അന്താരാഷ്ട്ര ഫുട്ബാളിൽ സമാനതകളില്ലാത്ത ചരിത്രനേട്ടം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ.കഴിഞ്ഞ രാത്രി റിപ്പബ്ളിക് ഒഫ് അയർലൻഡിനെതിരെ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ ഇരട്ടഗോൾ നേടിയ ക്രിസ്റ്റ്യാനോ 180 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നായി 111 ഗോളുകൾ പോർച്ചുഗലിനായി നേടി ഇറാൻ ഇതിഹാസ താരം അലി ദേയിയുടെ 109 ഗോൾ എന്ന റെക്കാഡാണ് മറികടന്നത്.
കഴിഞ്ഞ ജൂണിൽ യൂറോകപ്പിനിടെ അലി ദേയ്‌യുടെ റെക്കാഡിനൊപ്പമെത്തിയ ക്രിസ്റ്റ്യാനോ അയർലൻഡിനെതിരെ ആദ്യം ലഭിച്ച പെനാൽറ്റി പാഴാക്കിയ ശേഷമാണ് ചരിത്രഗോളുകൾ സ്വന്തമാക്കിയത്. 88-ാം മിനിട്ടു വരെ ഒരു ഗോളിന് പിന്നിട്ടുനിൽക്കുകയായിരുന്ന പോർച്ചുഗലിനായി തുടരെ ഗോളുകൾ നേടി വിജയത്തിലെത്തിക്കാനായത് നായകനായ ക്രിസ്റ്റ്യാനോയ്ക്ക് ഇരട്ടി ആഹ്ളാദം പകർന്നു.
89-ാം മിനിട്ടിൽ മികച്ച ഒരു ഹെഡ്ഡറിലൂടെയാണ് ക്രിസ്റ്റ്യാനോ സമനില ഗോൾ നേടിയത്. ഇതോടെ അലി ദേയ്‌യെ മറികടന്നെങ്കിലും തന്റെ വ്യക്തിഗതനേട്ടത്തിൽ അവസാനിപ്പിക്കാൻ പറങ്കിപ്പടത്തലവൻ ഒരുക്കമായിരുന്നില്ല. കളി തീരാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കേ മറ്റൊരു ഹെഡറിലൂടെ വീണ്ടും വലകുലുക്കിയ ക്രിസ്റ്റ്യാനോ പോർച്ചുഗലിന് അവിശ്വസനീയ വിജയം സമ്മാനിച്ചു.
180
ഏറ്റവും അധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച യൂറോപ്യൻ താരമെന്ന സ്പാനിഷ് താരം സെർജിയോ റാമോസിന്റെ റെക്കോഡിന് ഒപ്പമെത്താനും ഇതോടെ റൊണാൾഡോയ്ക്കായി.
ഓരോ ഗോളും ഇങ്ങനെ
33 ഗോളുകളാണ് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലായി ക്രിസ്റ്റ്യാനോ നേടിയത്.
31 ഗോളുകൾ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ക്വാളിഫയറിലൂടെയാണ് നേടിയത്.
19 ഗോളുകൾ നേടിയത് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിലൂടെ.
14 ഗോളുകൾ യൂറോ കപ്പിലൂടെ.
7 ഗോളുകൾ ലോകകപ്പിലൂടെ.
4 ഗോളുകൾ യുവേഫ നാഷണൽ ലീഗിലൂടെ
2 ഗോളുകൾ കോൺഫെഡറേഷൻ കപ്പിലൂടെയും താരം സ്വന്തമാക്കി.
പോർച്ചുഗലിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം.
ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം.
യൂറോ കപ്പിൽ ഏറ്റവുംകൂടുതൽ ഗോളുകൾ നേടിയ താരം.
അന്താരാഷ്ട്ര ഫുട്ബാളിൽ ഏറ്റവുംകൂടുതൽ ഗോളുകൾ നേടിയ താരം.
42 രാജ്യങ്ങൾക്ക് എതിരെ ക്രിസ്ത്യാനോ ഗോളുകൾ നേടിയിട്ടുണ്ട്.
109
ഗോളുകൾ അന്താരാഷ്ട്ര മത്സരങ്ങളിൽ നേടിയിരുന്ന ഇറാന്റെ മുൻ താരം അലി ദേയിയുടെ റെക്കാഡാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ തകർത്തത്.യൂറോകപ്പിൽ ഫ്രാൻസിനെതിരായ മത്സരത്തിലും ഇരട്ടഗോളോടെയാണ് ക്രിസ്റ്റ്യാനോ റെക്കാഡിനൊപ്പമെത്തിയത്. 1993നും 2006നും ഇടയിലായി 149 മത്സരങ്ങളിൽനിന്നാണ് അലി ദേയി 109 ഗോൾ നേടിയത്.
21
ഗോളുകളുമായി ലോകകപ്പിലും യൂറോ കപ്പിലുമായി ഏറ്റവുമധികം ഗോൾ നേടുന്ന താരമെന്ന റെക്കാഡും ക്രിസ്റ്റ്യാനോയുടെ പേരിലാണ്. 19 ഗോളുകൾ നേടിയിരുന്ന മുൻ ജർമ്മൻ താരം മിറോസ്ളാവ് ക്ലോസെയുടെ റെക്കാഡാണ് കഴിഞ്ഞ യൂറോകപ്പിൽ തിരുത്തിയെഴുതിയത്.
14
ഗോളുകൾ യൂറോ കപ്പിൽ നിന്ന് മാത്രമായി നേടിയ റൊണാൾഡോ ഇക്കാര്യത്തിൽ എതിരാളികളേക്കാൾ ബഹുദൂരം മുന്നിലാണ്. ഫ്രാൻസിന്റെ മുൻ താരം മിഷേൽ പ്ലാറ്റിനിയാണ് രണ്ടാം സ്ഥാനത്ത് ; ഒൻപതു ഗോളുകൾ.
2003
ൽ തന്റെ 18-ാം വയസ്സിൽ കസാഖിസ്ഥാനെതിരേയാണ് ക്രിസ്റ്റ്യാനോ പോർച്ചുഗൽ കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ചത്.
2004
ലെ യൂറോ കപ്പിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ആദ്യ അന്താരാഷ്ട്ര ഗോൾ. ഗ്രീസിനെതിരായ ഗ്രൂപ്പ് മത്സരത്തിൽ ഗോൾ നേടുമ്പോൾ 19 വയസ് കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ.ഇപ്പോൾ പ്രായം 36.
49
കഴിഞ്ഞ 47 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നുമാത്രം നേടിയത് 49 ഗോളുകൾ.
9
ഹാട്രിക്കുകളാണ് അന്താരാഷ്ട്ര കരിയറിൽ ക്രിസ്റ്റ്യാനോ
നേടിയിട്ടുള്ളത്.
ഇപ്പോഴും കളിക്കളത്തിൽ തുടരുന്നവരിൽ ഏറ്റവും കൂടുതൽ ഗോളുകളുമായി ക്രിസ്റ്റ്യാനോയ്ക്ക് പിന്നിലുള്ളത് ലയണൽ മെസിയാണ് .76 ഗോളുകളാണ് മെസിക്കുള്ളത്. 74 ഗോളുകളുമായി ഇന്ത്യൻ നായകൻ സുനിൽ ഛെത്രി മൂന്നാമതുണ്ട്.
ഗോൾ പിറന്ന വഴി
വലംകാൽ-58
ഇടം കാൽ -25
ഹെഡർ -28
ബോക്സിന് അകത്തുനിന്ന് -90
ബോക്സിന് പുറത്തുനിന്ന് -21
ഫ്രീകിക്ക് ഗോളുകൾ -10
പെനാൽറ്റി -14
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |