മുംബയ്: ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ 54 റൺസിന് കീഴടക്കി പഞ്ചാബ് കിംഗ്സ് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിറുത്തി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് എന്ന കൂറ്റൻ ടോട്ടൽ പടുത്തുയർത്തി. മറുപടിക്കിറങ്ങിയ ബാംഗ്ലൂരിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. പഞ്ചാബിനായി കഗിസോ റബാഡ മൂന്നും റിഷി ധവാൻ, രാഹുൽ ചഹർ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. 35 റൺസെടുത്ത ഗ്ലെൻ മാക്സ്വെല്ലാണ് ബാംഗ്ലൂരിന്റെ ടോപ് സ്കോറർ. രജത് പട്ടീദാർ (26),വിരാട് കൊഹ്ലി (20) എന്നിവർ അല്പനേരം പിടിച്ചു നിന്നു.
നേരത്തേ വെടിക്കെട്ട് അർദ്ധ സെഞ്ച്വറികളുമായി നിറഞ്ഞാടിയ ഇംഗ്ലീഷ് താരങ്ങളായ ലിയാം ലിവിംഗ്സ്റ്റൺ (42 പന്തിൽ 70) , ജോണി ബെയർസ്റ്റോ (29 പന്തിൽ 66) എന്നിവരാണ് പഞ്ചാബ് ബാറ്റിംഗിന്റെ പവർഹൗസുകളായത്. ശിഖർ ധവാനൊപ്പം (15 പന്തിൽ 21)തകർപ്പൻ തുടക്കമാണ് പഞ്ചാബിന് ബെയർ സ്റ്റോ നൽകിയത്. 5 ഓവറിൽ ഇരുവരും അറുപത് റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ധവാനെ ക്ലീൻബൗൾഡാക്കി മാക്സ്വെല്ലാണ് കൂട്ടുകെട്ട് പൊളിച്ചത്.
ബെയർസ്റ്റോ 4 ഫോറും 7 സിക്സും നേടിയപ്പോൾ ലിവിംഗ്സ്റ്റണിന്റെ ബാറ്റിൽ നിന്ന് അവസാന ഓവറുകളിൽ 5 ഫോറും 4 സിക്സും പറന്നു. ബെയർസ്റ്റോയേയും ലിവിംഗ്സ്റ്റണേയും ധവാനേയും കൂടാതെ 16 റൺസെടുത്ത നായകൻ മായങ്ക് അഗർവാളാണ് രണ്ടക്കം കണ്ട മറ്റൊരു പഞ്ചാബ് താരം. മറ്റുള്ള ബൗളർമാർ നന്നായി തല്ലുവാങ്ങിയപ്പോൾ 4 ഓവറിൽ 15 റൺസ് മാത്രം നൽകി ഹസരങ്ക രണ്ട് വിക്കറ്റ് വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |