ബർമിംഗ്ഹാം: വനിതകളുടെ ജൂഡോയിൽ 48 കിലോഗ്രാം വിഭാഗത്തിൽ സുശീലാ ദേവി നേടിയ വെള്ളിയായിരുന്നു ഇന്നലെ ഇന്ത്യൻ പ്രകടനങ്ങളിലെ ഹൈലൈറ്റ്. സെമിയിൽ മൗറീഷ്യസിന്റെ പ്രിസില്ലെയെ 10-0ത്തിന് ആധികാരികമായി കീഴടക്കിയ സുശീലയ്ക്ക് എന്നാൽ ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ മിഷേല മെറ്റബൂയിക്ക് മുന്നിൽ കാലിടറുകയായിരുന്നു. 2014ലെ കോമൺവെൽത്ത് ഗെയിംസിലും സുശീല വെള്ളി നേടിയിരുന്നു.2019ലെ സൗത്ത് ഏഷ്യൻ ഗെയിംസിൽ താരം സ്വർണം സ്വന്തമാക്കിയിരുന്നു.
വെൽഡൺ വിജയ്
പുരുഷൻമാരുടെ 60 കിലോഗ്രാം വഭാഗത്തിൽ ഇന്ത്യയുടെ വിജയകുമാർ വെങ്കലം നേടി. സൈപ്രസിന്റെ പീട്രോസിനെ വെങ്കല മെഡലിനായുള്ള മത്സരത്തിൽ 10-0ത്തിനാണ് വിജയ് കുമാർ കീഴടക്കിയത്.
ഹാപ്പി ഹർജിന്ദർ
വനിതകളുടെ 71 കിലോഗ്രാം വെയ്റ്റ് ലിഫ്റ്റിംഗിൽ ഹർജിന്ദർ കൗറും വെങ്കലം സ്വന്തമാക്കി. സ്നാച്ചിൽ 93ഉം ക്ലീൻ ആൻഡ് ജെർക്കിൽ 119ഉം കിലോ ഉയർത്തിയാണ് ഹർജിന്ദർ വെങ്കലം നേടിയത്. ഹർജിന്ദർ ആകെ ഉയർത്തിയത് 212 കിലോയാണ്. 229 കിലോ ഉയർത്തി ഗെയിംസ് റെക്കാഡോടെ ഇംഗ്ലണ്ടിന്റെ സാറ ഡേവിസ് സ്വർണം നേടി.കാനഡയുടെ അലക്സിസ് അഷോവർത്തിനാണ് (214കിലോ) വെള്ളി.
ഇന്ത്യയുടെ ആകെ മെഡൽ നേട്ടം എട്ടായി. 3 വീതം സ്വർണവും വെള്ളിയും രണ്ട് വെങ്കലവുമാണ് ഇന്ത്യയ്ക്ക് ഇപ്പോഴുള്ളത്.
നാല്
പെണ്ണുങ്ങൾ
കോമൺ വെൽത്ത് ഗെയിംസ് ലോൺബോളിൽ ചരിത്രത്തിലാദ്യമായി ഫൈനലിൽ എത്തി മെഡലുറപ്പിച്ച് ഇന്ത്യൻ ടീം. വനിതാ ഫോറിൽ ആണ് ഇന്ത്യ ഫൈനലിൽ എത്തിയത്. സെമിയിൽ കരുത്തരായ ന്യൂസിലൻഡിനെ 16-13നാണ് ഇന്ത്യ കീഴടക്കിയത്. ലൗലി ചൗബി (ലീഡ്),നയൻ മോണി സൈകിയ (തേർഡ്),രൂപ റാണി (സ്കിപ്പ്) എന്നിവരുൾപ്പെട്ട ടീമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.
ഇന്ന് നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ. ഒരു ഘട്ടത്തിൽ 0-5ന് പിന്നിലായിരുന്ന ശേഷമാണ് ഇന്ത്യ പൊരുതിക്കയറിയത്. ലോൺബോളിൽ ആദ്യമായാണ് ഇന്ത്യ മെഡൽ ഉറപ്പാക്കിയത്. പല ഇന്ത്യക്കാർക്കും ഇതുവരെ അറിയാത്ത ലോൺ ബാളിൽ വുമൺസ് ഫോർസിൽ ഇന്ത്യ ഫൈനലിലെത്തി മെഡലുറപ്പിച്ചത് ചരിത്ര സംഭവമായി.
ബാഡ്മിന്റൺ മിക്സഡ് ടീം സെമി ഫൈനലിൽ വിഭാഗത്തിൽ സിംഗപ്പൂരിനെ 3-0ത്തിന് തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ എത്തി.പുരുഷ ഹോക്കിയിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് 4-4ന് സമനിലയിൽ കുരുങ്ങി. 3-0ത്തിന് ലീഡെടുത്ത ശേഷമാണ് ഇന്ത്യ സമനിലയിലേക്ക് വീണത്. ജിംനാസ്റ്റിക്സിൽ വനിതാ വോൾട്ടിൽ പ്രണതി നായക് അഞ്ചാമതായി.
അമിത് പംഗൽ ക്വാർട്ടറിൽ
പുരുഷ ബോക്സിംഗ് ഫ്ലൈവെയ്റ്റിൽ (48 മുതൽ 51 വരെ) ഇന്ത്യൻ മെഡൽ പ്രതീക്ഷയായ അമിത് പംഗൽ ക്വാർട്ടറിൽ എത്തി. ഇന്നലെ പ്രീക്വാർട്ടറിൽ വന്വാട്ടുവിന്റെ നമിർ ബെർറിയെ പ്രീക്വാർട്ടറിൽ വീഴ്ത്തിയാണ് അമിത് ക്വാർട്ടർ ഉറപ്പിച്ചത്. 5-0ത്തിന് ഏകപക്ഷീയമായിരുന്നു അമിത്തിന്റെ വിജയം. കഴിഞ്ഞ ഒളിമ്പിക്സിലെ നിറം മങ്ങിയ പ്രകടനത്തിന് ശേഷം അമിത് മത്സരിക്കാനിറങ്ങിയ വലിയ ടൂർണമെന്റാണ് ഇത്. കഴിഞ്ഞ ഗെയിംസിൽ ഇതേ വിഭാഗത്തിൽ വെള്ളി നേടിയ അമിത് 2018ലെ ഏഷ്യൻ ഗെയിംസിൽ സ്വർണവും 2109ലെ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളിയും നേടിയിട്ടുണ്ട്.
സജന് സെമിയിൽ എത്താനായില്ല
പുരുഷൻമാരുടെ 100 മീറ്റർ ബട്ടർഫ്ലൈയിലും ഇന്ത്യയുടെ മലയാളി താരം സജൻ പ്രകാശിന് സെമിയിൽ എത്താനായില്ല. ഹീറ്റ്സിൽ 54.36 സെക്കൻഡിൽ ഏഴാമതാണ് സജൻ ഫിനിഷ് ചെയ്തത്. ആകെ പരിഗണിക്കുമ്പോൾ 19-ാം സ്ഥാനത്താണ്. നേരത്തേ 50 മീറ്റർ, 200 മീറ്റർ ബട്ടർഫ്ലൈകളിലും സജൻ ഹീറ്റ്സിൽ പുറത്തായിരുന്നു.
ചേട്ടന്റെ ത്യാഗമാണ് അചിന്തയുടെ സ്വർണം
കോമൺവെൽത്ത് ഗെയിംസിൽ പുരുഷൻമാരുടെ 73 കിലോഗ്രാം വിഭാഗത്തിൽ സ്വർണമുയർത്തി ഇന്ത്യയുടെ അക്കൗണ്ടിലേക്ക് മൂന്നാം സ്വർണം എത്തിച്ച അചിന്ത ഷൂലിയുടെ പൊന്നിൻ തിളക്കത്തിനു പിന്നിലുള്ളത് ചേട്ടൻ അലോകി ഒഴുക്കിയ വിയർപ്പിന്റെ കഥയാണ്. 313 കിലോഗ്രാം ഭാരമുയർത്തി ഗെയിംസ് റെക്കാഡോടെയാണ് പശ്ചിമ ബംഗാളിലെ ഹൗറയിലെ ദേയുൽപൂർ സ്വദേശിയായ ഇരുപതുകാരനായ അചിന്ത സ്വർണമുയർത്തിയത്. തന്റെ സ്വർണം ചേട്ടന് സമർപ്പിക്കുന്നുവെന്നായിരുന്നു മത്സര ശേഷം അചിന്ത പറഞ്ഞത്. അചിന്തയുടെ റെക്കാഡ് സ്വർണ നേട്ടത്തിൽ ഏറ്റവും അധികം സന്തോഷിക്കുന്നത് അലോകി തന്നെയാണ്. അചിന്തയ്ക്ക് മുൻപ് വെയ്റ്റ്ലിഫ്ടിംഗിലേക്ക് വന്നതും നേട്ടങ്ങൾ ഉണ്ടാക്കിയതും അലോകിയായിരുന്നു. 2010ൽ പരിശീലകൻ അസ്താന ദാസിന്റെ കീഴിൽ ഇരുവരും പരിശീലനത്തിന് ചേർന്നു.
എന്നാൽ 2014ൽ വാൻ ഡ്രൈവറായിരുന്ന പിതാവ് മരിച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. അദ്ദേഹം വണ്ടിയോടിച്ചുണ്ടാക്കുന്ന തുച്ഛമായവരുമാനത്തിലാണ് ആകുടുംബം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നത്. 12വയസായിരുന്നു അപ്പോൾ അചിന്തയുടെ പ്രായം. ആകെയുണ്ടായിരുന്ന വരുമാനം നിലച്ചതോടെ കുടുംബത്തെ ഒറ്റയ്ക്ക് തോളിലേറ്റി അലോകി തന്റെ പഠനവും കരിയറും ഉപേക്ഷിച്ചു പണിക്കിറങ്ങുകയായിരുന്നു. അചിന്തയുടെ പരിശീലനവും മറ്റ് കാര്യങ്ങളും മുടങ്ങാതിരിക്കാൻ രാപ്പകൽ ജോലി ചെയ്തു.അവന്റെ നേട്ടങ്ങളിൽ സന്തോഷിച്ചു. കോമൺവെൽത്ത് ഗെയിംസിൽ അചിന്ത സ്വർണം നേടിയപ്പോൾ അലോകിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. എനിക്ക് വലിയ വെയ്റ്റ് ലിഫ്ടിംഗ് താരമാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്റെ അനിയനിലൂടെ അത് നേടി.അവന്റെ വിജയം എന്റെ വിജയമാണ്- നിറകണ്ണുകളോചെ അലോകി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |