശക്കളിക്ക് വീണ്ടും ടിക്കറ്റെടുത്ത് കാനറിക്കൂട്ടം. കഴിഞ്ഞ ഫൈനലിൽ തങ്ങളോടു തോറ്റിരുന്ന പെറുവിനെ ഇത്തവണ സെമിഫൈനലിൽ കീഴടക്കിയാണ് ബ്രസീൽ ഫൈനലിലെത്തിയത്. ലൂക്കാസ് പക്വേറ്റ നേടിയ ഏക ഗോളിനാണ് നെയ്മറും സംഘവും തുടർച്ചയായ രണ്ടാം കോപ്പയുടെ കിരീടപ്പോരിന് കളമുറപ്പിച്ചത്. ചിലിക്കെതിരായ ക്വാർട്ടർഫൈനലിലും പക്വേറ്റയാണ് ബ്രസീലിനായി ഗോളടിച്ചിരുന്നത്.
ആദ്യ പകുതിയിലാണ് ബ്രസീൽ സ്കോർ ചെയ്തത്. അമിതമായി പ്രതിരോധത്തിലൂന്നി കളി തുടങ്ങിയ പെറു 35-ാം മിനിട്ടിൽ ഗോൾ വഴങ്ങിയശേഷം ആക്രമണത്തിലേക്ക് തിരിഞ്ഞു. രണ്ടാം പകുതിയിൽ ആക്രമിച്ചു കളിച്ച് പെറു ഉയർത്തിയ വെല്ലുവിളി മറികടന്നാണ് ആതിഥേയരും നിലവിലെ ചാംപ്യൻമാരുമായ ബ്രസീൽ ഫൈനലിലെത്തുന്ന ആദ്യ ടീമായത്. അർജന്റീനയും കൊളംബിയയും തമ്മിലുള്ള രണ്ടാം സെമി ഫൈനൽ വിജയികളാണ് ഞായറാഴ്ച പുലർച്ചെ വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരിൽ ബ്രസീലിന്റെ എതിരാളികൾ.
ഇന്ന് രാവിലെ 6.30നാണ് അർജന്റീന – കൊളംബിയ സെമി പോരാട്ടം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |