ബ്രിട്ടീഷ് കൗമാര താരം എമ്മ റഡുകാനുവിന് യു.എസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം
യോഗ്യതാ റൗണ്ടിലൂടെയെത്തി ഗ്രാൻസ്ളാം കിരീടം നേടുന്ന ആദ്യ താരം
കൗമാര ഫൈനലിൽ എമ്മ കീഴടക്കിയത് കാനഡയുടെ ലെയ്ല ആനി ഫെർണാണ്ടസിനെ
ന്യൂയോർക്ക്: യു.എസ് ഓപ്പണിൽ ചരിത്രനേട്ടം സ്വന്തമാക്കി ബ്രിട്ടീഷ് കൗമാരക്കാരി എമ്മ റാഡുകാനു. 22 വർഷങ്ങൾക്ക് ശേഷം നടന്ന വനിതാ സിംഗിൾസിലെ ആൾ ടീനേജ് ഫൈനലിൽ 19കാരിയായ കനേഡിയൻ താരം ലെയ്‌ല ഫെർണാണ്ടസിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയ 18-കാരിയായ എമ്മ ഗ്രാൻസ്ളാം ഓപ്പൺ കാലഘട്ടത്തിൽ യോഗ്യതാ റൗണ്ട് വഴി വന്ന് കിരീടം നേടുന്ന ആദ്യ വനിതാ താരമെന്ന ചരിത്രനേട്ടമാണ് സ്വന്തമാക്കിയത്.
മുൻനിര താരങ്ങളെ ഒന്നൊന്നായി അട്ടിമറിച്ചെത്തിയ ലെയ്ലയെ ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് പങ്കെടുക്കുന്ന രണ്ടാമത്തെ ഗ്രാൻസ്ളാം ടൂർണമെന്റിൽത്തന്നെ എമ്മ ആദ്യ കിരീടം സ്വന്തമാക്കിയത്. സ്‌കോർ: 6-4, 6-3. ഓപ്പൺ കാലഘട്ടത്തിൽ സീഡ് ചെയ്യപ്പെടാത്ത താരങ്ങൾ ഏറ്റുമുട്ടിയ ആദ്യ ഗ്രാൻസ്ലാം ഫൈനലെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ടായിരുന്നു.ടൂർണമെന്റിൽ ഒറ്റ സെറ്റും വിട്ടുകൊടുക്കാതെയാണ് എമ്മ മഹാറാണിയുടെ കിരീടധാരണം.
44
വർഷങ്ങൾക്കു ശേഷം വനിതാ സിംഗിൾസ് ഗ്രാൻസ്ലാം കിരീടം നേടുന്ന ബ്രിട്ടീഷ് താരമാണ് എമ്മ. 1977-ൽ വിംബിൾഡൺ നേടിയ വിർജീനിയ വെയ്ഡാണ് ഇതിനു മുമ്പ് ബ്രിട്ടനായി ഗ്രാൻസ്ലാം കിരീടം നേടിയ താരം. ഇന്നലെ ഗാലറിയിൽ വിർജീനിയയുടെ സാന്നിദ്ധ്യത്തിലാണ് എമ്മ കിരീടമേറ്റുവാങ്ങിയത്.
18
മരിയ ഷറപ്പോവയ്ക്ക് ശേഷം ഗ്രാൻസ്ലാം നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും എമ്മയ്ക്ക് സ്വന്തമായി. 2004-ൽ തന്റെ 17-ാം വയസിലാണ് ഷറപ്പോവ വിംബിൾഡൺ വിജയിക്കുന്നത്.
150
-ാം റാങ്കുകാരിയായി യു.എസ് ഓപ്പണിനെത്തിയ എമ്മ മൂന്ന് യോഗ്യതാ മത്സരങ്ങളും നേരിട്ടുള്ള സെറ്റുകൾക്ക് ജയിച്ചാണ് മെയിൻ ഡ്രോയിലേക്ക് യോഗ്യത നേടിയത്.
1999
യു.എസ് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ അന്ന് കൗമാരക്കാരികളായിരുന്ന സെറീന വില്യംസും മാർട്ടിന ഹിംഗിസും ഏറ്റുമുട്ടിയ ശേഷം നടക്കുന്ന ആദ്യ കൗമാര ഗ്രാൻസ്ലാം ഫൈനലായിരുന്നു ഇത്തവണത്തേത്.
വൈവിദ്ധ്യങ്ങളുടെ കലവറ
റൊമാനിയക്കാരനായ പിതാവിനും ചൈനക്കാരിയായ മാതാവിനും കാനഡയിൽ ജനിച്ച എമ്മ രണ്ടാം വയസിൽ മാതാപിതാക്കൾക്കൊപ്പം ബ്രിട്ടനിലേക്ക് താമസം മാറിയതാണ്. പിതാവ് ഇയാനാണ് കുട്ടിക്കാലത്ത് എമ്മയെ കായിക രംഗത്തേക്ക് വഴിതിരിച്ചുവിട്ടത്. ഗോൾഫ്, നീന്തൽ, കുതിരയോട്ടം എന്നിവയിലെല്ലാം പങ്കെടുത്തിരുന്ന എമ്മ 2007-ലാണ് ടെന്നീസിലേക്ക് തിരിയുന്നത്. ബ്രിട്ടീഷ് ഗ്രാൻസ്ളാം ജേതാവ് ആൻഡി മുറെയുടെ ഭാര്യാപിതാവ് നിഗെൽ സിയേഴ്‌സായിരുന്നു ആദ്യ ടെന്നീസ് പരിശീലകൻ. അദ്ദേഹത്തിനു കീഴിൽ 2018-ലാണ് എമ്മ പ്രൊഫഷണൽ ടെന്നീസിലേക്ക് കാലെടുത്ത് വെയ്ക്കുന്നത്. ഈ വർഷം ജൂണിൽ വിംബിൾഡണിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് ആദ്യ ഗ്രാൻസ്ളാം കളിക്കാനെത്തിയത്. നാലാം റൗണ്ട് മത്സരത്തിനിടെ ശ്വാസതടസം നേരിട്ടതിനെ തുടർന്ന് പിന്മാറുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |