ഹോക്കിയിൽ ചാമ്പ്യൻമാരെ തോൽപ്പിച്ച് ക്വാർട്ടർ ഉറപ്പിച്ച് ഇന്ത്യ
ടോക്യോ: ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ പൂൾ എയിൽ ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ 3-1ന് വീഴ്ത്തി ഇന്ത്യ ക്വാർട്ടർ ഉറപ്പിച്ചു. പൂളിൽ ഒരു മത്സരം കൂടി ബാക്കി നിൽക്കെയാണ് ഇന്ത്യ ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തത്.വരുൺ കുമാർ, വിവേക് സാഗർ പ്രസാദ്,ഹർമ്മൻ പ്രീത് സിംഗ് എന്നിവരാണ് ഇന്ത്യയ്ക്കായി സ്കോർ ചെയ്തത്. ഷുത്ത് കസെല്ലയാണ് അർജന്റീനയുടെ ഏക ഗോളിന്റെ അവകാശി.
അവസാന മിനിട്ടുകളിലെ ആവേശം
ഗോൾ രഹിതമായ ആദ്യ രണ്ട് ക്വാർട്ടറുകൾക്ക് ശേഷം മൂന്നാം ക്വാർട്ടറിന്റെ അവസാനിമിഷങ്ങളിൽ 43-ാം മിനിട്ടിലാണ് വരുൺ കുമാറിലൂടെ ഇന്ത്യ ലീഡ് നേടുന്നത്. അതിന് തൊട്ടുമുമ്പ് കൗണ്ടർഅറ്രാക്കിൽ ഇന്ത്യൻ ഗോളി ശ്രീജേഷ് മാത്രം മുന്നിൽ നി ൽക്കെ അർജന്റീനയ്ക്ക് സുവർണാവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ശ്രീജേഷ് അഡ്വാൻസ് ചെയ്ത് വന്ന് ഇന്ത്യയെ രക്ഷപ്പെടുത്തുകയായിരുന്നു. നാലാം ക്വാർട്ടറിന്റെ തുടക്കത്തിൽ 48-ാം മിനിട്ടിൽ പെനാൽറ്രി കോർണറിലൂടെ തന്നെ കസെല്ല അർജന്റീനയ്ക്ക് സമനില നേടിക്കൊടുത്തു. തുടർന്ന് കുറച്ച് നേരത്തേക്ക് അർജന്റീനയുടെ ആക്രമണമായിരുന്നു. ഇന്ത്യ പ്രതിരോധത്തിലേക്ക് വലിഞ്ഞു. സമനില പ്രതീക്ഷിച്ചിരിക്കെ കളി തീരാൻ രണ്ട് മിനിട്ട് മാത്രം ശേഷിക്കെ വിവേകിലൂടെ ഇന്ത്യ ലീഡെടുത്തു. ദിൽപ്രീതിന്റെ ശ്രമം അർജന്റീനൻ ഗോൾ കീപ്പർ വിവാൽഡി തട്ടിയിട്ടെങ്കിലും റീബൗണ്ട് പിടിച്ച് പോസ്റ്റിന് തൊട്ടു മുന്നിൽ നിന്നുള്ള വരുണിന്റെ ടാപ്പിംഗ് ഗോളായി. ഒരു 59-ാം മിനിട്ടിൽ പെനാൽറ്റി കോർണറിൽ നിന്ന് ഹർമ്മൻ പ്രീത് ഇന്ത്യയുടെ വിജയമുറപ്പിച്ച ഗോൾ നേടുകയായിരുന്നു.
രണ്ടാം സ്ഥാനക്കാർ
കളിച്ച നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും ഒരു തോൽവിയുമായി 9 പോയിന്റുമായി ഗ്രൂപ്പിൽ ആസ്ട്രേലിയക്ക് പിന്നിൽ രണ്ടാം സ്ഥാനം ഇന്ത്യ ഉറപ്പിച്ചു.മറുവശത്ത് അർജന്റീന കളിച്ച നാല് മത്സരങ്ങളിൽ ഒന്ന് വീതം ജയവും സമനിലയും രണ്ട് തോൽവിയുമായി അഞ്ചാം സ്ഥാനത്താണ്. ഇന്ന് നടക്കുന്ന മത്സരത്തിൽ നിലവിൽ ഇത്രയും പോയിന്റുമായി നാലാം സ്ഥാനത്തുള്ള ന്യൂസിലൻഡിനെ കീഴടക്കിയാൽ മാത്രമേ അർജന്റീനയ്ക്ക് ക്വാർട്ടറിൽ എത്താനാകൂ. ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായ ജപ്പാനെയാണ് ഇനി ഇന്ത്യയ്ക്ക് നേരിടാനുള്ളത്. നാളെ വൈകിട്ട് മൂന്നിനാണ് മത്സരം തുടങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |