മാഞ്ചസ്റ്റർ : കൊവിഡിന്റെ കളിയിൽ ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് റദ്ദാക്കിയെങ്കിലും മത്സരം ഏറ്റവും അനുയോജ്യമായ സമയത്ത് നടത്താനായുള്ള ചർച്ചകളിലാണ് ഇന്ത്യയുടെയും ഇംഗ്ളണ്ടിന്റെയും ക്രിക്കറ്റ് ബോർഡുകൾ. മണിക്കൂറുകൾ നീണ്ടുനിന്ന അനിശ്ചിതത്വത്തിനാെടുവിലാണ് ഇന്നലെ അഞ്ചുമത്സര പരമ്പരയിലെ അവസാന ടെസ്റ്റ് റദ്ദാക്കിയത്.
ഇന്ത്യയുടെ അസിസ്റ്റന്റ് ഫിസിയോതെറാപ്പിസ്റ്റ് യോഗേഷ് പർമാറിന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് വ്യാഴാഴ്ച അഞ്ചാം ടെസ്റ്റിന്റെ കാര്യത്തിൽ അനിശ്ചിതത്വം ഉയർന്നത്. തുടർന്ന് നടന്ന ചർച്ചയിൽ തങ്ങളെ വിജയികളായി പ്രഖ്യാപിച്ച് മത്സരത്തിൽ നിന്ന് പിന്മാറാൻ ഇംഗ്ളീഷ് ക്രിക്കറ്റ് ബോർഡ് ബി.സിസി.ഐയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യ ഇതിന് അനുകൂലമായിരുന്നില്ല. കളിക്കാൻ തങ്ങൾ തയ്യാറാണെന്ന് ഇന്ത്യൻ താരങ്ങൾ അറിയിക്കുകയും ചെയ്തു. വ്യാഴാഴ്ച നടത്തിയ പരിശോധനയിൽ ഇന്ത്യൻ താരങ്ങളെല്ലാം നെഗറ്റീവായതോടെ മത്സരം നടക്കുമെന്ന് ബോർഡുകളും അറിയിക്കുകയും ചെയ്തു.
എന്നാൽ ഇന്നലെ ക്യാമ്പിലെ ചിലർക്ക് ലക്ഷണങ്ങൾ കണ്ടതോടെ ഇന്ത്യൻ താരങ്ങൾ ആശങ്കയിലായി. മത്സരത്തിനിറങ്ങാൻ കളിക്കാർ മടിച്ചതോടെ ബോർഡുകൾ തമ്മിൽ വീണ്ടും ചർച്ചയായി. ടോസിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് മത്സരം റദ്ദാക്കിയത്.
ഓവലിൽ നടന്ന നാലാം ടെസ്റ്റിനിടെ ഇന്ത്യയുടെ മുഖ്യ പരിശീലകൻ രവി ശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ അദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്ന ബൗളിംഗ് കോച്ച് ഭരത് അരുൺ, ഫീല്‍ഡിംഗ് കോച്ച് ആർ. ശ്രീധർ എന്നിവർക്കും പിന്നീട് രോഗം സ്ഥിരീകരിച്ചു.
പരമ്പര ആർക്ക്
നാലു മത്സരങ്ങൾ പിന്നിട്ടപ്പോൾ പരമ്പരയിൽ 2-1ന് മുന്നിലാണ് ഇന്ത്യ. ഈ ടെസ്റ്റിൽ നിന്ന് ഇന്ത്യ മുൻകൈ എടുത്ത് പിൻമാറിയാൽ ഇംഗ്ളണ്ടിന് പരമ്പര 2-2ന് സമനിലയാക്കാമായിരുന്നു.അതിനാലാണ് പരമ്പരയിൽ നിന്ന് പിന്മാറാൻ ഇംഗ്ളീഷ് ബോർഡ് ആവശ്യപ്പെട്ടത്. എന്നാൽ ഇന്ത്യയ്ക്ക് ഇത് സമ്മതമായിരുന്നില്ല. അതേസമയം ഇന്നലെ മത്സരം റദ്ദാക്കിയപ്പോൾ പരമ്പര ജേതാക്കളെ പ്രഖ്യാപിച്ചിട്ടില്ല. ഇത് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലാകും തീരുമാനിക്കുകയെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.ഈ വർഷമോ അടുത്ത വർഷമോ മത്സരം നടത്തി പരമ്പര ജേതാക്കളെ നിശ്ചയിക്കാനാണ് ബി.സി.സി.ഐ ശ്രമം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |