രഞ്ജി ട്രോഫി ക്രിക്കറ്റ് 5000 മത്സരങ്ങൾ തികയ്ക്കുന്നു
തിരുവനന്തപുരം : ഇന്ത്യയിലെ ഏറ്റവും പാരമ്പര്യമുള്ള ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ രഞ്ജി ട്രോഫി 5000 മത്സ
രങ്ങൾ തികയ്ക്കുന്നു. ആദ്യ മത്സരത്തിന് വേദിയായ ചെന്നൈയിൽ ( അന്നത്തെ മദ്രാസ് )തന്നെയാണ് ചരിത്രത്തിലെ നാഴികക്കല്ലായ മത്സരവും നടക്കുന്നത്. ജമ്മു കാശ്മീരും റെയിൽവേയ്സും തമ്മിലാണ് 5000-ാമത്തെ മത്സരത്തിൽ ഏറ്റുമുട്ടുന്നത്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്നേ ആരംഭിച്ച ഫസ്റ്റ്ക്ളാസ് ക്രിക്കറ്റ് ടൂർണമെന്റാണ് രഞ്ജി ട്രോഫി. 1934 നവംബർ നാലിന് മദ്രാസ് ക്രിക്കറ്റ് ക്ളബ് ഗ്രൗണ്ടിൽ നാട്ടുരാജ്യങ്ങളായ മദ്രാസും മൈസൂരും തമ്മിലായിരുന്നു ആദ്യ മത്സരം. ത്രിദിന മത്സരമായിരുന്നു അതെങ്കിലും ആദ്യ ദിവസം തന്നെ മദ്രാസ് ഇന്നിംഗ്സിനും 23 റൺസിനും വിജയം നേടി. ഒരു ദിവസത്തിൽ ഫലം കണ്ട ഏക രഞ്ജി മാച്ചും അതായിരുന്നു.
4990 മത്സരങ്ങളാണ് രഞ്ജി ട്രോഫിയിൽ ഇതുവരെ പൂർത്തിയാക്കിയിരിക്കുന്നത്. പുതിയ സീസണിൽ വിവിധ ഗ്രൂപ്പുകളിലായി 19 മത്സരങ്ങൾ ഇന്ന് തുടങ്ങുന്നുണ്ട്. ഹോം ആൻഡ് എവേ രീതിക്ക് പകരം ന്യൂട്രൽ വേദിയിലാണ് ഇക്കുറി മത്സരങ്ങൾ നടക്കുന്നത്. അക്ഷരമാലാ ക്രമത്തിലാണ് മത്സരങ്ങളെ ലിസ്റ്റ് ചെയ്യുന്നത്. അതിനാലാണ് ജമ്മു കാശ്മീരും റെയിൽവേയ്സും തമ്മിലുള്ളത് 10-ാമത്തെ മത്സരമായി മാറിയത്.
ആദ്യ സീസണിൽ 15 ടീമുകളാണ് പങ്കെടുത്തത്. നോർത്തേൺ ഇന്ത്യയെ കീഴടക്കി ബോംബയ് ആദ്യ കിരീടം നേടി. വിവിധ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും സർവീസസ്,റെയിൽവേയ്സ് ഉൾപ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളും പ്രാദേശിക ക്രിക്കറ്റ് അസോസിയേഷനുകളുമടക്കം 38 ടീമുകളാണ് ഇപ്പോൾ ടൂർണമെന്റിലുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ച ആദ്യ ഇന്ത്യക്കാരൻ രഞ്ജിത്ത്സിംഗ്ജിയുടെ ബഹുമാനാർത്ഥമാണ് ടൂർണമെന്റിന് ഈ പേര് ലഭിച്ചിരിക്കുന്നത്. സൗരാഷ്ട്രയാണ് നിലവിലെ ചാമ്പ്യൻ. ബോംബെയാണ് ഏറ്റവും കൂടുതൽ തവണ രഞ്ജി ചാമ്പ്യൻമാരായിട്ടുള്ളത്;41 വട്ടം.
രഞ്ജിയിലെ കേരളം
കേരള സംസ്ഥാനം രൂപീകൃതമാകുന്നതിന് മുമ്പ് 1951-52 സീസണിൽ ട്രാവൻകൂർ-കൊച്ചി ടീം രഞ്ജിയിൽ കളിച്ചിട്ടുണ്ട്.1956ന് ശേഷം കേരളമായി കളി തുടങ്ങി. 94 വയസിലേക്കെത്തുന്ന രവി അച്ചനാണ് കേരളത്തിനായി രഞ്ജി കളിച്ചവരിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള താരം. ഇതുവരെ കിരീടം നേടാൻ കഴിഞ്ഞിട്ടില്ലെങ്കിലും കഴിഞ്ഞ സീസണുകളിൽ നോക്കൗട്ട് റൗണ്ടിൽ മുന്നേറാൻ കേരളത്തിന് കേരളത്തിന് കഴിഞ്ഞു. സച്ചിൻ ബേബിയാണ് ഇപ്പോൾ കേരളത്തിന്റെ ക്യാപ്ടൻ.
7460 പേരാണ് ഇതുവരെ രഞ്ജി ട്രോഫിയിൽ കളിച്ചത്.
6462 സെഞ്ച്വറികൾ പിറന്നു
89 ഹാട്രിക്കുകൾ
6043 തവണ അഞ്ചുവിക്കറ്റ് നേട്ടം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |