മുംബയ്‌യും മദ്ധ്യപ്രദേശും തമ്മിലുള്ള രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിന് ഇന്ന് ബെംഗളുരുവിൽ തുടക്കം
ബെംഗളുരു : രാജ്യത്തിന്റെ ആഭ്യന്തര ക്രിക്കറ്റ് ചാമ്പ്യൻമാരെ തിരഞ്ഞെടുക്കാനുള്ള രഞ്ജി ട്രോഫിയുടെ ഫൈനലിന് നാളെ ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ തുടക്കമാകുന്നു.ഏറ്റവും കൂടുതൽ തവണ രഞ്ജി ട്രോഫി കിരീടം നേടിയിട്ടുള്ള മുംബയ്‌യും മദ്ധ്യപ്രദേശുമാണ് ഇത്തവണ ഫൈനലിൽ ഏറ്റുമുട്ടുന്നത്.
സമനിലയിൽ പിരിഞ്ഞ ഉത്തർപ്രദേശുമായുള്ള സെമിഫൈനലിലെ ഫസ്റ്റ് ഇന്നിംഗ്സ് ലീഡിന്റെ മികവിലാണ് മുംബയ് ഇക്കുറി ഫൈനലിലെത്തിയത്. ക്വാർട്ടർ ഫൈനലിൽ ഉത്തരാഖണ്ഡിനെ 725 റൺസിന് തോൽപ്പിച്ച് മുംബയ് റെക്കാഡ് സൃഷ്ടിച്ചിരുന്നു. മദ്ധ്യപ്രദേശ് സെമിഫൈനലിൽ ബംഗാളിനെ 174 റൺസിനാണ് തോൽപ്പിച്ചത്.
ഒരുപിടി യുവതാരങ്ങൾ തമ്മിലുള്ള പോരാട്ടമാകും ഫൈനലിൽ കാണാൻ പോകുന്നത്. ഇന്ത്യൻ താരവും ഐ.പി.എല്ലിലെ വെടിക്കെട്ട് വീരനുമായ പൃഥ്വി ഷായാണ് മുംബയ്‌യെ നയിക്കുന്നത്. ഇന്ത്യൻ ടെസ്റ്റ് ടീം വൈസ് ക്യാപ്ടനായിരുന്ന അജിങ്ക്യ രഹാനെ, യശ്വസി ജയ്സ്വാൾ,ഈ സീസൺ രഞ്ജിയിൽ റൺവേട്ട നടത്തുന്ന സർഫ്രാസ് ഖാൻ,ശിവം ദുബെ,ആദിത്യ താരെ,ധവാൽ കുൽക്കർണി,സച്ചിന്റെ മകൻ അർജുൻ ടെൻഡുൽക്കർ തുടങ്ങിയവർ മുംബയ് ടീമിനായി അണിനിരക്കും.
ആദിത്യ ശ്രീവാസ്തവയാണ് മദ്ധ്യപ്രദേശ് ക്യാപ്ടൻ.രജത് പാട്ടീദാർ,യഷ് ദുബെ,വെങ്കിടേഷ് അയ്യർ,ആവേഷ് ഖാൻ,കുമാർ കാർത്തികേയ,കുൽദീപ് സെൻ തുടങ്ങിയവരാണ് മദ്ധ്യപ്രദേശ് നിരയിലെ പ്രമുഖ താരങ്ങൾ.
കഴിഞ്ഞ ഞായറാഴ്ച ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ചിന്നസ്വാമിയിലെ
അഞ്ചാം ട്വന്റി-20 മഴ കവർന്നിരുന്നു. എന്നാൽ രഞ്ജി ഫൈനലിന് മഴയുടെ വലിയ ഉപദ്രവം ഉണ്ടാവില്ലെന്നാണ് കാലാവസ്ഥ റിപ്പോർട്ടുകൾ.
47-ാം തവണയാണ് മുംബയ് രഞ്ജി ട്രോഫി ഫൈനലിലെത്തിയിരിക്കുന്നത്. 41 തവണ കിരീടം നേടി. ടൂർണമെന്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ഫൈനലിലെത്തിയതും കിരീടം നേടിയതും പഴയ ബോംബെയായ മുംബയ് ആണ്.
1999ന് ശേഷം ആദ്യമായാണ് മദ്ധ്യപ്രദേശ് രഞ്ജി ട്രോഫി ഫൈനലിലെത്തുന്നത്.
803 റൺസ് നേടിയ മുംബയ് ബാറ്റർ സർഫ്രാസ് ഖാനാണ് ഈ സീസണിലെ റൺവേട്ടയിലെ ഒന്നാം സ്ഥാനക്കാരൻ.
9.30 am മുതൽ സ്റ്റാർ സ്പോർട്സിൽ ലൈവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |