SignIn
Kerala Kaumudi Online
Friday, 26 April 2024 2.36 PM IST

ഇടിവെട്ടേറ്റ് ഇറ്റലിയും ഇംഗ്ളണ്ടും

football

യുവേഫ നേഷൻസ് ലീഗിൽ ഇറ്റലിയെ 5-2ന് ജർമ്മനിയും ഇംഗ്ളണ്ടിനെ 4-0ത്തിന് തോൽപ്പിച്ച് ഹംഗറിയും

ലണ്ടൻ : യുവേഫ നേഷൻസ് ലീഗിൽ യൂറോപ്പിലെ കൊമ്പന്മാരായ ഇറ്റലിയും ഇംഗ്ളണ്ടും കഴിഞ്ഞരാത്രി ഏറ്റുവാങ്ങിയത് വമ്പൻ നാണക്കേട്. യൂറോ കപ്പ് ജേതാക്കളെങ്കിലും ലോകകപ്പ് യോഗ്യത നേടാത്തതിന്റെ വിഷമത്തിൽ നിൽക്കുന്ന ഇറ്റലിയെ ജർമ്മനി രണ്ടിനെതിരെ അഞ്ചുഗോളടിച്ച് തോൽപ്പിച്ചപ്പോൾ ഹംഗറിയിൽ നിന്ന് മറുപടിയില്ലാത്ത നാലുഗോളുകളുടെ തോൽവി വഴങ്ങിയ ഇംഗ്ളണ്ട് 1928നുശേഷം സ്വന്തം മണ്ണിലെ ഏറ്റവും കനത്ത തോൽവിയെന്ന ആഘാതവും ഏറ്റുവാങ്ങി.

നേഷൻസ് ലീഗ് ഗ്രൂപ്പ് സിയിൽ തുടർച്ചയായ നാലാം മത്സരത്തിലാണ് ഇംഗ്ളണ്ടിന് വിജയിക്കാൻ കഴിയാതെ പോകുന്നത്. 2014നു ശേഷം ആദ്യമായാണ് ഇംഗ്ളണ്ടിന് ഇങ്ങനെയൊരു സ്ഥിതിയുണ്ടാകുന്നത്. റൊളാണ്ട് സല്ലായിയുടെ ഇരട്ടഗോളുകളും (16, 70 മിനിട്ടുകൾ), സോൾട്ട് നാഗി (80), ഡാനിയൽ ഗാസ്ഡാഗ് (89) എന്നിവരുടെ ഗോളുകളുമാണ് ഇംഗ്ലണ്ടിനെതിരെ ഹംഗറിക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്.

ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടിൽ ഹംഗറിയുടെ രണ്ടാമത്തെ മാത്രം വിജയമാണിത്. ഇതിനു മുൻപ് 1953ൽ വെംബ്ലിയിൽ മൂന്നിനെതിരെ ആറു ഗോളുകൾക്കായിരുന്നു ഹംഗേറിയൻ വിജയം.
ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിലാണ് ജർമ്മനി രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് ഇറ്റലിയെ തോൽപ്പിച്ചത്. ജർമ്മനിക്കായി തിമോ വെർണർ ഇരട്ടഗോൾ നേടി. 68, 69 മിനിട്ടുകളിലായിരുന്നു വെർണറുടെ വെടിയുണ്ടകൾ. ജോഷ്വ കിമ്മിഷ്(10), ഇക്കേയ് ഗുണ്ടോഗൻ (45+4), തോമസ് മുള്ളർ (51) എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. ഇറ്റലിക്കായി വിൽഫ്രൈഡ് ഗോണ്ടോ (78) അലസ്സാൻഡ്രോ ബസ്തോണി (90+4) എന്നിവർ ഗോൾ നേടി.

വിജയത്തോടെ ഗ്രൂപ്പ് സിയിൽ നാലു കളികളിൽനിന്ന് ഏഴു പോയിന്റുമായി ഹംഗറി ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. ജർമ്മനി ആറു പോയിന്റുമായി രണ്ടാമതുണ്ട്. ഇറ്റലി (5 പോയിന്റ്), ഇംഗ്ലണ്ട് (2 പോയിന്റ്) എന്നിവർ മൂന്നും നാലും സ്ഥാനങ്ങളിൽ.

ഗ്രൂപ്പ് ഡി മത്സരത്തിൽ ഹോളണ്ട് വേയ്‍ൽസിനെ തോൽപ്പിച്ചു. ഇൻജുറി ടൈമിന്റെ രണ്ടാം മിനിട്ടിൽ സമനില ഗോൾ നേടിയ വെയ്ൽസിനെ, തൊട്ടടുത്ത മിനിട്ടിൽ ഗോൾ നേടിയാണ് ഹോളണ്ട് വീഴ്ത്തിയത്. ഹോളണ്ടിനായി നോവ ലാംഗ് (17), കോഡി ഗാക്പോ (23), മെം‌ഫിസ് ഡെപേയ് (90+3) എന്നിവർ ഗോളുകൾ നേടി. ബ്രണ്ണൻ ജോൺസൻ (26), ഗാരത് ബെയ്‍ൽ (90+2, പെനൽറ്റി) എന്നിവർ വേയ്ൽസിനായും സ്കോർ ചെയ്തു.

ഇതേ ഗ്രൂപ്പിൽ ബെൽജിയം എതിരില്ലാത്ത ഒരു ഗോളിന് പോളണ്ടിനെ തോൽപ്പിച്ചു. നാലു മത്സരങ്ങളിൽനിന്ന് 10 പോയിന്റുമായി ഹോളണ്ടാണ് ഒന്നാം സ്ഥാനത്ത്. ഏഴു പോയിന്റുമായി ബെൽജിയം രണ്ടാമതും നാലു പോയിന്റുള്ള പോളണ്ട് മൂന്നാമതുമാണ്. വേയ്ൽസ് ഒരു പോയിന്റുമായി അവസാന സ്ഥാനത്ത് തുടരുന്നു.

മറ്റു മത്സരങ്ങളിൽ തുർക്കി ലിത്വാനിയയെയും (2–0), മോണ്ടെനെഗ്രോ റുമാനിയയെയും (3–0) തോൽപ്പിച്ചു. യുക്രെയ്ൻ – അയർലൻഡ് (1–1), ലക്സംബർഗ് – ഫറോ ഐലൻഡ്സ് (2–2) മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.

ഇറ്റലിയു‌ടെ സങ്കടങ്ങൾ

യൂറോ കപ്പ് ജേതാക്കളായ ഇറ്റാലിയൻ ഫുട്ബാളിന് ഇപ്പോൾ അത്ര നല്ല കാലമല്ല.

കഴിഞ്ഞ സീസൺ യുവേഫ നേഷൻസ് ലീഗിൽ സെമിയിൽ സ്പെയ്നിനോട് തോറ്റു.

ഖത്തർ ലോകകപ്പിന് യോഗ്യത നേടാനായില്ല.

അർജന്റീനയ്ക്ക് എതിരായ ഫൈനലിസീമയിൽ തോൽവി.

ജർമ്മനിക്കെതിരെ അഞ്ചുഗോൾ വഴങ്ങി.

നേഷൻസ് ലീഗിലെ നാലുമത്സരങ്ങളിൽ നിന്ന് ഇംഗ്ളണ്ട് ഇതുവരെ നേടിയത് ഒറ്റഗോൾ മാത്രം.ഹംഗറിക്കെതിരായ തോൽവിയോടെ ഇംഗ്ളണ്ട് കോച്ച്സ്ഥാനത്തുനിന്ന് ഗാരേത്ത് സൗത്ത് ഗേറ്റിനെ പുറത്താക്കണമെന്ന മുറവിളി ശക്തമായി.

മത്സരഫലങ്ങൾ

ജർമ്മനി 5-ഇറ്റലി 2

ഹംഗറി 4- ഇംഗ്ളണ്ട് 0

ബെൽജിയം 1-പോളണ്ട് 0

ഹോളണ്ട് 3- വേയ്ൽസ് 2

യുക്രെയ്‌ൻ1- അയർലാൻഡ് 1

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, FOOTBALL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.