ബജ്റംഗ് പൂനിയയ്ക്ക് സെമിയിൽ തോൽവി
ഇന്ന് ലൂസേഴ്സ് ഫൈനലിൽ റാഷിദോവിനെതിരെ
ടോക്യോ: പൊന്നു പ്രതീക്ഷിച്ചിരുന്ന ഗോദയിൽ നിന്ന് ഒരു വെങ്കലമെങ്കിലും ബജ്റംഗിന് നേടാനാകണമേ എന്ന പ്രാർത്ഥനയിലാണ് ഇന്ത്യ. ടോക്യോയിൽ ഇന്നലെ പുരുഷന്മാരുടെ 65 കിലോ ഫ്രീസ്റ്റൈലിൽ ബജ്റംഗ് പൂനിയ സെമിയിൽ തോറ്റതോടെയാണ് പ്രതീക്ഷ വെങ്കലത്തിലേക്ക് ഒതുങ്ങിയത്.
പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും മികച്ച വിജയങ്ങൾ നേടിവന്ന ബജ്റംഗിനെ റിയോ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവ് അസർബൈജാന്റെ ഹാജി അലിയേവാണ് സെമിയിൽ തോൽപ്പിച്ചത്. 12-5 എന്ന സ്‌കോറിനായിരുന്നു ടബജ്റംഗിന്റെ അപ്രതീക്ഷിത തോൽവി. ഒളിമ്പിക്‌സ് ഗുസ്തിയിൽ രാജ്യത്തിന്റെ ഏഴാം മെഡൽ ഉറപ്പിക്കാനിറങ്ങിയ ബജ്റംഗിനെതിരെ തുടക്കത്തിൽ അസർബൈജാൻ താരം പ്രതിരോധത്തിലായിരുന്നു. ആദ്യ പോയിന്റ് അതുവഴി ബജ്റംഗിനെ തേടിയെത്തി.പക്ഷേ പിന്നീട് എതിരാളി മത്സരത്തിൽ പിടിമുറുക്കി.
എതിരാളി കാലിൽ പിടുത്തമിടുന്നത് തടുക്കുന്നതിലെ ബജ്റംഗിന്റെ സങ്കേതികപ്പിഴവിന് വലിയ വിലകൊടുക്കേണ്ടിവരുന്നതാണ് പിന്നീട് കാണുന്നത്. ആദ്യ പീരീഡിൽ ഈ രീതിയിൽ രണ്ട് പോയിന്റ് നേടിയ അലിയേവ് രണ്ടാം പീരീഡിലും ഇതേ തന്ത്രം പുറത്തെടുത്തു. ഇതോടെ അലിയേവ് ഒൻപത് പോയിന്റിലേക്ക് മുന്നേറി. തുടർന്ന് തിരിച്ചുവരാൻ ബജ്റംഗ് ശ്രമിച്ചെങ്കിലും 12-5ന് അസർബൈജാൻ താരം മത്സരം കൈപ്പിടിയിലൊതുക്കി.
ഇന്ന് വൈകിട്ട് 3.15ന് നടക്കുന്ന വെങ്കലമെഡലിനായുള്ള മത്സരത്തിൽ ആദ്യ സെമിയിൽ തോറ്റ താരത്തെയാണ് ബജ്റംഗ് നേരിടേണ്ടത്. ആദ്യ സെമിയിൽ റഷ്യൻ ഒളിമ്പിക് കമ്മറ്റിയുടെ റാഷിദോവ് ഗാഴചിമുറാദനെ തോൽപ്പിച്ച് ജപ്പാന്റെ തകുടോ ഒട്ടോഗുറോ ഫൈനലിലെത്തി.
ഇന്നലെ ആദ്യ മത്സരത്തിൽ കിർഗിസ്ഥാന്റെ എർനാസർ അക്മതലിവിനെ തോൽപ്പിച്ചാണ് ബജ്റംഗ് തുടങ്ങിയത്. തുടർന്ന് ക്വാർട്ടറിൽ ഇറാന്റെ മൊർത്താസ ഗിയാസിയെ പരാജയപ്പെടുത്തി സെമിയിലേക്ക് മുന്നേറി.
ലോക ചാമ്പ്യൻഷിപ്പിൽ ഒരു വെള്ളിയും രണ്ട് വെങ്കലവുമടക്കം മൂന്ന് മെഡലുകൾ സ്വന്തമാക്കിയിരുന്ന ഏക ഇന്ത്യൻ ഗുസ്തി താരമാണ് ബജ്റംഗ് പൂനിയ.
2018ലെ ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണം സ്വന്തമാക്കിയിരുന്നു.
2014ലെ ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും വെള്ളി നേടിയ താരം.
ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിൽ രണ്ട് സ്വർണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും നേടിയ താരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |