ടോക്യോ : ആവേശം നിറഞ്ഞുനിന്ന ലൂസേഴ്സ് ഫൈനലിൽ തുടക്കത്തിൽത്തന്നെ മുന്നിലെത്തിയിരുന്ന ജർമ്മനിയെ ജർമ്മനിയെ നാലിനെതിരേ അഞ്ച് ഗോളിന് തകർത്താണ് ശ്രീയും സംഘവും വെങ്കലത്തിൽ ഉമ്മവച്ചത്. ഒരുവേള 1-3ന് പിന്നിട്ടുനിന്നശേഷമാണ് ഇന്ത്യ മൂന്നു ഗോളുകൾ തിരിച്ചടിച്ച് തിരിച്ചുവന്നത്.
ഇന്ത്യയ്ക്ക് വേണ്ടി സിമ്രാൻജിത് സിംഗ് ഇരട്ട ഗോളുകൾ നേടിയപ്പോൾ രൂപീന്ദർപാൽ സിംഗ്, ഹാർദിക് സിംഗ്, ഹർമൻപ്രീത് സിംഗ് എന്നിവരും ലക്ഷ്യം കണ്ടു. ജർമ്മനിയ്ക്കായി ടിമർ ഓറസ്, ബെനെഡിക്റ്റ് ഫർക്ക്, നിക്ലാസ് വെലെൻ, ലൂക്കാസ് വിൻഫെഡർ എന്നിവരാണ് സ്‌കോർചെയ്തത്.
ഗോളുകൾ ഇങ്ങനെ
0-1
2-ാം മിനിട്ട്
തുടക്കം മുതൽ ആധിപത്യം പുലർത്തിയ ജർമ്മനി രണ്ടാം മിനിട്ടിൽ തന്നെ ലീഡെടുത്തു.
ടിമർ ഓറസാണ് സ്‌കോർചെയ്തത്.തൊട്ടു പിന്നാലെ ഇന്ത്യയ്ക്ക് പെനാൽറ്റി കോർണർലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ രൂപീന്ദറിന് സാധിച്ചില്ല.ആദ്യ ക്വാർട്ടറിൽ മികച്ച ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു.
1-1
17-ാം മിനിട്ട്
സിമ്രാൻജിത്ത് സിംഗ്
രണ്ടാം ക്വാർട്ടറിൽ ഉണർന്നുകളിച്ച ഇന്ത്യൻ സംഘം 17-ാം മിനിട്ടിൽ സമനില ഗോൾ കണ്ടെത്തി. നീലകണ്ഠ ശർമ നൽകിയ ലോംഗ്പാസ് സ്വീകരിച്ച സിമ്രാൻജിത്ത് ജർമന്‍ പ്രതിരോധ നിരയെ കബളിപ്പിച്ച് പന്ത് വലയിലെത്തിച്ചു.
1-2
24-ാം മിനിട്ട്
നിക്ലാസ് വെല്ലെൻ
ഇന്ത്യയുടെ പ്രതിരോധം അൽപ്പമൊന്ന് അലസമായപ്പോൾ കിട്ടിയ വിടവിലൂടെ നിക്ലാസ് വീണ്ടും ജർമ്മനിയെ മുന്നിലെത്തിച്ചു.
1-3
25-ാം മിനിട്ട്
ബെനെഡിക്ട് ഫർക്ക്
ഈ ഗോളിനും അവസരം നൽകിയത് ഇന്ത്യയുടെ പ്രതിരോധപ്പിഴവായിരുന്നു.
2-3
27-ാം മിനിട്ട്
ഹാർദിക് സിംഗ്
രണ്ട് ഗോളിന് പിന്നിലായതോടെ ഇന്ത്യ മുന്നേറ്റത്തിൽ കൂടുതൽ കരുത്തപ്പോൾ കിട്ടിയ ഒരു പെനാൽറ്റി കോർണറിൽ നിന്ന് ലഭിച്ചപന്ത് രൂപീന്ദർ പോസ്റ്റിലേക്കടിച്ചെങ്കിലും ജർമ്മൻ ഗോള്‍ കീപ്പർ തട്ടിത്തെറുപ്പിച്ചു. പക്ഷേ പന്ത് നേരെയെത്തിയത് മാർക്ക് ചെയ്യപ്പെടാതെനിന്ന ഹാർദിക്കിനരികിലാണ്. അനായാസം ഹാർദിക് പന്ത് വലയിലെത്തിച്ച് ഇന്ത്യയുടെ രണ്ടാം ഗോൾ നേടി.
3-3
29-ാം മിനിട്ട്
ഹർമ്മൻപ്രീത് സിംഗ്
പെനാൽറ്റി കോർണറിലൂടെയാണ് ഹർമൻപ്രീത് ഇന്ത്യയ്ക്ക് വേണ്ടി സമനിലഗോൾ സ്‌കോർ ചെയ്തത്.ഇതോടെ കളി ആവേശത്തിന്റെ കൊടുമുടിയിലായി. 29-ാം മിനിട്ടിലാണ് ഗോള്‍ പിറന്നത്. രണ്ടാം ക്വാർട്ടർ അവസാനിച്ചപ്പോൾ ഈ സ്‌കോറിന് ഇന്ത്യയും ജർമ്മനിയും സമനില പാലിച്ചു.
4-3
34-ാം മിനിട്ട്
രൂപീന്ദർ പാൽ
മൂന്നാം ക്വാർട്ടറിന്റെ തുടക്കത്തിലേ ഇന്ത്യ നാലാം ഗോൾ കണ്ടെത്തി. പെനാൽട്ടി സ്ട്രോക്കിലൂടെയാണ് രൂപീന്ദർ ഇന്ത്യയെ മുന്നിലെത്തിച്ചത്. ബോക്‌സിനകത്ത് ഹർമന്‍പ്രീതിനെ വീഴ്ത്തിയതിനാണ് ഇന്ത്യയ്ക്ക് അനുകൂലമായി റഫറി പെനാൽട്ടി വിധിച്ചത്.
5-3
38-ാം മിനിട്ട്
സിമ്രാൻജിത്ത്
പന്തുകൊരുത്ത സ്റ്റിക്ക് ഒരു കയ്യുമായി നിയന്ത്രിച്ച് ക്ളാസിക് ശൈലിയിൽ പ്രതിരോധക്കാർക്കിടയിലൂടെ പാഞ്ഞുകയറിയ ഗുർജന്ത് സിംഗിന്റെ തകർപ്പൻ പാസ് സ്വീകരിച്ച് സിമ്രാൻജിത്ത് പന്ത് അനായാസം വലയിലെത്തിക്കുകയായിരുന്നു.
5-4
48-ാം മിനിട്ട്
ലൂക്കാസ് വിൻഫെഡർ
പെനാൽറ്റി കോർണറിലൂടെ ലൂക്കാസ് ഒരു ഗോളുകൂടിയടിച്ച് സമ്മർദ്ദമേറ്റിയെങ്കിലും അവസാന 12 മിനിട്ടുകൾ ഇന്ത്യ ഗോൾ വഴങ്ങാതെ പിടിച്ചുനിന്നു. അവസാന മിനിട്ടിൽ ഗോളെന്നുറച്ച ഷോട്ട് ശ്രീജേഷ് തട്ടിയകറ്റി ഇന്ത്യയുടെ രക്ഷകനായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |