ന്യൂഡൽഹി : രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയും ലോക ഇലവനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കാനുള്ള സാധ്യതകൾ പരിശോധിക്കാൻ കേന്ദ്ര സർക്കാർ ബി.സി.സി.ഐയോട് നിർദ്ദേശിച്ചു. ആസാദി കാ അമൃത് എന്നപേരിൽ ആഘോഷിക്കപ്പെടുന്ന എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 22ന് ഡൽഹിയിലെ ഫിറോസ് ഷാ കോട്ട്ലയിൽ (അരുൺ ജയ്റ്റ്ലി സ്റ്റേഡിയം) മത്സരം സംഘടിപ്പിക്കുന്നതിനുള്ള സാധ്യതകളെപ്പറ്റി പരിശോധിക്കാനാണ് കേന്ദ്ര സാംസ്കാരിക വകുപ്പ് ബി.സി.സി.യോട് നിർദ്ദേശിച്ചിരിക്കുന്നത്.
ഇന്ത്യൻ താരങ്ങൾ ഇതിന് പൂർണപിന്തുണ നൽകിയെങ്കിലും വിവിധ രാജ്യങ്ങളിൽ നിന്നുള്ള 13, 14 മികച്ച താരങ്ങളെ അവരുടെ നിലവിലെ ഷെഡ്യൂളുകൾക്ക് പ്രശ്നമുണ്ടാകാതെ മത്സരത്തിനായി എത്തിക്കുക എന്നതാണ് ബി.സി.സി.ഐയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. മത്സരം നടത്താനായി നിർദ്ദേശിക്കപ്പെട്ട സമയത്ത് ഇംഗ്ലണ്ടിൽ ആഭ്യന്തര ക്രിക്കറ്റ് സീസൺ നടക്കുകയായിരിക്കും മാത്രമല്ല, കരീബിയൻ പ്രിമിയർ ലീഗും ആരംഭിക്കും.
ഈ മാസം 25, 26 തീയതികളിൽ ഇംഗ്ലണ്ടിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) വാർഷിക യോഗം നടക്കുന്നുണ്ട്. ഈ യോഗത്തിനിടെ വിവിധ ക്രിക്കറ്റ് ബോർഡുകളുടെ പ്രതിനിധികളുമായി സംസാരിച്ച് കളിക്കാരെ എത്തിക്കാനാണ് ബി.സി.സി.ഐ പ്രധാനമായും ശ്രമിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |