ഏഷ്യാകപ്പ് ചാമ്പ്യന്മാരെ യോഗ്യതാറൗണ്ടിലെ ആദ്യ മത്സരത്തിൽ അട്ടിമറിച്ച് നമീബിയ
ഗീലോംഗ്(ആസ്ട്രേലിയ ) : ട്വന്റി-20 ലോകകപ്പിന്റെ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ ആഫ്രിക്കയിൽ നിന്നുള്ള ഇത്തിരിക്കുഞ്ഞന്മാരായ നമീബിയയോട് 55 റൺസിന്റെ തോൽവി വഴങ്ങിതിന്റെ ഞെട്ടലിൽ ഏഷ്യാകപ്പ് ചാമ്പ്യന്മാരായ ശ്രീലങ്ക.ആദ്യം ബാറ്റ്ചെയ്ത് 163/7 എന്ന സ്കോർ ഉയർത്തിയ നമീബിയ മറുപടിക്കിറങ്ങിയ 2014ലെ ലോകകപ്പ് ജേതാക്കളായ ലങ്കക്കാരെ 19 ഓവറിൽ 108 റൺസിന് ആൾഒൗട്ടാക്കുകയായിരുന്നു.
ഈസി വാക്കോവർ പ്രതീക്ഷിച്ചിറങ്ങിയ ലങ്കയെ അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെയാണ് നമീബിയ അട്ടിമറിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ നമീബിയ 14.2 ഓവറിൽ 93/6 എന്ന നിലയിലായപ്പോൾ ലങ്ക നിഷ്പ്രയാസം ജയിക്കുമെന്ന്തോന്നിപ്പിച്ചതാണ്. എന്നാൽ അവസാന 34 പന്തുകളിൽ 70 റൺസടിച്ചുകൂട്ടിയ നമീബിയൻ വാലറ്റം കളിയുടെ ഗതിമാറ്റിക്കളഞ്ഞു. 28 പന്തുകളിൽ നാലുഫോറടക്കം 44 റൺസടിച്ച യാൻ ഫ്രൈലിങ്കും 16 പന്തുകളിൽ രണ്ട് വീതം ഫോറും സിക്സുമടക്കം പുറത്താവാതെ 31 റൺസ് നേടിയ ജെ.ജെ സ്മിത്തും ചേർന്നാണ് നമീബിയയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്.
മറുപടിക്കിറങ്ങിയ ലങ്കയ്ക്ക് 40 റൺസെടുക്കുന്നതിനിടെ നാലുവിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു.തുടർന്ന് നായകൻ ദാസുൻ ഷനകയും (29),ഭനുക രാജപക്സെയും (20) പൊരുതിനോക്കിയെങ്കിലും നമീബിയൻ ബൗളിംഗ് കരുത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഡേവിഡ് വീസ്,ബെർനാഡ് ഷോൾട്ട്സ്,ബെൻ ഷിക്കോംഗോ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ സ്മിത്ത് ഒരു വിക്കറ്റും ഒരു ക്യാച്ചുമെടുത്തു. ഫ്രൈലിങ്കാണ് മാൻ ഒഫ് ദ മാച്ച്.
അപ്രതീക്ഷിത തോൽവി ലങ്കയുടെ സൂപ്പർ 12 റൗണ്ട് സാദ്ധ്യതകളെ ഉലച്ചിട്ടുണ്ട്. യോഗ്യതാ റൗണ്ടിൽ യു.എ.ഇയെയും ഹോളണ്ടിനെയും തോൽപ്പിച്ചാലേ ലങ്കയ്ക്ക് സൂപ്പർ 12ലേക്ക് കടക്കാനാവൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |