മുംബയ് : അടുത്ത റൗണ്ടിലേക്ക് കടക്കാനായില്ലെങ്കിലും എ.എഫ്.സി ഏഷ്യൻ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ തങ്ങളുടെ മുദ്ര പതിപ്പിച്ച് മുംബയ് സിറ്റി എഫ്.സി. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ ഇന്ത്യയിൽ നിന്ന് കളിച്ച എഫ്സി ഗോവ ഒരു മത്സരം പോലും ജയിക്കാതെ മടങ്ങിയപ്പോൾ രണ്ട് വിജയങ്ങളാണു മുംബയ് സിറ്റി ഇത്തവണ സ്വന്തമാക്കിയത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇറാഖിന്റെ എയർ ഫോഴ്സ് ക്ലബിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണു മുംബൈ വിജയിച്ചത്.
റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ 31–ാം മിനിട്ടിൽ ഡീഗോ മൗറീഷ്യോയാണു മുംബയ്ക്കായി ഗോൾ നേടിയത്. ലീഗിൽ മുംബയ് ആദ്യ വിജയം സ്വന്തമാക്കിയതും എയർ ഫോഴ്സ് ക്ലബിനെതിരെയായിരുന്നു. ആദ്യ മത്സരത്തിലെ വിജയം 2–1നായിരുന്നു.
ആദ്യമായി ചാമ്പ്യൻസ് ലീഗ് കളിക്കുന്ന മുംബയ് ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനക്കാരായാണു മടങ്ങുന്നത്. ആറു മത്സരങ്ങളിൽനിന്ന് രണ്ട് ജയവും ഒരു സമനിലയും മൂന്ന് തോൽവികളുമാണു സമ്പാദ്യം. ഡെസ് ബക്കിങ്ഹാം പരിശീലിപ്പിക്കുന്ന ടീം നേടിയത് ഏഴു പോയിന്റാണ്.
ടൂർണമെന്റിൽ ഒരു ഇന്ത്യൻ ടീമിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. ചാമ്പ്യൻസ് ലീഗിൽ ആദ്യ വിജയം നേടിയ ഇന്ത്യൻ ടീം എന്ന നേട്ടവും മുംബയ് സിറ്റി സ്വന്തമാക്കി. യു.എ.ഇ ക്ലബ് അൽ ജസീറയ്ക്കെതിരായ മത്സരം മുംബയ് ഗോൾ രഹിത സമനിലയിൽ അവസാനിപ്പിക്കുകയും ചെയ്തു
അഞ്ച് ഗ്രൂപ്പുകളിൽ രണ്ടാം സ്ഥാനത്തെത്തുന്ന മൂന്നു ക്ലബുകൾക്കു മാത്രമാണ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനക്കാർക്കു പുറമേ അടുത്ത റൗണ്ടിലേക്കു പ്രവേശനം ലഭിക്കുക. സൗദി അറേബ്യയിൽനിന്നുള്ള അൽ ഷബാബുമായി 6–0ന്റെ തോൽവി വഴങ്ങിയതാണ് മുംബൈയ്ക്കു തിരിച്ചടിയായത്.
ഗ്രൂപ്പ് സ്റ്റേജിലെ ആദ്യ മത്സരത്തിൽ അൽ ഷബാബിനോട് മുംബൈ മൂന്നു ഗോളുകളുടെ തോൽവി വഴങ്ങിയിരുന്നു. അൽജസീറ ക്ലബിനെതിരായ മത്സരത്തിൽ ഒരു ഗോളിനും തോറ്റു. 16 പോയിന്റുമായി അൽ ഷബാബാണ് ബി ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായത്. മുംബൈ സിറ്റി രണ്ടാമതും എയർ ഫോഴ്സ് മൂന്നാമതും. യുഎഇ ക്ലബ് അൽ ജസീറ നാലാം സ്ഥാനത്താണ്.
കഴിഞ്ഞ സീസണിൽ ഇന്ത്യയിൽനിന്ന് ചാമ്പ്യൻസ് ലീഗ് കളിച്ച എഫ്.സി ഗോവ മൂന്ന് പോയിന്റുമാത്രമാണു സ്വന്തമാക്കിയത്. ഒരു മത്സരം പോലും ജയിക്കാൻ അവർക്കു സാധിച്ചിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |