വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ നിർണായകമായ മൂന്നാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് 49 റൺസിന്റെ ഗംഭീര ജയം.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് നേടി. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 19.1 ഓവറിൽ 131 റൺസിന് ഓൾഔട്ടാവുകയായിരുന്നു. ജയത്തോടെ അഞ്ച് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ 1-2ന് ജീവൻ നിലനിറുത്താനും ഇന്ത്യയ്ക്കായി. 4 വിക്കറ്റ് വീഴ്ത്തിയ ഹർഷൽ പട്ടേലും മൂന്ന് വിക്കറ്റെടുത്ത യൂസ്‌വേന്ദ്ര ചഹലും ആണ് ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെ കുഴപ്പത്തിലാക്കിയത്. 29 റൺസെടുത്ത ഹെൻറിക്ക് ക്ലാസനാണ് അവരുടെ ടോപ്‌സ്കോറർ
നേരത്തേ മൂന്നാം മത്സരത്തിലും ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ആദ്യം ബാറ്റിംഗിനിറങ്ങുകയായിരുന്നു. ഓപ്പണർമാരായ ഇഷാൻ കിഷനും (35 പന്തിൽ 54), റുതുരാജ് ഗെയ്‌ക്‌വാദും (35 പന്തിൽ 57) വെടിക്കെട്ട് തുടക്കം ഇന്ത്യയ്ക്ക് നൽകി. ഒരു ഘട്ടത്തിൽ 200 തികയ്ക്കുമെന്ന് തോന്നിച്ചെങ്കിലും മദ്ധ്യനിര താളംകണ്ടെത്താതിരുന്നതിനാൽ അതുണ്ടായില്ല.
എന്നാൽ റുതുരാജും ഇഷാനും ആഞ്ഞടിച്ചതോടെ ഇന്ത്യൻ സ്കോർ റോക്കറ്റുപോലെ കുതിച്ചു. തുടക്കത്തിൽ റുതുരാജായിരുന്നു ആക്രമണം ഏറ്റെടുത്തത്. വെറും മുപ്പതു പന്തുകളിൽ റുതുരാജ് ഇന്ത്യൻ ജേഴ്സിയിലെ തന്റെ ആദ്യ അർദ്ധ സെഞ്ച്വറി തികച്ചത്. പത്ത് ഓവറിൽ ഇരുവരും 97 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. റുതുരാജിനെ കേശവ് മഹാരാജ് സ്വന്തം ബൗളിംഗിൽ പിടികൂടിയാണ് കൂട്ടുകെട്ട് പൊളിച്ചത്. 35 പന്തിൽ 7 ഫോറും 2 സിക്സും ഉൾപ്പെടെ 57 റൺസാണ് റുതുരാജ് നേടിയത്. തുടർന്നെത്തിയ ശ്രേയസ് അയ്യറെ ( 14) കൂട്ടുപിടിച്ച് ഇഷാൻ ആക്രമണച്ചുമതല ഏറ്റെടുത്തു. നന്നായി തുടങ്ങിയെങ്കിലും ഷംസിയുടെ പന്തിൽ നോർട്ട്‌ജെയ്ക്ക് ക്യാച്ച് നൽകി ശ്രേയസും പിന്നാലെ ഇഷാനും മടങ്ങിയതോടെ ഇന്ത്യൻ സ്കോർ വേഗം കുറഞ്ഞു. 5 ഫോറും 2 സിക്സും ഉപ്പെട്ടതാണ് ഇഷാന്റെ ഇന്നിംഗ്സ്. ക്യാപ്ടൻ റിഷഭ് പന്ത് (6), ദിനേഷ് കാർത്തിക്ക് (6) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ 21 പന്തിൽ പുറത്താകാതെ 31 റൺസ് നേടിയ ഹാർദ്ദികാണ് അവസാന ഓവററുകളിൽ റൺസ് ഉയർത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കായി പ്രിറ്റോറിയസ് രണ്ട് വിക്കറ്റ് വീഴ്ത്തി.ഒടുവിൽ റിപ്പോർട്ടു കിട്ടുമ്പോൾ 15.5 ഓവറിൽ 110/6 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |