കൊച്ചി: കേരള വിമെൻസ് ഫുട്ബാൾ ലീഗിൽ ആദ്യ ദിനത്തെ മത്സരങ്ങളിൽ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സിയും അരങ്ങേറ്റക്കാരായ കേരള ബ്ലാസ്റ്റേഴ്സും തുടക്കം ഗംഭീരമാക്കി. കോഴിക്കോട് നടന്ന മത്സരത്തിൽ ഗോകുലം മറുപടിയില്ലാത്ത 11 ഗോളുകൾക്ക് കേരള യുണൈറ്റഡിനെ തരിപ്പണമാക്കിയപ്പോൾ ബ്ലാസ്റ്റേഴ്സ് എമിറേറ്റ്സ് എഫ്.സിയെ ഏകപക്ഷീയമായ പത്ത് ഗോളുകൾക്കാണ് വീഴ്ത്തിയ ത്.
എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എമിറേറ്റ്സിനെ ഗോൾമഴയിൽ മുക്കിക്കളഞ്ഞു. അപൂർണ നർസാരി ബ്ലാസ്റ്റേഴ്സിനായി ഹാട്രിക്ക് നേടി. കിരണും അശ്വതിയും ഇരട്ട ഗോളുകൾ നേടി. മാളവിക,മുസ്കാൻ,സുനിത എന്നിവർ ഓരോതവണ ലക്ഷ്യം കണ്ടു. ഒന്നാം മിനിട്ടിൽ തന്നെ മുസ്കാന്റെ ലോംഗ് റേഞ്ചറിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് നേടി. 1 ഗോളിന് പുറമേ 4 അസിസ്റ്റുകളും നൽകിയ ക്യാപ്ടൻ മാളവികയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങളുടെ എൻജിൻ.
കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ അഞ്ച് ഗോളുകൾ നേടിയ സബിത്രയാണ് ഗോകുലത്തിന്റെ കേരളായുണൈറ്രഡ് വധത്തിന് ചുക്കാൻ പിടിച്ചത്. സന്ധ്യ രണ്ട് ഗോളുകൾ നേടിയപ്പോൾ കാഷ്മിന, രേഷ്മ,വിവിയൻ,ഹർമിലൻ എന്നിവർ ഓരോ തവണ ലക്ഷ്യം കണ്ടു.
നാളെ വൈകിട്ട് നാലിന് നടക്കുന്ന മത്സരത്തിൽ കടത്തനാട് രാജ എഫ്.എയും കേരള യുണൈറ്റഡ് എഫ്.സിയും തമ്മിലാണ് മത്സരം.
കേരള വുമൺസ് ലീഗ് ഫുട്ബോൾ മത്സരങ്ങൾ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ രാംകോ സിമെന്റ്സ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് രമേശ് ഭരത് ഉദ്ഘാടനം ചെയ്തു. കെ.എഫ്.എ പ്രസിഡന്റ് ടോം ജോസ്, സെക്രട്ടറി അനിൽകുമാർ, വൈസ് പ്രസിഡന്റ് അബ്ദുൾകരീം, ജോ. സെക്രട്ടറി റഫീഖ് പടന്ന, ട്രഷറർ വി. ശിവകുമാർ,കെ.ഡി.എഫ്.എ പ്രസിഡന്റ് പി. രഘുനാഥ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |