മലപ്പുറം: സന്തോഷ് ട്രോഫിയിൽ സൂപ്പർ സേവുകളുമായി കേരളത്തെ കൈപിടിച്ചുയർത്തിയ താരമാണ് ഗോൾ കീപ്പർ മിഥുൻ. ആദ്യ മൂന്ന് മത്സരങ്ങളിലും മികച്ച സേവുകളുമായി ക്രോസ് ബാറിന് കീഴിൽ മിഥുൻ കേരളത്തിന്റെ രക്ഷകനായിരുന്നു. പഞ്ചാബിനെതിരെ ഇടയ്ക്ക് വച്ച് പരിക്കേറ്റ് മടങ്ങേണ്ടി വന്നത് ആശങ്ക പടർത്തിയെങ്കിലും ആരോഗ്യം വീണ്ടെടുത്ത് സെമിക്കായുള്ല ഒരുക്കത്തിലാണ് മിഥുനിപ്പോൾ. മിഥുൻ കേരള കൗമുദിയുമായി സംസാരിക്കുന്നു.
പരിക്ക് മാറിയോ? എന്തായിരുന്നു സംഭവിച്ചത്
ബംഗാളുമായുള്ള കളിയിൽ പന്ത് തടുക്കുന്നതിനിടെ നെഞ്ചിന് അടി കിട്ടിയിരുന്നു. ആ പരിക്ക് ചെറിയ രീതിയിൽ ബാധിച്ചു. പിന്നെ ശരിയായെങ്കിലും പഞ്ചാബുമായുള്ള മത്സരത്തിൽ അതേ സ്ഥലത്ത് തന്നെ വീണ്ടും പന്ത് കൊണ്ടപ്പോൾ വയ്യാതായി. പഞ്ചാബുമായുള്ള മത്സരത്തിൽ അവരുടെ ആദ്യ അറ്റാക്കിംഗ് തന്നെ നന്നായി സേവ് ചെയ്തു. പിന്നീട് തല കറങ്ങുന്ന പോലെ തോന്നിയപ്പോഴാണ് കോച്ചിനെ അറിയിച്ച് ഹജ്മലിനെ ഇറക്കിയത്. ഹജ്മൽ നന്നായി സേവ് ചെയ്തത് കാരണം ടീമിന് ജയിക്കാനായി. ഇപ്പോൾ എല്ലാം ഭേദമായിട്ടുണ്ട്. ശരീരം ഫുൾ ഫിറ്റാണ്.
ആദ്യറൗണ്ടിൽ ഏത് ടീമായിരുന്നും കൂടുതൽ
വെല്ലുവിളി ?
എല്ലാ മത്സരങ്ങളും വാശിയേറിയതായിരുന്നു. കൂടുതൽ അറ്റാക്കിംഗ് വന്നത് മേഘാലയയിൽ നിന്നാണ്. ചെറിയ പാസുകളെടുത്ത് വേഗത്തിൽ കളിക്കുന്നതാണ് അവരുടെ രീതി. നമ്മൾ ആക്രമിച്ച് കളിക്കുമ്പോൾ തിരിച്ച് ആക്രമണ രീതിയിൽ മുന്നേറ്റമുണ്ടാവുമെന്നത് ഉറപ്പാണ്. അത് കണ്ടറിഞ്ഞാണ് ഗോൾ പോസ്റ്റിൽ നിലയുറപ്പിക്കാറുള്ളത്.
സെമിപ്രതീക്ഷ എങ്ങനെ?
സെമികടക്കാമെന്ന് തന്നെയാണ് പ്രതീക്ഷ. എന്തായാലും വിലയ വെല്ലുവിളി തന്നെ നേരിടേണ്ടിവരുമെന്ന് ഉറപ്പാണ്. ചെയ്യാൻ പറ്റുന്നതിന്റെ
പരമാവധി പുറത്തെടുക്കുകയാണ് ലക്ഷ്യം
കുടുംബത്തിന്റെ പിന്തുണ
വലിയ പിന്തുണയാണ് നൽകുന്നത്. ഭാര്യയും അച്ഛനും കഴിഞ്ഞ മത്സരം കാണാനായി എത്തിയിരുന്നു. സെമിക്കും അവരുണ്ടാകും.
ഗാലറിയുടെ സപ്പോർട്ട്
നമുക്ക് ഇത്തവണ കിട്ടിയ ഏറ്റവും വലിയ ഭാഗ്യമെന്നത് നമ്മുടെ കാണികളാണ്. നമുക്ക് കളത്തിൽ പിഴവ് പറ്റുമ്പോൾ അവർക്ക് വലിയ സങ്കടമാവുന്നുണ്ടെന്ന് അറിയാം. എതിർ ടീമിനോട് ഒരു ഗോളിന് തോറ്റ് നിൽക്കുമ്പോൾ ഗാലറി തരുന്ന സപ്പോർട്ടും ഉൗർജവും പിന്നീട് തിരിച്ചടിച്ച് വിജയം നേടാൻ പ്രധാന കാരണമായിട്ടുണ്ട്. സെമി മത്സരത്തിലും ഗാലറി വലിയ പ്രതീക്ഷയോടെയാണ് ടീം നോക്കി കാണുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |