SignIn
Kerala Kaumudi Online
Friday, 26 April 2024 2.28 PM IST

പത്തും നേടി പട്ടേൽ, പത്തരമാറ്റായി ഇന്ത്യ

india-cricket

പെർഫെക്ട് ടെൻ നേടി പട്ടേൽ
പെർഫെക്ട് വിൻ തേടി ഇന്ത്യ

ഒരിന്നിംഗ്സിലെ പത്തുവിക്കറ്റുകളും സ്വന്തമാക്കി ചരിത്രമെഴുതി അജാസ് പട്ടേൽ

കിവീസിനെ ഒന്നാം ഇന്നിംഗ്സിൽ 62 റൺസിന് ആൾഔട്ടാക്കി ഇന്ത്യ

263 റൺസ് ലീഡ് നേടിയിട്ടും കിവീസിനെ ഫോളോ ഓണിനയച്ചില്ല,

രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 69/0, ആകെ ലീഡ് 332 റൺസ്

മുംബയ് : വിക്കറ്റുകൾ പെരുമഴയായി പെയ്തിറങ്ങിയ ദിവസം മുംബയ്‌യിലെ വാങ്കഡെ സ്റ്റേഡിയത്തിൽ തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം കുറിച്ച് ഇന്ത്യൻ വംശജനായ ന്യൂസിലാൻഡ് ബൗളർ അജാസ് പട്ടേൽ. ഒരു ടെസ്റ്റ് ഇന്നിംഗ്സിലെ പത്തുവിക്കറ്റുകളും സ്വന്തമാക്കുന്ന മൂന്നാമത്തെ ബൗളർ എന്ന അപൂർവ നേട്ടം സ്വന്തമാക്കിയ മുംബയ്‌യിൽ ജനിച്ച അജാസിന്റെ സ്വപ്നതുല്യ നേട്ടത്തിൽ ആഘോഷിച്ച് തിമിർക്കാൻ പക്ഷേ കിവികളെ ഇന്ത്യ അനുവദിച്ചില്ല.രണ്ടാം ദിനം തന്നെ ബാറ്റിംഗ് ദുഷ്കരമായിത്തീർന്ന പിച്ചിൽ സന്ദർശകരുടെ ഒന്നാം ഇന്നിംഗ്സ് വെറും 62 റൺസിന് ചുരുക്കട്ടിക്കൂട്ടിയ ഇന്ത്യ 263 റൺസിന്റെ ലീഡ് നേടിയെങ്കിലും എതിരാളികളെ ഫോളോഓണിനയച്ചില്ല. പകരം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങി രണ്ടാം ദിനം കളിനിറുത്തുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 69 റൺസിലെത്തി. ഇപ്പോഴാകെ 332 റൺസിന്റെ ലീഡാണ് ഇന്ത്യയ്ക്കുള്ളത്.

പട്ടേലിന്റെ പന്താട്ടം

ആദ്യ ദിനത്തിൽ ഇന്ത്യയ്ക്ക് നഷ്ടമായിരുന്ന നാലുവിക്കറ്റുകളും നേടിയിരുന്ന അജാസ് ഇന്നലെ ആറുവിക്കറ്റുകളും കൂടി സ്വന്തം പേരിലെഴുതി. ശുഭ്മാൻ ഗിൽ,ചേതേശ്വർ പുജാര,വിരാട് കൊഹ്‌ലി, ശ്രേയസ് അയ്യർ എന്നിവരാണ് ആദ്യ ദിനം പുറത്തായിരുന്നത്. 221/4 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം പുനരാരംഭിക്കാനെത്തിയത്. രണ്ടാം ദിനത്തിൽ ടീം സ്കോർ 224ൽ വച്ച് വൃദ്ധിമാൻ സാഹയെ (27) എൽ.ബിയിൽ കുരുക്കിയാണ് പട്ടേൽ തുടങ്ങിയത്.തൊട്ടടുത്ത പന്തിൽത്തന്നെ അശ്വിനെ(0) ബൗൾഡാക്കി. തുടർന്ന് മായാങ്ക് അഗർവാളും(150) അക്ഷർ പട്ടേലും (52) ചേർന്ന് ഇന്ത്യയെ മുന്നോട്ടുനയിച്ചു.

ടീം സ്കോർ 291ൽ വച്ചാണ് മായാങ്കിനെ പട്ടേൽ മടക്കി അയച്ചത്.311 പന്തുകൾ നേരിട്ട് 17 ബൗണ്ടറികളും നാലുസിക്സുകളും പറത്തി 150ലെത്തിയ മായാങ്ക് കീപ്പർ ബ്ളഡേലിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. 316ലെത്തിയപ്പോൾ അജാസ് അക്ഷറിനും മടക്ക ടിക്കറ്റ് നൽകി.128 പന്തുകളിൽ അഞ്ചുഫോറും ഒരു സിക്സുമടക്കമായിരുന്നു അക്ഷറിന്റെ അർദ്ധസെഞ്ച്വറി.തുടർന്ന് ഒരേ ഓവറിൽ ജയന്ത് യാദവിനെയും സിറാജിനെയും മടക്കി അയച്ച് അജാസ് ചരിത്രത്തിലേക്ക് കാലെടുത്തുവച്ചു.

സിറാജിന്റെ സ്റ്റാർട്ട്

സ്പിന്നിനെ മാത്രമല്ല പേസിനെയും വാങ്കഡെ തുണയ്ക്കുമെന്ന് തെളിയിക്കുന്നതായിരുന്നു സിറാജിന്റെ ബൗളിംഗ്. നാലാം ഓവറിലെ ആദ്യ പന്തിൽത്തന്നെ സിറാജ് വിൽ യംഗിനെ(4) കൊഹ്‌ലിയുടെ കയ്യിലെത്തിച്ചു. ഇതേഓവറിന്റെ അവസാന പന്തിൽ ടോം ലതാമിനെ (10)അയ്യർ പിടികൂടിയപ്പോൾ ആറാം ഓവറിന്റെ ആദ്യ പന്തിൽ ടെയ്‌ലറുടെ (1) കുറ്റിതെറുപ്പിച്ച് ഹാട്രിക്കിന് അടുത്തെത്തി.ഒൻപതാം ഓവറിന്റെ ആദ്യ പന്തിൽത്തന്നെ അക്ഷർ പട്ടേൽ ഡാരിൽ മിച്ചലിനെ(8) എൽ.ബിയിൽ കുരുക്കി.ഇതോടെ കിവികൾ 27/4 എന്ന നിലയിലായി.

അശ്വിന്റെ വരവ്

14-ാം ഓവറിലാണ് അശ്വിൻ പന്തെടുത്തത്. ആദ്യ ബാളിൽത്തന്നെ ഹെൻട്രി നിക്കോൾസ് ക്ളീൻ ബൗൾഡ്. 17-ാം ഓവറിൽ രചിൻ രവീന്ദ്രയെ ജയന്ത് യാദവ് പുറത്താക്കി.20-ാം ഓവറിൽ രണ്ടുപന്തിന്റെ ഇടവേളയിൽ അശ്വിൻ ബ്ളൻഡേലിനെയും (8) സൗത്തീയെയും(0) പുറത്താക്കി.ജാമീസണും(17) സോമർവില്ലും(0) അൽപ്പനേരം പിടിച്ചുനിന്നെങ്കിലും 28-ാം ഓവറിൽ അശ്വിൻ സോമർവില്ലിനും മടക്ക ടിക്കറ്റ് നൽകി. ജാമീസണിനെ പുറത്താക്കി അക്ഷർ പട്ടേലാണ് സന്ദർശകരുടെ കടപൂട്ടിയത്.

ഓപ്പണിംഗിന് പുജാര

വലിയ ലീഡ് നേടിയിട്ടും കിവീസിനെ ഫോളോഒാണിനയക്കേണ്ട എന്നായിരുന്നു കൊഹ്‌ലിയുടെ തീരുമാനം. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യയ്ക്കായി ഓപ്പണിംഗിന് മായാങ്കിനാെപ്പമെത്തിയത് ചേതേശ്വർ പുജാരയാണ്. ശുഭ്മാൻ ഗില്ലിന് ഫീൽഡിംഗിനിടെ കൈത്തണ്ടയ്ക്ക് പരിക്കേറ്റതിനാലാണ് പുജാര ഓപ്പണിംഗിനെത്തിയത്. കളി നിറുത്തുമ്പോൾ മായാങ്ക് 38 റൺസും പുജാര 29 റൺസും നേടിയിട്ടുണ്ട്.

കിവീസ് ബൗളർമാരിൽ ഒരാൾക്കൊഴികെ ആർക്കും വിക്കറ്റ് ലഭിച്ചില്ല

ഇന്ത്യൻ ബൗളർമാരിൽ ഉമേഷ് ഒഴികെ എല്ലാവർക്കും വിക്കറ്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, INDIA CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.