SignIn
Kerala Kaumudi Online
Friday, 26 April 2024 9.12 PM IST

ഇന്ത്യ ജയിക്കണം, സഞ്ജു കളിക്കണം

india-sanju

ഇന്ത്യ -അയർലൻഡ് രണ്ടാം ട്വന്റി- 20 ഇന്ന്

ഡബ്ലിൻ: ഇന്ത്യയും അയർലൻഡും തമ്മിലുള്ള ട്വന്റി- 20 പരമ്പരയിലെ രണ്ടാമത്തേയും അവസാനത്തേയും മത്സരം ഇന്ന് നടക്കും. അയർലൻഡിന്റെ തലസ്ഥാനമായ ഡബ്ലിനിൽ ഇന്ത്യൻ സമയം രാത്രി 9 മുതലാണ് മത്സരം. മഴരസം കൊല്ലിയായ ആദ്യ മത്സരത്തിൽ 7 വിക്കറ്റിന്റെ വിജയം നേടിയതിന്റെ ആത്മ വിശ്വാസത്തിലാണ് ഇന്ത്യ അയർലൻഡിന്റെ വെല്ലുവിളി നേരിടാനിറങ്ങുന്നത്. പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലാണ്.

ഇംഗ്ലണ്ടിലായിരിക്കുന്ന പ്രധാന താരങ്ങളുടെ അഭാവത്തിൽ ഹാർദ്ദിക്ക് പാണ്ഡ്യയുടെ നേതൃതൃത്വത്തിലിറങ്ങുന്ന ഇന്ത്യൻ സംഘം ഇന്നത്തെ മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാമെന്ന ശുഭ പ്രതീക്ഷയിലാണ്. ഇന്ത്യയുടെ ക്യാപ്ടനായിറങ്ങിയ ആദ്യ മത്സരത്തിൽ ജയിച്ച് തുടങ്ങാൻ ഹാർദ്ദിക്കിനായി.

ഏതാനും മാസങ്ങൾക്ക് ശേഷം ആസ്ട്രേലിയ വേദിയാകുന്ന ട്വന്റി-20 ലോകകപ്പിന് മുന്നോടിയായുള്ള പടയൊരുക്കമായാണ് ഇന്ത്യ ഈ പരമ്പരയെ കാണുന്നത്. അതിനാൽ തന്നെ ഇന്നത്തെ മത്സരത്തിൽ ടീം ഇന്ത്യ ബഞ്ച് സ്ട്രെംഗ്ത് പരീക്ഷിക്കുമോയെന്ന് ആരാധകർ ഉറ്റു നോക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന സഞ്ജു സാംസൺ ആദ്യ ഇലവനിൽ ഇടം നേടുമോയെന്ന ആകാംഷയിലാണ് മലയാളി ക്രിക്കറ്റ് ആരാധകർ.

റുതുവിന് പരിക്ക്, സഞ്ജുവിനും

ത്രിപതിക്കും സാധ്യത

കാലിന് പരിക്കുള്ള ഓപ്പണർ റുതുരാജ് ഗെയ്‌ക്‌വാദ് ഇന്ന് കളിക്കാൻ സാധ്യത കുറവാണ്. ആദ്യ മത്സരത്തിൽ അദ്ദേഹം ബാറ്റിംഗിനിറങ്ങിയിരുന്നില്ല. പകരം ദീപക് ഹൂഡയാണ് ഇഷാനൊപ്പം ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. കിട്ടിയ അവസരം മുതലാക്കി 29 പന്ത് നേരിട്ട് 6 ഫോറും 2 സിക്സും ഉൾപ്പെടെ 47 റൺസുമായി പുറത്താകാതെ നിന്ന ഹൂഡയാണ് ഇന്ത്യയുടെ ടോപ് സ്കോററായത്.

അദ്ദേഹത്തിന് പകരം സഞ്ജു ടീമിൽ ഇടം നേടാനുള്ള സാധ്യത വളരെ വലുതാണ്. അതേസമയം രാഹുൽ ത്രിപതിയും അങ്ങനെയൊരു ഒഴിവു വന്നാൽ ശക്തമായി അവകാശ വാദമുന്നയിച്ച് പുറത്തുണ്ട്. ഒ.പി.എല്ലിൽ മികച്ച ഫോമിലായിരുന്ന ത്രിപതി ഇന്ത്യയ്ക്കായുള്ള അരങ്ങേറ്റത്തിനാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ അരങ്ങേറിയ ഉമ്രാൻ മാലിക്കിന് ആദ്യ മത്സരം അത്ര മികച്ചതല്ലായിരുന്നെങ്കിലും ഇന്നും അവസരം കിട്ടിയേക്കും. അല്ലെങ്കിൽ അർഷദീപ് വരും.

സാധ്യതാ ടീം : ഇഷാൻ, റുതുരാജ്/ സഞ്ജു/ ത്രിപതി, സൂര്യകുമാർ, ഹൂഡ, ഹാർദ്ദിക്,ദിനേഷ്, അക്ഷർ, ഭുവനേശ്വർ,ആവേശ്, ഉമ്രാൻ/അർഷദീപ്, ചഹൽ.

താരമായി ഹാരി, ബാറ്റ്

നൽകി ഹാർദ്ദിക്ക്

ആദ്യമത്സരത്തിൽ തോറ്റെങ്കിലും അയർലൻഡ് നിരയിൽ തലയെടുപ്പോടെ നിന്നൊരു താരമുണ്ടായിരുന്നു. ഹാരി ടെക്ടർ എന്ന ഇരുപത്തിരണ്ടുകാരനായിരുന്നു ആ താരം. 33 പന്തിൽ 6 ഫോറും 3 സിക്സും ഉൾപ്പെടെ 64 റൺസുമായി പുറത്താകതാതെ നിന്ന ഹാരിയാണ് തുടക്കത്തിലെ തകർച്ചയിൽ നിന്ന് അയർലൻഡിനെ കരകയറ്റി ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. 22/3 എന്ന നിലയിൽ പ്രതിസന്ധിയിലേക്ക് വീണ അയർലൻഡിനെ ഹാരി ഒറ്റയ്ക്ക് തോളിലേറ്റുകയായിരുന്നു. ഒറ്റ ഇന്നിംഗ്സിലൂടെ ക്രിക്കറ്റ് ലോകത്തിന്റെയാകെ കൈയടി വാങ്ങിയ ഹാരിയ്ക്ക് ഇന്ത്യ നായകൻ ഹാർദ്ദിക് പാണ്ഡ്യതന്റെ ഒരു ബാറ്റ് സമ്മാനമായി നൽകി. വളരെ മനോഹരമായ ചില ഷോട്ടുകൾ ഹാരി കളിച്ചു. അവന് 22 വയസേയുള്ളൂവെന്ന് ഓർക്കണം. ഞാൻ എന്റെയൊരു ബാറ്റ് അവന് നൽകി. കുറച്ച് സിക്സുകൾ കൂടിയടിച്ച് ഒരു ഐ.പി.എൽ കരാർ നേടിയെടുക്കാനും സാധ്യതയുണ്ട്. ഹാരിക്ക് അതിന് കഴയട്ടേയെന്ന് ഞാൻ ആശംസിക്കുന്നു.- ഇന്നലെ ഹാർദ്ദിക് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അയർലൻഡ് കഴിഞ്ഞ മത്സരത്തിലെ ഇലവനെ നിലനിറുത്താനാണ് സാധ്യത.

സാധ്യതാ ടീം: സ്റ്റിർലിംഗ്,ബാൽബിർണി,ഡെലാനി,ഹാരി,ടക്കർ,ഡോക്‌റൽ,അഡയിർ,മക്ബ്രയിൻ,യംഗ്,ജോഷ്, കോണോർ.

പിച്ചും കാലാവസ്ഥയും

ഇന്നും മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ പിച്ച് ബാറ്റിംഗിന് വളരെ അനുകൂലമായിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, INDIA SANJU
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.