യഷ് ദുബെയ്ക്കും ശുഭം ശർമ്മയ്ക്കും സെഞ്ച്വറി
ബെംഗളൂരു: രഞ്ജി ട്രോഫി ഫൈനലിൽ സെഞ്ച്വറി നേടിയ യഷ് ദുബെയുടേയും (133), ശുഭം ശർമ്മയുടേയും (116) ബാറ്റിംഗ് മികവിൽ മുംബയ്ക്കെതിരെ മദ്ധ്യപ്രദേശ് തിരിച്ചടിയ്ക്കുന്നു. മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 368 റൺസ് എന്ന ശക്തമായ നിലയിലാണ് മദ്ധ്യ പ്രദേശ്. മുംബയ് ഒന്നാം ഇന്നിംഗ്സിൽ 374 റൺസിന് പുറത്തായിരുന്നു. ഇന്ന് 7 റൺസ് കൂടി നേടിയാൽ നിർണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ് മദ്ധ്യ പ്രദേശിന് സ്വന്തമാക്കാം. മത്സരം സമനിലയിൽ അവസാനിച്ചാൽ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ടീമിന് കിരീടം സ്വന്തമാക്കാം. മുംബയ് 42 തവണ കിരീടം സ്വന്തമാക്കിപ്പോൾ മദ്ധ്യ പ്രദേശ് ഇത്തവണ തേടുന്നത് അവരുടെ കന്നി രഞ്ജി കിരീടമാണ്. 1998-99 സീസണിലാണ് ഇതിനുമുമ്പ് മദ്ധ്യ പ്രദേശ് രഞ്ജി ഫൈനലിൽ എത്തിയത്. അന്ന് കർണാടകയോട് തോറ്റ് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു അവർക്ക്.
123/1 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച മദ്ധ്യപ്രദേശിനെ യഷ് ദുബെയും ശുഭം ശർമ്മയും കൂടി പ്രശ്നമില്ലാതെ മുന്നോട്ട് കൊണ്ടു പോവുകയായിരുന്നു. ആദ്യം യഷ് ദുബെയും പിന്നാലെ ശുഭം ശർമ്മയും സെഞ്ച്വറി നേടി. ശുഭം 186-ാം പന്തിലു .യഷ് നേരിട്ട 116-ാം പന്തിലും സെഞ്ച്വറി തികച്ചു. ഇരുവരും രണ്ടാം വിക്കറ്റിൽ 222 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ശുഭം ശർമ്മയെ വിക്കറ്റ് കീപ്പർ തമോറിന്റെ കൈയിൽ എത്തിച്ച് മോഹിത് അവവസ്തിയാണ് കൂട്ടുകെട്ട് തകർത്തത്. 215 പന്ത് നേരിട്ട ശുഭം 15 ഫോറും 1 സിക്സും നേടി. ടീം സ്കോർ 47 റൺസിൽ ഒന്നിച്ച കൂട്ടുകെട്ട് പിരിയുന്നത് 269ൽ ആണ്. ഇരുവരും 72 ഓവറോളം ബാറ്റ് ചെയ്തു.
തുടർന്നെത്തിയ ഐ.പി.എൽ ഹീറോ രജത് പട്ടീദാർ (പുറത്താകാതെ 67) യഷ് ദുബെയ്ക്കൊപ്പം മദ്ധ്യ പ്രദേശ് ഇന്നിംഗ്സ് മുന്നോട്ടു കൊണ്ടുപോയി. യഷ് ദുബെയെ മുലാനിയുടെ പന്തിൽ തമോർ തന്നെ പിടിച്ചാണ് പുറത്താക്കിയത്. 336 പന്ത് നേരിട്ട് 14 ഫോർ ഉൾപ്പെട്ടതാണ് ദുബെയുടെ ഇന്നിംഗ്സ്. ക്യാപ്ടൻ ആദിത്യ ശ്രീവാസ്തവയാണ് രജതിനൊപ്പം സ്റ്റമ്പെടുക്കുമ്പോൾ ക്രീസിൽ.
രാഹുലിൽ, മൂസേവാല സ്റ്റൈലിൽ ദുബെ
ഇന്നലെ സെഞ്ച്വറി നേടിയ ശേഷം ഇന്ത്യൻ സീനിയർ താരം കെ.എൽ രാഹുലിനേയും കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സിദ്ദു മൂസേവാലയേയും അനുകരിച്ച് യഷ് ദുബെ. സെഞ്ച്വറി തികച്ച ശേഷം ദുബെ ബാറ്റും ഹെൽമറ്റും താഴെവച്ച് രാഹുലിന്റെ ശൈലയിൽ തന്റെ ഇരുകൈകളുടേയും ചൂണ്ടുവിരൽ ചെവിയിൽ വച്ച് കണ്ണടച്ചു നന്നു. തുടർന്ന് മൂസേവാലയുടെ പ്രശസ്തമായ തൈ ഫൈവ് ആഘോഷവും ദുബെ നടത്തി. കഴിഞ്ഞ ദിവസം സെഞ്ച്വറി നേടിയ ശേഷം മുംബയുടെ സർഫ്രാസ് ഖാനും തൈ ഫൈവ് ആഘോഷം നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |