SignIn
Kerala Kaumudi Online
Friday, 26 April 2024 6.07 PM IST

മെഗാഹിറ്റലി

euro-cup-italy

യൂറോ കപ്പിൽ മെഗാ ഹിറ്റായി ഇറ്റലിയുടെ തേരോട്ടം

ഇംഗ്ളണ്ടിനെ അവരുടെ തട്ടകത്തിലെ ഷൂട്ടൗട്ടിൽ കീഴടക്കി

യോഗ്യതാ റൗണ്ടിൽ ഒന്നിനുപിന്നാലെ ഒന്നായി ഇറ്റലി വിജയങ്ങൾ നേടുമ്പോഴേ കരുതിയിരുന്നു,യൂറോയിൽ ഇത്തവണ ഇറ്റലി ഹിറ്റാകുമെന്ന്. ആദ്യ റൗണ്ടിൽ ഒറ്റഗോൾ പോലും വഴങ്ങളാതെ മൂന്നു കളികളും ജയിച്ചപ്പോൾ അതുറപ്പായി. നോക്കൗട്ടിൽ ആസ്ട്രിയയും ക്വാർട്ടറിൽ ബെൽജിയവും വഴിമാറിയപ്പോൾത്തന്നെ ഇറ്റലിപ്പടം സൂപ്പർ ഹിറ്റിലെത്തിയിരുന്നു. സെമി ഷൂട്ടൗട്ടിൽ സ്പെയ്നിനെ മടക്കി അയച്ച് ഡ്യൂപ്പർ ഹിറ്റ് കിരീടധാരണത്തോടെ മെഗാഹിറ്റായി മാറിയിരിക്കുന്നു.

വെംബ്ളിയിൽ ഇന്നലെ വീണ ഇംഗ്ളണ്ടിന്റെ കണ്ണീരിന്റെ പിന്നിൽ ഇറ്റലിയു‌ടെ അതിഗംഭീരമായ തിരിച്ചുവരവിന്റെ കഥയുണ്ട്.അത് യൂറോ കപ്പ് ഫൈനലിൽ ഫസ്റ്റ് വിസിലിന് തൊട്ടുപിന്നാലെ വീണ ഗോളിൽ നിന്ന് കിരീടത്തിലേക്കുള്ള തിരിച്ചുവരവിന്റെ മാത്രം കഥയല്ല. അതിനും മുമ്പ് 2018 ലോകകപ്പിന് യോഗ്യത നേടാനാകാതെ പോയൊരു ഇറ്റലിയുണ്ട്. അവിടെ നിന്നാണ് തുടർച്ചയായ 34 വിജയങ്ങളുമായി യൂറോപ്പിന്റെ ചാമ്പ്യൻപട്ടത്തിലേക്ക് ചുവടുവച്ചിരിക്കുന്നത്. എഴുതിത്തള്ളിയവർക്ക് മുന്നിൽ കിരീടമുയർത്തി നിൽക്കാൻ ഇറ്റലിയെ പ്രാപ്തരാക്കിയത് റോബർട്ടോ മാഞ്ചീനിയുടെ പരിശീലക മികവുതന്നെയാണ്.

മാന്ത്രികൻ മാഞ്ചീനി

സ്വന്തം ഹാഫിൽ കോട്ടകെട്ടുന്ന പ്രതിരോധക്കാർ എന്ന കാലങ്ങളായുള്ള പേരുദോഷം കഴുകിക്കളഞ്ഞാണ് മാഞ്ചീനി പുത്തൻ ഇറ്റലിയെ വാർത്തെടുത്തത്.ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ കുതിപ്പിന് ചുക്കാൻ പിടിച്ച മാഞ്ചീനി സ്വന്തം രാജ്യത്തിന്റെ ചുമതലയേറ്റെടുത്തപ്പോൾ ആക്രമണ ഫുട്ബാളിന്റെ ശൈലിയിലേക്ക് വഴിതിരിച്ചുനടത്തുകയായിരുന്നു. തുടക്കം മുതൽ ഒടുക്കംവരെ ഗോളടിക്കാനായുന്ന രീതിയിലാണ് ഇറ്റലി ഈ യൂറോയുടെ തുടക്കം മുതലേ കളിച്ചത്. ഫൈനലിൽ കിക്കോഫിന് താെട്ടുപിന്നാലെ ഒരു ഗോളിന് പിന്നിലായിട്ടും തിരിച്ചടിക്കാൻ ഇറ്റലിക്ക് ശേഷി നൽകിയത് ഈ ആക്രമവീര്യമാണ്. ഇറ്റലി ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ച മേജർ ടൂർണമെന്റായി ഈ യൂറോ മാറിയതും സൂചകമാണ്.

കരുത്തൻ കെല്ലീനി

ആക്രമണം അഴിച്ചുവിടുമ്പോൾ പ്രതിരോധം മറന്നുപോയില്ല എന്നതുതന്നെയാണ് ഇറ്റലിയുടെ

വിജയത്തിന് കാരണം.പരിചയസമ്പന്നനായ നായകൻ ജോർജിയോ കെല്ലീനിയു‌ടെ നേതൃത്വത്തിൽ സുശക്തമായ ഒരു പ്രതിരോധനിര ഇപ്പോഴും കാത്തുസൂക്ഷിക്കാൻ ഇറ്റലിക്ക് കഴിയുന്നു. മുന്നേറ്റക്കാർക്ക് പന്തെത്തിക്കാൻ കൂടി അവർ പ്രയത്നിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഈ യൂറോയിൽ മിക്ക ഗോളുകൾക്കും പന്തെത്തിയത് സ്വന്തം പ്രതിരോധക്കാരിൽ നിന്നായിരുന്നു എന്നോർക്കുക.

ഉമ്മകൾ,ഡോണെറുമ്മ

തുടർച്ചയായ രണ്ട് പെനാൽറ്റി ഷൂട്ടൗട്ടുകളിൽ വീരനായകനായി മാറിയ ഇറ്റാലിയൻ ഗോളി ഡോണെറുമ്മയാണ് ഈ യൂറോയിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. സെമിയിൽ സ്പെയ്നെതിരെയായിരുന്നു ഷൂട്ടൗട്ട്. അവിടെ മൊറാട്ട അവസാന കിക്ക് മുകളിലേക്ക് അടിച്ചുകളഞ്ഞുവെങ്കിൽ ഫൈനലിൽ ഡൊണെറുമ്മ ശരിക്കും ക്ളിക്കായി. എണ്ണം പറഞ്ഞ രണ്ട് സേവുകളാണ് ഈ ആറടി രണ്ടിഞ്ചുകാരൻ നടത്തിയത്. ടൂർണമെന്റുകളിലാകെ ഒൻപത് സേവുകൾ.മൂന്ന് ക്ളീൻ ഷീറ്റുകൾ.മറ്റൊരു ഗോളിക്കും എത്തിപ്പെടാൻ കഴിയാത്ത ഉയരങ്ങളിലേക്ക് ഡൊണെറുമ്മ എത്തിക്കഴിഞ്ഞു.

അനാവശ്യ ഇംഗ്ളീഷ് പ്രതിരോധം

പ്രതീക്ഷിച്ചതിലും നേരത്തേ കിട്ടിയ ലീഡിൽ കളി മറന്നുപോയതാണ് ഇംഗ്ളണ്ടിന് തിരിച്ചടിയായത്. ഗോൾ നേടിയശേഷം അവർ പ്രതിരോധത്തിലേക്ക് അമിതമായി തിരിഞ്ഞു. തുടക്കത്തിൽ ഇത് ഇറ്റലിക്ക് ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും പിന്നീട് ആൾഔട്ട് ആക്രമണത്തിലേക്ക് മാറാൻ അവർക്ക് പ്രേരണയായി.രണ്ടാം മിനിട്ടിൽ നേടിയ ഒറ്റഗോൾ ലീഡ് അവസാനം വരെ കാത്തുസൂക്ഷിക്കുക എന്ന വലിയ വെല്ലുവിളി വിജയിക്കാൻ ഇംഗ്ളണ്ടിന് കഴിഞ്ഞതുമില്ല.മത്സരത്തിൽ കൂടുതൽ പാസുകളും പൊസഷനും ഇംഗ്ളണ്ടിനായിരുന്നെങ്കിലും മുന്നേറ്റങ്ങളിലേക്ക് ശ്രദ്ധതിരിക്കാതിരുന്നതാണ് കളിത്തിരിവായത്.

ഫൈനലിലെ കളി

0-1

2-ാം മിനിട്ട്

ലൂക്ക് ഷോ

കളി തുടങ്ങി കണ്ണുചിമ്മിത്തീരുംമുന്നേ ഇറ്റാലിയൻ വലയിൽ പന്തുവീണിരുന്നു.ഇറ്റലിയ്ക്ക് ലഭിച്ച കോർണർ കിക്ക് രക്ഷപ്പെടുത്തിയ ഇംഗ്ലീഷ് പ്രതിരോധത്തിന്റെ കൗണ്ടർ അറ്റാക്കിൽ നിന്നാണ് ഗോൾ പിറന്നത്. പന്തുമായി മുന്നേറിയ ഹാരി കേൻ പന്ത് ട്രിപ്പിയർക്ക് കൈമാറി. പന്തുമായി ബോക്‌സിലേക്കോടിയ ട്രിപ്പിയർ ചെയ്ത ക്രോസ് കൃത്യമായി പിടിച്ചെടുത്ത ലൂക്ക് ഷോ അതിശക്തമായ ഒരു കിക്കിലൂടെ പന്ത് വലയിലെത്തിച്ചു.

1-1

67-ാം മിനിട്ട്

ലിയനാർഡോ ബൊന്നൂച്ചി

ഇംഗ്ലീഷ് ബോക്‌സിനുള്ളിലേക്ക് പറന്നിറങ്ങിയ ഇറ്റാലിയൻ കോർണർ കിക്കിന് വെരാട്ടി തലവെച്ചെങ്കിലും ഗോൾകീപ്പർ പിക്ക്‌ഫോർഡ് തട്ടിയകറ്റി. എന്നാൽ പന്ത് ക്രോസ് ബാറിൽ തട്ടി ബൊനൂച്ചിയുടെ കാലിലേക്കാണെത്തിയത്. മാർക്ക് ചെയ്യപ്പെടാതെയിരുന്ന ബൊനൂച്ചി സമയം കളയാതെ പന്ത് അനായാസം വലയിലെത്തിച്ചു.

ഷൂട്ടൗട്ട് വണ്ടർ

ഇറ്റലി

1.ആദ്യ കിക്കെടുത്ത ബെറാഡിയുടെ ശക്തമായ ഷോട്ട് വലകുലുക്കി.

2.ബെലോട്ടിയുടെ ഷോട്ട് പിക്ഫോർഡ് തട്ടിക്കളഞ്ഞു

3.പിക്ഫോർഡിന്റെ തലയ്ക്ക് മുകളിലൂടെ ബൊന്നൂച്ചി ഗോളാക്കി.

4.ബെർണാദേഷിയുടെ ഗോളാക്കിയതോടെ ഇറ്റലിക്ക് ലീഡ്.

5.ജോർജീഞ്ഞോയുടെ ഷോട്ട് പിക്ഫോർഡ് തടുത്തു

ഇംഗ്ളണ്ട്

1.ആദ്യകിക്ക് നായകൻ ഹാരികേൻ വലയിലാക്കി.

2. ഹാരി മഗ്വെയറിന്റെ കിക്കും വലയിൽ.

3. മാർക്കസ് റാഷ്ഫോർഡിന്റെ ആത്മവിശ്വാസമില്ലാത്ത കിക്ക് പോസ്റ്റിലിടിച്ച് ചിതറി.

4.സാഞ്ചോയുടെ ഷോട്ട് ഡോണെറുമ്മ തട്ടിയകറ്റി

5.സാക്കയുടെ കിക്ക് ഡോണെറുമ്മ വലത്തോട്ടുചാടി രണ്ടുകൈയും കൊണ്ട് കുത്തിയകറ്റി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, EURO CUP ITALY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.