ടോക്കിയോ: സംഘാടകരെ പ്രതിസന്ധിയിലാക്കി ടോക്കിയോ ഒളിമ്പിക്സ് വില്ലേജിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു. വിദേശിയായ ആളാണ് കഴിഞ്ഞ ദിവസം നടന്ന കൊവിഡ് ടെസ്റ്റിൽ പോസിറ്റീവായതെന്നും അദ്ദേഹം ഐസൊലേഷനിലാണെന്നും ഗെയിംസ് വില്ലേജിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ കൊവിഡ് കേസാണിതെന്നും ഒളിമ്പിക്സ് സംഘാടക സമിതിയുടെ വക്താവ് മസ ടക്കായ പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ പരിഭ്രമിക്കാനില്ലെന്നും എല്ലാദിവസവും വില്ലേജിൽ കൊവിഡ് ടെസ്റ്റ് നടത്തുന്നുണ്ടെന്നും പോസിറ്റീവാകുന്നവരെ ഉടൻ ഐസൊലേഷനിലാക്കുമെന്നും ടോക്കിയോ ഒളിമ്പിക്സ് സി.ഇ.ഒ തോഷിറോ മൂട്ടോയും പറഞ്ഞു.
അതേസമയം ജപ്പാനിലെ ജനങ്ങൾ ഒളിമ്പിക്സിന് എല്ലാ പിന്തുണയും നൽകി മുന്നോട്ട് വരണമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ചെയർമാൻ തോമസ് ബക്ക് ആഹ്വാം ചെയ്തു.അദ്ദേഹം ജപ്പാനിലെത്തിയപ്പോൾ മുതൽ ഒളിമ്പിക്സ് നടത്തരുതെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളും ചിലയിടങ്ങളിൽ നിന്ന് ഉയരുന്നുണ്ട്.
ജപ്പാനീസ് പ്രധാന മന്ത്രി യോഷിഡെ സുഗ ഉൾപ്പെടെയുള്ളവരെ ഇന്ന് ബക്ക് കാണും.
ഇന്ത്യൻ ഷൂട്ടിംഗ് ടീം എത്തി
ടോക്കിയോ:വലിയ മെഡൽ പ്രതീക്ഷയോടെ ഇന്ത്യൻ ഷൂട്ടിംഗ് ടീം ടോക്കിയോയിൽ എത്തി. എയർപോർട്ടിൽ വച്ച് എല്ലാവർക്കും കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. എല്ലാവരും നെഗറ്റീവാണ്.
ടീമിന് ക്വാറന്റൈൻ ആവശ്യമില്ലെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്. നാളെ മുതൽ ടീം അംഗങ്ങൾ പരിശീലനത്തിനിറങ്ങും. ഗെയിംസ് വില്ലേജിലാണ് ടീമിന്റെ താമസം.
ജർമ്മൻ ടീം അംഗത്തെ വംശീയമായി
അധിക്ഷേപിച്ചെന്ന് ആരോപണം
ഒളിമ്പിക്സിന് മുന്നോടിയായുള്ള വാംഅപ്പ് മത്സരത്തിനിടെ വംശീയാധിക്ഷേപം ഉണ്ടായി എന്ന് ആരോപിച്ച് ജർമ്മൻ ഫുട്ബാൾ ടീം മത്സരം അവസാനിക്കാൻ അഞ്ച് മിനിട്ട് ശേഷിക്കെ കളിയവസാനിപ്പിച്ച് മടങ്ങി. ഹോണ്ടുറാസ് ടീമിനെതിരായ സന്നാഹമത്സരത്തിനിടെയാണ് സംഭവം. ജർമ്മൻ താരം ജോർദാൻ ടൊറൂനാറിഗയ്ക്ക് നേരെ വംശീയ അധിക്ഷേപം ഉണ്ടായിയെന്ന് ആരോപിച്ചാണ് എൺപത്തിയഞ്ചാം മിനിട്ടിൽ ജർമ്മനി കളി അവസാനിപ്പിച്ചത്. 1-1എന്നായിരുന്നു അപ്പോഴത്തെ സ്കോർ നില. എന്നാൽ ജർമ്മൻ ടീം തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് ഹോണ്ടുറാസ് ടീം ട്വീറ്റ്ചെയ്തു.
മത്സരം സോണി ചാനലുകളിൽ തത്സമയം
ലൈവ് സ്ട്രീമിംഗ് സോണി ലൈവിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |