തിരുവനന്തപുരം: സന്തോഷ് ട്രോഫി ചാമ്പ്യൻമാരായ കേരള ടീമിലെ 20 കളിക്കാർക്കും മുഖ്യപരിശീലകനും പാരിതോഷികമായി അഞ്ചു ലക്ഷം രൂപ വീതം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. അസിസ്റ്റന്റ് പരിശീലകൻ, മാനേജർ, ഗോൾകീപ്പർട്രെയിനർ എന്നിവർക്ക് മൂന്നു ലക്ഷം രൂപ വീതവും നൽകും.
കായിക വകുപ്പ് നൽകിയ ശുപാർശ കണക്കിലെടുത്താണ് അജൻഡയ്ക്ക് പുറത്തുള്ള ഇനമായി സന്തോഷ് ട്രോഫി ജേതാക്കൾക്ക് പാരിതോഷികം നൽകാനുള്ള തീരുമാനം മന്ത്രിസഭായോഗം അംഗീകരിച്ചത്. 2018ൽ സന്തോഷ് ട്രോഫി നേടിയ കേരള ടീം അംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും അസിസ്റ്റന്റ് പരിശീലകനും മാനേജർക്കും ഗോൾകീപ്പർ ട്രെയിനർക്കും ഒരു ലക്ഷം രൂപ വീതവുമാണ് നൽകിയിരുന്നത്. ഇത്തവണ അത് യഥാക്രമം മൂന്ന് ലക്ഷവും രണ്ട് ലക്ഷവും വീതമാക്കണമെന്ന് നിർദ്ദേശിച്ചാണ് സ്പോർട്സ് കൗൺസിൽ കായികവകുപ്പിന് ശുപാർശ നൽകിയത്. വകുപ്പുമന്ത്രി വി. അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ കായികവകുപ്പ് വിഷയം പരിശോധിച്ച ശേഷമാണ് അല്പം കൂടി പരിഷ്കരിച്ചുള്ള ശുപാർശ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയത്. ഈ ശുപാർശയാണ് ഇന്നലെ മന്ത്രിസഭായോഗം അംഗീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |