മേരി ബാസ്കോവ വിംബിൾഡൺ വനിതാ സിംഗിൾസ് ക്വാർട്ടറിൽ
റാഫേൽ നദാൽ, കിർഗിയോസ് ,സിമോണ ഹാലെപ്പ് പ്രീ ക്വാർട്ടറിൽ
ലണ്ടൻ : ഈ വർഷത്തെ വിംബിൾഡൺ വനിതാ സിംഗിൾസിൽ ക്വാർട്ടർ ഫൈനലിലെത്തുന്ന ആദ്യ താരമായി ചെക്ക് റിപ്പബ്ളിക്കിന്റെ മേരി ബൗസ്കോവ.ഇന്നലെ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ ഫ്രാൻസിന്റെ കരോളിൻ ഗാർഷ്യയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് സീഡ് ചെയ്യപ്പെടാത്ത താരമായ ബൗസ്കോവ തന്റെ കരിയറിലെ കന്നി ഗ്രാൻസ്ളാം ക്വാർട്ടർ ഫൈനലിലേക്ക് കാലെടുത്തുവച്ചത്. സ്കോർ 7-5,6-2.
പുരുഷ സിംഗിൾസിൽ കഴിഞ്ഞരാത്രി നടന്ന മത്സരങ്ങളിൽ വിജയിച്ച് മുൻ ചാമ്പ്യൻ റാഫേൽ നദാലും നിക്ക് കിർഗിയോസും പ്രീ ക്വാർട്ടറിലെത്തി. ഈ വർഷത്തെ ആദ്യ രണ്ട് ഗ്രാൻസ്ളാമുകളിലും കിരീടം നേടിയിരുന്ന സ്പാനിഷ് താരം റാഫേൽ നദാൽ മൂന്നാം റൗണ്ട് മത്സരത്തിൽ 27-ാം സീഡ് ഇറ്റാലിയൻ താരം ലോറെൻസോ സൊനേഗോയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് പ്രീ ക്വാർട്ടറിലെത്തിയത്.സ്കോർ : 6-1, 6-2, 6-4.
മത്സരത്തിന്റെ അവസാനസെറ്റിനിടെ കോർട്ടിലെ സൊനേഗോയുടെ ശബ്ദത്തിൽ പ്രകോപിതനായ നദാൽ എതിർതാരത്തെ നെറ്റിനടുത്തേക്ക് വിളിച്ചുവരുത്തി ശാസിച്ചിരുന്നു. എന്നാൽ പിന്നീട് പത്രസമ്മേളനത്തിൽ താൻ ചെയ്തത് തെറ്റായിരുന്നെന്ന് നദാൽ തുറന്നുപറഞ്ഞു.
ഇത് പത്താം തവണയാണ് നദാൽ വിംബിൾഡൺ പ്രീക്വാർട്ടറിലെത്തുന്നത്.
2008,2010വർഷങ്ങളിൽ ഇവിടെ കിരീടം നേടിയ താരമാണ് നദാൽ.
മറ്റൊരു മൂന്നാം റൗണ്ട് മത്സരത്തിൽ നാലാം സീഡ് ഗ്രീക്ക് താരം സ്റ്റെഫാനോസ് സിസ്റ്റിപ്പാസിനെ നാലുസെറ്റ് പോരാട്ടത്തിൽ മറികടന്നാണ് ആസ്ട്രേലിയൻ താരം നിക്ക് കിർഗിയോസ് നാലാം റൗണ്ടിലെത്തിയത്. സ്കോർ : 6-7(2) 6-4 6-3 7-6(7).മത്സരത്തിനിടെ ഇരുതാരങ്ങളും പരസ്പരം മോശം ഭാഷയിൽ പോർവിളിച്ചത് അമ്പയർമാരുടെ ഇടപെടലിന് വഴിയൊരുക്കി. ആദ്യ റൗണ്ട് മത്സരത്തിനിടെ കാണിക്ക് നേരേ തുപ്പിയ കിർഗിയോസിന് 1000 ഡോളർ പിഴ വിധിച്ചിരുന്നു.തനിക്കെതിരായ മത്സരത്തിനിടെ കാണിയുടെ തലയ്ക്ക് നേർക്ക് പന്തടിച്ച സിസ്റ്റിപ്പാസിനും ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് കിർഗിയോസ് കോർട്ടിൽ ബഹളം വച്ചിരുന്നു. സിസ്റ്റിപ്പാസ് കിർഗിയോസിന്റെ ശരീരത്തിൽ പന്തടിച്ച് കൊള്ളിക്കാൻ നോക്കിയതും തർക്കത്തിന് കാരണമായി.
അതേസമയം ലോക ഒന്നാം നമ്പർ ഇഗ ഷ്വാംടെക്ക്, അമേരിക്കൻ കൗമാര താരം കോക്കോ ഗൗഫ്,ചെക്ക് റിപ്പബ്ളിക്കിന്റെ മുൻ ചാമ്പ്യൻ പെട്ര ക്വിറ്റോവ എന്നിവർ മൂന്നാം റൗണ്ടിൽ പുറത്തായി. ഇഗയുടെ 37 മത്സരങ്ങൾ നീണ്ട വിജയത്തുടർച്ചയ്ക്ക് വിംബിൾഡൺ മൂന്നാം റൗണ്ടിൽ അവസാനം കുറിച്ചത് ഫ്രാൻസിന്റെ അലിസെ കോർനെറ്റാണ്. താരത്തെ അട്ടിമറിച്ചു. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു കോർനെറ്റിന്റെ വിജയം. സ്‌കോർ: 6-4, 6-2.
ഫ്രഞ്ച് ഓപ്പൺ റണ്ണറപ്പായ കൊക്കോ ഗൗഫിനെ മൂന്നാം റൗണ്ടിൽ അമേരിക്കയുടെ തന്നെ 18-കാരിയായ അമാൻഡ അനിസിമോവ പരാജയപ്പെടുത്തുകയായിരുന്നു. സ്‌കോർ: 6-7, 6-2, 6-1. നാലാം സീഡ് സ്പാനിഷ് താരം പൗല ബഡോസ 7-5,7-6(4) എന്ന സ്കോറിനാണ് ക്വിറ്റോവയെ കീഴടക്കിയത്. റൊമാനിയയുടെ സിമോണ ഹാലെപ് പ്രീക്വാർട്ടറിലെത്തി. മൂന്നാം റൗണ്ടിൽ പോളണ്ടിന്റെ മഗ്ദലെന ഫ്രഞ്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നാണ് ഹാലെപ്പിന്റെ മുന്നേറ്റം. സ്‌കോർ: 6-4, 6-1.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |