സെറീന വില്യംസിന് യു.എസ് ഓപ്പൺ ആദ്യറൗണ്ടിൽ വിജയം
മെദ്‌വദേവ്,കോകോഗൗഫ്,ആൻഡിമുറെ രണ്ടാം റൗണ്ടിൽ
സിമോണ ഹാലെപ്പും സിസ്റ്റിപ്പാസും ആദ്യ റൗണ്ടിൽ പുറത്ത്
ന്യൂയോർക്ക്: തന്റെ അവസാന ഗ്രാൻസ്ളാം ടൂർണമെന്റിനിറങ്ങിയ അമേരിക്കൻ ടെന്നിസ് ഇതിഹാസം സെറീന വില്യംസിന് യു.എസ് ഓപ്പണിന്റെ ആദ്യ റൗണ്ടിൽ തകർപ്പൻ വിജയം. മോണ്ടെനെഗ്രോയുടെ ഡാങ്ക കോവിനിക്കിനെ 6-3, 6-3 എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകൾക്കാണ് സെറീന പരാജയപ്പെടുത്തിയത്. 14 സീസണുകളിലായി ആറു തവണ യു.എസ് ഓപ്പൺ കിരീടം നേടിയിട്ടുള്ള സെറീനയുടെ ടൂർണമെന്റിലെ 107-ാം ജയം കൂടിയായിരുന്നു ഇത്. അടുത്തമാസം 26ന് 41 തികയുന്ന സെറീന ഈ യു.എസ് ഓപ്പണോടെ കളിക്കളത്തിൽ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
പുരുഷ വിഭാഗത്തിൽ ടോപ്‌സീഡ് ഡാനിൽ മെദ്‌വദേവ്,ബ്രിട്ടീഷ് താരം ആൻഡിമുറെ, നിക്ക് കിർഗിയോസ് തുടങ്ങിയവർ ആദ്യ റൗണ്ട് കടന്നപ്പോൾ ലോക അഞ്ചാം നമ്പർ താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസ് , സ്വിറ്റ്സർലാൻഡിന്റെ വാവ്‌റിങ്ക എന്നീ വമ്പന്മാർക്ക് അടിതെറ്റി. മെദ്‌വദേവ് 6-2,6-4,6-0ത്തിന് അമേരിക്കയുടെ കോസ്‌ലോവിനെയാണ് കീഴടക്കിയത്.ആൻഡിമുറെ 24-ാം സീഡ് അർജന്റീനിയൻ താരം സെറുൻഡോലോയെ 7-5,6-3,6-3ന് തോൽപ്പിച്ചു. കിർഗിയോസ് സ്വന്തം നാട്ടുകാരൻ കോക്കിനാക്കിസിനെ 6-3,6-4,7-6ന് മറികടന്നു.
സിസ്റ്റിപ്പാസ് ആദ്യ റൗണ്ടിൽ കൊളംബിയയുടെ ഡാനിയൽ ഇലാഹി ഗാലനോട് 0-6, 1-6, 6-3, 5-7ന് തോറ്റാണ് പുറത്തായത്. വാവ്‌റിങ്ക ഫ്രാൻസിന്റെ കോറെന്റിൻ മൗറ്റേറ്റിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ് പിന്മാറുകയായിരുന്നു.
മുൻ ലോക ഒന്നാം നമ്പർ സിമോണ ഹാലെപ്പിനെ ഉക്രേനിയൻ യുവതാരം ഡാരിയ സ്നിഗുർ തോൽപ്പിച്ചത് വനിതാവിഭാഗത്തിലെ വലിയ അട്ടിമറിയായി. ആദ്യ യു.എസ് ഓപ്പണിനിറങ്ങിയ 20കാരിയായ ഡാരിയ 6-2,0-6,6-4 എന്ന സ്കോറിനാണ് ഹാലെപ്പിനെ തകർത്തുകളഞ്ഞത്. യുദ്ധനിഴലിലുള്ള തന്റെ രാജ്യത്തിനാണ് ഡാരിയ വിജയം സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |