ക്രൈസ്റ്റ്ചർച്ച് : ലോകകപ്പിന് മുന്നോടിയായി നടന്ന ത്രിരാഷ്ട്ര ട്വന്റി-20 പരമ്പരയുടെ ഫൈനലിൽ ആതിഥേയരായ ന്യൂസിലാൻഡിനെ തോൽപ്പിച്ച് കിരീടവുമായി പാകിസ്ഥാൻ. ക്രൈസ്റ്റ്ചർച്ചിൽനടന്ന കലാശക്കളിയിൽ അഞ്ചുവിക്കറ്റിനായിരുന്നു പാക് വിജയം. ആദ്യം ബാറ്റുചെയ്ത കിവീസ് 163/7 എന്ന സ്കോർ ഉയർത്തിയപ്പോൾ പാകിസ്ഥാൻ അഞ്ചുവിക്കറ്റുകളും മൂന്ന് പന്തുകളും ശേഷിക്കേ ചേസ് ചെയ്ത് ജയിക്കുകയായിരുന്നു.
നായകൻ കേൻ വില്യംസണിന്റെ (59) അർദ്ധസെഞ്ച്വറിയും ഗ്ളെൻ ഫിലിപ്പ്സ് (29),മാർക്ക് ചാപ്പ്മാൻ (25) എന്നിവരുടെ ചെറുത്തുനിൽപ്പുകളുമാണ് കിവീസിനെ 163ലെത്തിച്ചത്. 38 പന്തുകൾ നേരിട്ട കിവീസ് ക്യാപ്ടൻ നാലുഫോറുകളും രണ്ട് സിക്സുകളും പായിച്ചു. പാകിസ്ഥാന് വേണ്ടി നസീം ഷായും ഹാരിസ് റൗഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടിക്കിറങ്ങിയ പാകിസ്ഥാന് വേണ്ടി മുഹമ്മദ് റിസ്‌വാൻ(34),മുഹമ്മദ് നവാസ് (38*), ഹൈദർ അലി (31),ഇഫ്തിഖർ (25*) എന്നിവർ കൂട്ടായി നടത്തിയ പോരാട്ടമാണ് വിജയത്തിലെത്തിയത്. നവാസും ഇഫ്തിഖറും ചേർന്ന് അവസാന 20 പന്തുകളിൽ 36 അടിച്ചെടുത്തു. 22 പന്തുകൾ നേരിട്ട നവാസ് രണ്ട് ഫോറും മൂന്ന് സിക്സും പറത്തി.ഒരു വിക്കറ്റും സ്വന്തമാക്കിയ നവാസാണ് മാൻ ഒഫ് ദ മാച്ച്. കിവീസിന്റെ മിച്ചൽ ബ്രേസ്‌വെൽ മാൻ ഒഫ് ദ ടൂർണമെന്റായി.
ടൂർണമെന്റിൽ മൂന്ന് തവണ നേർക്കുനേർ വന്നപ്പോൾ രണ്ട് തവണ പാകിസ്ഥാൻ ന്യൂസിലാൻഡിനെ തോൽപ്പിച്ചു.
ടൂർണമെന്റിലെ മൂന്നാമത്തെ ടീമായ ബംഗ്ളാദേശ് ഒറ്റക്കളി പോലും ജയിക്കാതെ പുറത്തായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |