തിരുവനന്തപുരം : ആന്ധ്രപ്രദേശ് സ്വദേശി ടി. വരുണും മണിപ്പൂരിൽ നിന്നുള്ള എൻ. പ്രസീതയും കേരള ഗെയിംസിലെ ആദ്യ പുരുഷ/വനിതാ സ്വർണമെഡൽ ജേതാക്കളായി ചരിത്രം കുറിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന തായ്ക്കോണ്ടോ മത്സരവേദിയിൽ നിന്നാണ് വരുണും പ്രസീതയും സ്വർണമണിഞ്ഞത്.
പുരുഷന്മാരുടെ 68 കിലോഗ്രാമിൽ താഴെയുള്ള വിഭാഗത്തിലാണ് വരുൺ സ്വർണം നേടിയത്. ഈ വർഷം നടന്ന ആൾ ഇന്ത്യാ യൂണിവേഴ്‌സിറ്റി ഗെയിംസിലും വരുൺ സ്വർണം നേടിയിരുന്നു. 46 കിലോഗ്രാമിൽ താഴെയുള്ള സ്ത്രീകളുടെ വിഭാഗത്തിലാണ് പ്രസീത സ്വർണം നേടിയത്. 2018ൽ ടുണീഷ്യയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത താരമാണ് പ്രസീത. ഇരുവരും തിരുവനന്തപുരം സായിയുടെ താരങ്ങളാണ്. 68 കിലോഗ്രാമിൽ താഴെയുള്ള പുരുഷന്മാരിൽ കോഴിക്കോടിന്റെ കെ. അഭിഷേക് വെള്ളിയും എറണാകുളത്തിന്റെ ആൽഫ്രഡ് ജോൺ വെങ്കലവും നേടി. 46 കിലോഗ്രാമിൽ താഴെയുള്ള സ്ത്രീകളുടെ വിഭാഗത്തിൽ ആലപ്പുഴയുടെ കെ.എസ്.ജൊവാനക്കാണ് വെള്ളി. കാസർഗോഡിന്റെ കെ. സ്മൃതി വെങ്കലം നേടി.
87 കിലോഗ്രാമിനു മുകളിലുള്ള പുരുഷന്മാരുടെ വിഭാഗത്തില്‍ തിരുവനന്തപുരത്തിന്റെ മിനാസ്.എം.ചെറിയാൻ സ്വർണം നേടി. വയനാടിന്റെ കെ.എ. ഇനോഷിനാണ് വെള്ളി. കാസർഗോഡിന്റെ കെ. ജിതിൻ വെങ്കലം നേടി. 53 കിലോയിൽ താഴെയുള്ള സ്ത്രീകളിൽ മലപ്പുറത്തിന്റെ പി. റന മജീദ് സ്വർണവും കാസർഗോഡിന്റെ ടി.വി. അശ്വതി വെള്ളിയും പാലക്കാടിന്റെ ആർ. അഞ്ജിത വെങ്കലവും നേടി. 87 കിലോയിൽ താഴെയുള്ളവരുടെ പുരുഷ വിഭാഗത്തിൽ എറണാകുളത്തിന്റെ എം.ഡി. പോൾസണ്‍ സ്വർണവും തിരുവനന്തപുരത്തിന്റെ കെ.എ. റാസിം വെള്ളിയും കോട്ടയത്തിന്റെ അയ്യപ്പദാസ് വെങ്കലവും നേടി. 73 കിലോയ്ക്ക് മുകളിലുള്ള സ്ത്രീകളിൽ മലപ്പുറത്തിന്റെ ടി.വി. ഉണ്ണിമായക്കാണ് സ്വർണം. തിരുവനന്തപുരത്തിന്റെ ആര്യകൃഷ്ണ വെള്ളി നേടിയപ്പോൾ കാസർഗോഡിന്റെ പൂജ രാജൻ വെങ്കലം കരസ്ഥമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |