നെയ്റോബി : ഒരൊറ്റ സെന്റീ മീറ്റർ!.ശൈലി സിംഗും ലോക ചാമ്പ്യൻഷിപ്പിലെ സ്വർണവും തമ്മിലെ വ്യത്യാസം അത്രമാത്രമായിരുന്നു.ഇന്നലെ കെനിയയിലെ നെയ്റോബിയിൽ വനിതകളുടെ ലോംഗ് ജമ്പ് ഫൈനലിൽ മത്സരിച്ച 12 പേരും ആദ്യ മൂന്ന് ശ്രമങ്ങൾ വീതം പൂർത്തിയാക്കിയപ്പോൾ ഒന്നാം സ്ഥാനത്ത് ഇന്ത്യൻ താരം ശൈലി സിംഗായിരുന്നു. എന്നാൽ സ്വീഡൻകാരി മാജാ അസ്കാജ് തന്റെ നാലാം ശ്രമത്തിൽ ശൈലിയെക്കാൾ ഒരു സെന്റീമീറ്റർ അധികം ചാടി. ആ ഒറ്റ സെന്റീമീറ്ററാണ് ശൈലിയുടെ പൊന്ന് വെള്ളിയാക്കി മാറ്റിയത്.
ക്വാളിഫിക്കേഷൻ റൗണ്ടിൽ ഒന്നാം സ്ഥാനക്കാരിയായെത്തിയ ശൈലി ഫൈനലിൽ ആദ്യ ശ്രമത്തിൽ 6.34 മീറ്റർ ചാടി മൂന്നാം സ്ഥാനത്തായിരുന്നു. രണ്ടാം ശ്രമത്തിലും ഇതേദൂരവും ഇതേസ്ഥാനവും നിലനിറുത്തി. മൂന്നാം ശ്രമത്തിലാണ് ശൈലി തന്റെ മികച്ച ദൂരമായ 6.59 മീറ്റർ ചാടിയത്. ഇതോടെ ഒന്നാം സ്ഥാനം ശൈലിക്കായി. നാലാം ശ്രമത്തിൽ സ്വീഡിഷ് താരം 6.60 മീറ്റർ ചാടിയപ്പോൾ ശൈലിയുടെ അടുത്ത രണ്ട് ശ്രമങ്ങളും ഫൗളായി.അവസാന ശ്രമത്തിൽ ശൈലി 6.37മീറ്ററും സ്വീഡിഷ് താരം 6.48 മീറ്ററും ചാടി.
ഒറ്റ സെന്റീമീറ്ററിന് സ്വർണം പോയെങ്കിലും മത്സരശേഷം സ്വീഡിഷ് താരത്തെ വാരിപ്പുണർന്ന് ആശ്ളേഷിച്ച് സ്പോർട്സ്മാൻ സ്പിരിറ്റ് പ്രദർശിപ്പിച്ചാണ് ശൈലി പിറ്റ് വിട്ടത്.
അഞ്ജുവിന്റെ പിൻഗാമി
വനിതാ ലോംഗ്ജമ്പിൽ വിസ്മയം സൃഷ്ടിച്ച മലയാളി താരം അഞ്ജു ബോബി ജോർജിന്റെ പിൻഗാമിയായാണ് ശൈലിയെ വിശേഷിപ്പിക്കുന്നത്.കായികരംഗത്തെ പുതുമുകുളങ്ങൾക്ക് വഴികാട്ടാൻ അഞ്ജുവും ഭർത്താവ് റോബർട്ട് ബോബി ജോർജും ചേർന്ന് ബാംഗ്ളൂരിൽ സ്ഥാപിച്ച അക്കാഡമിയിലെ ആദ്യ ബാച്ച് അത്‌ലറ്റുകളിൽ ഒരാളാണ് ഉത്തർപ്രദേശിലെ ത്ധാൻസി സ്വദേശിയായ ശൈലി.റോബർട്ട് ബോബിയാണ് ശൈലിയുടെ കോച്ച്. തികഞ്ഞ മെഡൽ പ്രതീക്ഷയോടെയാണ് തങ്ങൾ ലോക ചാമ്പ്യൻഷിപ്പിന് പോകുന്നതെന്ന് കെനിയയിലേക്ക് തിരിക്കും മുന്നേ റോബർട്ട് കേരള കൗമുദിയോട് പറഞ്ഞിരുന്നു. കോച്ചിന്റെ ആ വിശ്വാസം പാലിക്കുകയായിരുന്നു 17കാരിയായ ശൈലി.
വെള്ളിത്തിളക്കത്തിൽ ഖത്രിയും
ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് രണ്ടാമത്തെ മെഡൽ സമ്മാനിച്ചത് ഹരിയാനക്കാരൻ അമിത് ഖത്രിയാണ്. 10 കിലോമീറ്റർ നടത്തത്തിൽ വെള്ളി മെഡലാണ് ഖത്രി നേടിയത്. 4x400 മീറ്റർ മിക്സഡ് റിലേയിൽ മലയാളി താരം അബ്ദുറസാഖ് ഉൾപ്പെട്ട ടീമിന് ലഭിച്ച വെങ്കലമായിരുന്നു ഇന്ത്യയുടെ ആദ്യ മെഡൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |