ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഖത്തറിനെതിരായ ഇരട്ട ഗോളോടെ 'സൂപ്പർ മാൻ' എന്ന തന്റെ വിളിപ്പേര് അന്വർത്ഥമാക്കിയിരിക്കുകയാണ് ഇക്വഡോറിന്റെ നായകൻ എന്നർ വലൻസിയ.എട്ടുവർഷം മുമ്പ് അവസാനമായി ലോകകപ്പ് കളിച്ച ഇക്വഡോർ ടീമിൽ നിന്ന് ഇപ്പോഴത്തെ ടീമിൽ കളിക്കുന്ന ഏകതാരമാണ് 33കാരനായ വലൻസിയ. ഖത്തറിലെ ഇരട്ട നേട്ടത്തോടെ രാജ്യത്തിനായി ലോകകപ്പുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ (5)നേടുന്ന താരമായും വലൻസിയ മാറി. രാജ്യത്തിന്റെ കുപ്പായത്തിൽ 37 ഗോളുകൾ നേടിയിട്ടുണ്ട് തുർക്കി ക്ളബ് ഫെനർബാഷേയ്ക്ക് വേണ്ടി കളിക്കുന്ന ഈ സ്ട്രൈക്കർ. 2014 ലോകകപ്പിന് ശേഷം രണ്ട് സീസണുകളിൽ ഇംഗ്ളീഷ് ക്ളബ് വെസ്റ്റ്ഹാമിന്റെ കുപ്പായമണിഞ്ഞിരുന്നു.
1989 നവംബർ നാലിന് ഇക്വഡോറിലെ സാൻ ലോറെൻസോയിലാണ് വലൻസിയയുടെ ജനനം. ദരിദ്ര കുടുംബത്തിൽനിന്ന് കാൽപ്പന്ത് കളിയിലെ പ്രതിഭാവിലാസം കൊണ്ട് ഉയരങ്ങൾ കീഴടക്കിയ താരമാണ് എന്നർ വലൻസിയ. കുട്ടിക്കാലത്ത്, സാൻ ലോറെൻസോയിലെ തെരുവുകളിൽ പിതാവിനെ പാൽവിൽപനയിൽ സഹായിച്ചുകൊണ്ടായിരുന്നു അദ്ദേഹം വളർന്നത്. പിന്നീട് തെരുവിൽ ഫുട്ബോൾ തട്ടിത്തുടങ്ങി. സ്കൂളിലെ പരിശീലകനാണ് വഴിതെളിച്ചത്. അച്ഛന്റെ ഡയറിഫാമിലെ പശുക്കളെ പരിപാലിച്ചശേഷമാണ് എന്നർ വലൻസിയ കുട്ടിക്കാലത്ത് ഫുട്ബോൾ കളിക്കാൻ പോയിരുന്നത്.
2008-ൽ പ്രാദേശിക അക്കാദമിയായ കാരിബ് ജൂനിയർ ട്രയൽസിന് വിളിച്ചതാണ് എന്നർ വലൻസിയയുടെ കരിയറിൽ വഴിത്തിരിവായത്. കാരിബ് ജൂനിയർ യൂത്ത് ടീമിനുവേണ്ടി ഗോളടിച്ചുകൂട്ടി വലൻസിയ അതിവേഗം ശ്രദ്ധേയനായ കളിക്കാരനായി മാറി. ഇക്വഡോറിലെ മുൻനിര ക്ലബായ സ്പോർട്ട് എമെലെകിൽ ഇടംനേടാൻ താരത്തിന് അധികനാൾ കാത്തിരിക്കേണ്ടിവന്നില്ല. അടുത്ത രണ്ടുവർഷത്തിനുള്ളിൽ എന്നർ വലൻസിയ ഇക്വഡോറിലെ ഏറ്റവും മികച്ച ഫുട്ബോളർ എന്ന നിലയിലേക്ക് വളർന്നു. വൈകാതെ ദേശീയ ടീമിലുമെത്തി. അതിന് പിന്നാലെ മെക്സിക്കോയിലെ പച്ചുക ക്ലബിനുവേണ്ടിയും വലൻസിയ കളിച്ചു. 2014ൽ ബ്രസീലിൽ നടന്ന ലോകകപ്പിൽ ഇക്വഡോറിന്റെ കുന്തമുനയായിരുന്നു വലൻസിയ. സ്വിസ്റ്റർലൻഡിനെതിരായ ആദ്യ മത്സരത്തിൽ തന്നെ അദ്ദേഹം ഗോൾ നേടിയിരുന്നു.
ഇതോടെ യൂറോപ്യൻ ക്ലബുകൾ വലൻസിയയെ നോട്ടമിട്ടുകഴിഞ്ഞിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമുമായി കരാറിലേർപ്പെട്ടതോടെ അദ്ദേഹം യൂറോപ്പിലെത്തി. രണ്ടുവർഷത്തിനുശേഷം എവർട്ടൻ നിരയിലും വലൻസിയ എത്തി. ഇപ്പോൾ തുർക്കിയിലെ ഒന്നാം നമ്പർ ടീമായ ഫെനർബാഷെയ്ക്കുവേണ്ടിയാണ് എന്നർ വലൻസിയ ക്ലബ് ഫുട്ബോളിൽ പന്തുതട്ടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |