മാഡ്രിഡ്: സ്പാനിഷ് ലാലിഗയിൽ റയൽ മാഡ്രിഡ് കരിംബെൻസേമയുടെ ഹാട്രിക്കിന്റെ മികവിൽ 5-2ന് സെൽറ്റ ഡി വിഗോയെ കീഴടക്കി. വിനീഷ്യസും കമാവിൻഗയും റയലിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി.സാന്റി മിന, ഫ്രാങ്കോ സെർവി എന്നിവരാണ് സെൽറ്റയ്ക്കായി ലക്ഷ്യം കണ്ടത്. രണ്ട് തവണ പിന്നിൽ നിന്ന ശേഷമാണ് റയൽ പൊരുതിക്കയറിയത്. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് നിലവിൽ റയൽ. നാല് മത്സരങ്ങളിൽ നിന്ന് 10 പോയന്റാണ് റയലിനുള്ളത്. ഇത്രയും പോയന്റുള്ള വലൻസിയ രണ്ടാം സ്ഥാനത്തും നിലവിലെ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ മഡ്രിഡ് മൂന്നാം സ്ഥാനത്തുമാണ്. ഗോൾ വ്യത്യാസത്തിന്റെ മികവിലാണ് റയൽ ഒന്നാമതെത്തിയത്.
ഒന്നര വർഷത്തിന് ശേഷം കാണികൾക്ക് പ്രവേശനം അനുവദിച്ച് റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബർണബ്യൂവിൽ നടന്ന മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ആതിഥേയർ പുറത്തെടുത്തത്. 4-ാം മിനിട്ടിൽ തന്നെ മിന നേടിയ ഗോളിൽ റയലിനെ ഞെട്ടിച്ച് സെൽറ്റ മുന്നിലെത്തി. എന്നാൽ 24-ാം മിനിട്ടിൽ ബെൻസേമ റയലിനെ ഒപ്പമെത്തിച്ചു. 31-ാം മിനിട്ടിൽ സെർവിയിലൂടെ സെൽറ്റയ്ക്ക് വീണ്ടും ലീഡ്. രണ്ടാം പകുതിയുടെ ആദ്യ മിനിട്ടിൽ തന്നെ ബെൻസേമ റയലിനെ വീണ്ടും ഒപ്പമെത്തിച്ചു. 55-ാം മിനിട്ടിൽ വിനീഷ്യസിലൂടെ റയൽ ലീഡെടുത്തു. ഈ സീസണിൽ ടീമിലെത്തിയ കവിൻഗ പകരക്കാരനായി കളത്തിലെത്തി ആറാം മിനിട്ടിൽ തന്നെ റയലിന്റെ ലീഡ് ഇരട്ടിപ്പിച്ചു. തുടർന്ന് 87-ാംമിനിട്ടിൽ കിട്ടിയ പെനാൽറ്റി ഗോളാക്കി ബെൻസേമ തന്റെ ഹാട്രിക്കും റയലിന്റെ ജയവും ഉറപ്പിക്കുകയായിരുന്നു.
മറ്റൊരു മത്സരത്തിൽ അത്‌ലറ്റിക്കോ മഡ്രിഡ് ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് എസ്പാന്യോളിനെ കീഴടക്കി.
തോമസ് ലെമാറിന്റെ അവസാന സെക്കൻഡിലെ ഗോളാണ് അത്‌ലറ്റിക്കോയ്ക്ക് വിജയം സമ്മാനിച്ചത്. കരാസ്കോയും അത്‌ലറ്റിക്കോയ്ക്കായി ലക്ഷ്യം കണ്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |