SignIn
Kerala Kaumudi Online
Friday, 26 April 2024 7.02 PM IST

വീഴ്ചയിൽ നിന്ന് കുതിച്ചുയർന്ന് സിഫാൻ

-hassan

ടോക്യോ: ഒളിമ്പിക്സിൽ ഇന്നലെ സിഫാൻ ഹസ്സൻ എന്ന ഡച്ച് കാരിയുടെ ദിനമായിരുന്നു. അത്‌ലറ്രിക്സ് ട്രാക്കിൽ രാവിലെ വനിതകളുടെ 1500 മീറ്റർ ഹീറ്ര്‌സിനിടെ വീണു പോയിട്ടും കുതിച്ചെഴുന്നേറ്റ് ഒന്നാമതെത്തിയും 5000 മീറ്ററിൽ ലോകചാമ്പ്യനെ പിന്നിലാക്കി സ്വർണം സ്വന്തമാക്കിയും സിഫാൻ നിറഞ്ഞാടിയ ദിവസം.

വീണിട്ടും വിട്ടുകൊടുക്കാതെ
വനിതകളുടെ 1500 മീറ്റർ ഹീറ്റ്‌സിൽ വീണിട്ടും വിട്ടുകൊടുക്കാത്ത പോരാട്ട വീര്യവുമായാണ് സിഫാൻ ഹസ്സൻ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. രണ്ടാം ഹീറ്റിലായിരുന്നു സംഭവം. തുടക്കം മുതൽ പതുക്കെയാണ് സിഫാൻ ഓടിക്കൊണ്ടിരുന്നത്. അവാസന ലാപ്പ് തുടങ്ങിയപ്പോൾ സിഫാന്റെ മുന്നിലുണ്ടായിരുന്ന കെനിയൻ താരം എഡിന ജെബിക്കോറ്റ് ട്രാക്കിൽ വീണു. എഡിനയുടെ ദേഹത്ത് തട്ടി സിഫാനും ട്രാക്കിൽ വീണു. എന്നാൽ കുതിച്ചെഴുന്നേറ്റ സിഫാൻ മിന്നൽപ്പിണറായി എല്ലാവരേയും പിന്നിലാക്കി 4 മിനിട്ട് 5.17 സെക്കൻഡിൽ ഫിനിഷ് ചെയ്യുകയായിരുന്നു.

5000 മീറ്രറിൽ രണ്ട് തവണ ലോകചാമ്പ്യനായിട്ടുള്ള കെനിയയുടെ ഹെല്ലെൻ ഒബിറിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് 14 മിനിട്ട് 36. 79 സെക്കൻഡിൽ സിഫാൻ സ്വർണം സ്വന്തമാക്കിയത്. 14 മിനിട്ട് 38.36 സെക്കൻഡിലാണ് ഒബിറി ഫിനിഷ് ചെയ്തത്.എത്യോപ്യയുടെ സെഗ്യേയ് (14 മിനിട്ട് 38.87 സെക്കൻഡ്)​ വെങ്കലം നേടി. 10,​000 മീറ്രറിലും സിഫാൻ മത്സരിക്കുന്നുണ്ട്.

റിയോയിലെ സങ്കടം ടോക്യോയിൽ
തീർത്ത് കമാച്ചോ-ക്വിൻ

വനിതകളുടെ നൂറ് മീറ്റർ ഹർഡ്ഡിൽസിൽ പ്യൂർട്ടോ റിക്കയുടെ ജാസ്മിൻ കമാച്ചോ ക്വിൻ ചാമ്പ്യനായി. കഴിഞ്ഞതവണ റിയോയിൽ സെമിയിൽ ഹർഡ്ഡിലുകളിൽ തട്ടി ബാലൻസ് നഷ്ടപ്പട്ട് ഫിനിഷ് ലൈനിൽ വീണുപോയ ക്വന്നിന് അഞ്ച് വർഷങ്ങൾക്ക് ശേഷം അതേ ഇനത്തിൽ സ്വർണത്തിലേക്ക് ഓടിയെത്താനായത് ഇരട്ടി മധുരമാണ്.

12.37 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ക്വിൻ അത്‌ലറ്രിക്സിൽ പ്യൂർട്ടോറിക്കയ്ക്ക് സ്വർണം സമ്മാനിക്കുന്ന ആദ്യ താരമായത്. സെമിയിൽ ഒളിമ്പിക്സ് റെക്കാഡോടെ (12.26 സെക്കൻഡ്)​ ഫിനിഷ് ചെയ്തത ക്വിന്നിന് പക്ഷേ ഫൈനലിൽ ആ പ്രകടനം പുറത്തെടുക്കാനായില്ല. വെള്ളിയും വെങ്കലും ഫോട്ടോഫിനിഷിലൂടെയാണ് തീരുമാനിച്ചത്. അമേരിക്കയുടെ കെനി ഹാരീസൺ വെള്ളിയും (12.52 സെക്കൻഡ്) ജമൈക്കയുടെ മെഗൻ ടപ്പർ (12.55 സെക്കൻഡ്) വെങ്കലവും നേടി.

ലോംഗ്ജമ്പിൽ ടെൻറ്റോഗ്ലു

പുരുഷൻമാരുടെ ലോംഗ് ജമ്പിൽ ഗ്രീസ് താരം മിൽറ്റിയാ‌ഡിസ് ടെൻറ്റോഗ്ലു സ്വർണം നേടി. 8.41 മീറ്രർ ചാടിയാണ് ടെൻറ്റോ‌ഗ്ലു നാടകീയമായി സ്വർണം സ്വന്തമാക്കിയത്. അവസാന ശ്രമത്തിലാണ് ടെൻറ്റോഗ്ലു 8.41 മീറ്റർ ചാടിയത്. ക്യൂബയുടെ മിഗ്യേൽ ഇച്ചേവരിയ ഈ ദൂരം മൂന്നാം ശ്രമത്തിൽ ക്ലിയർ ചെയ്തങ്കിലും നേരത്തേ ടെൻറ്റോഗ്ലുവിന്റെ രണ്ടാം ജമ്പ് (8.15മീ.) ഇച്ചവരിയയേക്കാൾ (8.09മീ.) മികച്ചതായിരുന്നതിനാൽ വെള്ളി കൊണ്ട് തൃപ്തിപ്പെട്ടു.ക്യൂബയുടെ തന്നെ മസ്സോയ്ക്കാണ് (8.21 മീറ്രർ) വെങ്കലം.

സ്‌റ്റീപ്പിൾചേസിൽ മൊറോക്കൻ വസന്തം

പുരുഷൻമാരുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ വമ്പൻമാരെ പിന്നിലാക്കി മൊറോക്കൻ താരം സൗഫിയാനെ എൽ ബക്കാലി (8 മിനിട്ട് 08.90സെെക്കൻഡ്)വെങ്കലം നേടി.

ഈ ഇനത്തിൽ ഏറ്രവും മികച്ച സമയം കുറിച്ചിട്ടുള്ള എത്യോപ്യയുടെ ലമേച്ച ഗിർമയ്ക്ക് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.കെനിയയുടെ ബെഞ്ചമിൻ കിഗനാണ് വെങ്കലം.

ഇരുന്നൂറിലും ദ്യുതി മങ്ങി

ഇന്നലെ നടന്ന വനിതകളുടെ ഇരുന്നൂറ് മീറ്റർ ഹീറ്റ്‌സിലും ഇന്ത്യയുടെ ദ്യുതി ചന്ദ് നിരാശപ്പെടുത്തി. നാലാം ഹീറ്റ്‌സിൽ മത്സരിച്ച ദ്യുതി ഏഴാമതാണ് ഫിനിഷ് ചെയ്തത്. സീസണിലെ തന്റെ മികച്ച സമയത്തോടെ 23.85 സെക്കൻഡിലാണ് ദ്യുതി മത്സരം പൂർത്തിയാക്കിയത്. 23.00 സെക്കൻഡാണ് താരത്തിന്റെ കരിയറിലെ മികച്ച പ്രകടനം.ഇതേ ഹീറ്റ്സിൽ ഒന്നാമതെത്തിയ അമേരിക്കയുടെ ഗബ്രിയേല തോമസ് 21.61 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, SIFAN HASSAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.