ലണ്ടൻ : കൊവിഡിനെത്തുടർന്ന് ഉപേക്ഷിക്കേണ്ടിവന്ന ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിലെ ജേതാക്കളെ നിർണയിക്കണമെന്ന് ആവശ്യപ്പെട്ട് ഇംഗ്ളണ്ട് ആൻഡ് വേയ്‌ൽസ് ക്രിക്കറ്റ് ബോർഡ് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിനെ സമീപിച്ചു. ഇക്കാര്യത്തിൽ ഇന്ത്യയുടെയും ഇംഗ്ളണ്ടിന്റെയും ബോർഡുകൾ തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് ഇ.സി.ബി അധികൃതർ ഐ.സി.സിക്ക് കത്തെഴുതിയത്.
പരിശീലകർക്ക് കൊവിഡ് ബാധിച്ചതിനെത്തുടർന്നാണ് ഇന്ത്യൻ താരങ്ങൾ മാഞ്ചസ്റ്ററിൽ കളിക്കാൻ വിസമ്മതിച്ചത്. നാലുമത്സരങ്ങൾ പിന്നിട്ടപ്പോൾ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലായിരുന്നു. എന്നാൽ അഞ്ചാം ടെസ്റ്റ് അടിയറവ് വച്ച് പരമ്പര 2-2ന് സമനിലയിലായതായി സമ്മതിച്ച് മത്സരത്തിൽ നിന്ന് പിന്മാറ്റം പ്രഖ്യാപിക്കാനായിരുന്നു ഇ.സി.ബി ആവശ്യപ്പെട്ടത്. ഇതിനോട് ബി.സി.സി.ഐക്ക് സമ്മതമായിരുന്നില്ല. കൊവിഡിന്റെ കാരണം പറഞ്ഞ് മത്സരം റദ്ദാക്കിയാൽ ഇൻഷ്വറൻസ് കമ്പനികളിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കാത്തതിനാൽ കളിക്കാരുടെ നിസഹകരണം ഔദ്യോഗികമായി പറഞ്ഞ് പിന്മാറണമെന്ന ഇ.സി.ബിയുടെ ആവശ്യവും ഇന്ത്യ തള്ളി. ഏറ്റവും അടുത്ത സമയത്തുതന്നെ ഇംഗ്ളണ്ടുമായി പകരം ഒരു ടെസ്റ്റ് കളിക്കാമെന്ന് ബി.സി.സി.ഐ അറിയിച്ചെങ്കിലും അതിലും സമവായമായിരുന്നില്ല.
കളിക്കാർക്ക് ബയോ ബബിൾ സംവിധാനം ഒരുക്കുന്നതിൽ ഉൾപ്പടെ ഇ.സി.ബി പരാജയപ്പെട്ടതായി ബി.സി.സി.ഐ ആരോപിച്ചിരുന്നു. ഗാലറിയിൽ നിന്ന് തുടർച്ചയായി പിച്ചിലേക്ക് ആൾ പ്രവേശിക്കുന്നത് തടയാൻ പോലും ഇ.സി.ബിക്ക് കഴിയാത്ത സാഹചര്യത്തിലാണ് താരങ്ങൾ ഭയപ്പാടോടെ പിന്മാറാൻ തീരുമാനിച്ചതെന്ന് ബി.സി.സി.ഐ മേധാവികൾ ചർച്ചയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |