ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാരായ ലിവർപൂളിന് സമനില. കഴിഞ്ഞദിവസം ദുർബലരായ ക്രിസ്റ്റൽ പാലസാണ് ലിവർപൂളിനെ സമനിലയിൽ കുരുക്കിയത്. ഇരുടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത് . പുതിയ സീസണിൽ ലിവർപൂളിന് ഇതുവരെ വിജയം നേടാനായിട്ടില്ല.
ക്രിസ്റ്റൽ പാലസിനായി വിൽഫ്രഡ് സാഹയും ലിവർപൂളിനായി ലൂയിസ് ഡയസും ലക്ഷ്യം കണ്ടു. സൂപ്പർ താരം ഡാർവിന്‍ ന്യൂനസ് ചുവപ്പുകാർഡ് കണ്ട് പുറത്തായത് ലിവർപൂളിന് തിരിച്ചടിയായി.
ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിന്റെ 32-ാം മിനിട്ടിൽ വിൽഫ്രഡ് സാഹയിലൂടെ ക്രിസ്റ്റൽ പാലസാണ് ആദ്യം മുന്നിലെത്തിയത്. കൗണ്ടർ അറ്റാക്കിലൂടെ പന്തുമായി മുന്നേറിയ സാഹ അനായാസം പന്ത് വലയിലെത്തിച്ചു. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയത് ലിവർപൂളായിരുന്നു. എന്നാൽ ഗോൾ മാത്രം അകന്നുനിന്നു. 57-ാം മിനിറ്റിൽ ന്യൂനസ് ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ ചെമ്പട പത്തുപേരായി ചുരുങ്ങി. ക്രിസ്റ്റൽ പാലസിന്റെ പ്രതിരോധതാരം ജോക്കിം ആൻഡേഴ്‌സണെ തലകൊണ്ട് ഇടിച്ചതിനാണ് ന്യൂനസിന് ചുവപ്പുകാർഡ് കിട്ടിയത്.
പത്തുപേരായി ചുരുങ്ങിയ ലിവർപൂൾ തോൽവി വഴങ്ങുമെന്ന് ഉറപ്പിച്ച സമയത്ത് രക്ഷകനായി ലൂയിസ് ഡയസ് അവതരിച്ചു. അതിമനോഹരമായ ഗോളിലൂടെ ഡയസ് ടീമിന് സമനില സമ്മാനിച്ചു. ക്രിസ്റ്റൽ പാലസിന്റെ ആറ് താരങ്ങളെ മറികടന്ന് ഡയസ് തൊടുത്തുവിട്ട തകർപ്പൻ ഷോട്ട് ഗോൾവല തുളച്ചുകയറി. പത്തുപേരായി ചുരുങ്ങിയ ലിവർപൂളിനെതിരേ അവസരം മുതലെടുക്കാൻ ക്രിസ്റ്റൽ പാലസിന് സാധിച്ചില്ല. മത്സരം സമനിലയിൽ കലാശിച്ചു. ഈ സീസണിൽ ലിവർപൂളിന്റെ തുടർച്ചയായ രണ്ടാം സമനിലയാണിത്. ആദ്യ മത്സരത്തിൽ ഫുൾഹാം ചെമ്പടയെ സമനിലയിൽ കുരുക്കിയിരുന്നു. ഈ സമനിലയോടെ ലിവർപൂൾ രണ്ട് പോയിന്റുമായി പട്ടികയിൽ 12-ാമതാണ്. ക്രിസ്റ്റൽ പാലസ് 16-ാം സ്ഥാനത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |